കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ലഭിച്ച മൂന്നാം ഭരണത്തുടര്‍ച്ച ഭാരത രാഷ്‌ട്രീയത്തിന്റെ ദിശ നിര്‍ണയിച്ച സംഭവമായിരുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആ ദിശയുടെ സ്ഥിരതയും വ്യാപ്തിയും തെളിയിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു-കശ്മീര്‍, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര, ദല്‍ഹി, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരിടത്തും ബിജെപിയുടെ വോട്ട് വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല.
ആകെ കണക്കില്‍ ആറിടങ്ങളിലുമായി ശരാശരി മൂന്ന് ശതമാനത്തിന്റെ വോട്ടുവര്‍ധനവും സീറ്റ് വിഹിതത്തില്‍ 11 ശതമാനത്തിന്റെ ഉയര്‍ച്ചയും ഉണ്ടായി. ഇത് വെറും സംഖ്യാത്മക നേട്ടമല്ല; വോട്ട്-സീറ്റ് അനുപാതം കൃത്യമായി കൈകാര്യം ചെയ്യുന്ന സംഘടനാ കാര്യക്ഷമതയുടെ തെളിവാണ്. വിവിധ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് ക്രിയാശേഷിയിലെ മികവ് കേരളത്തിലെ ഇരട്ട മുന്നണി ഘടനയെയും സ്വാഭാവികമായി സമ്മര്‍ദ്ദത്തിലാക്കുന്നു.
ബിജെപി വളര്‍ച്ച: സ്ഥിരതയില്‍ നിന്ന് വ്യാപ്തിയിലേക്ക്
2014 മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപി രേഖപ്പെടുത്തിയ മുന്നേറ്റം ഇടിവില്ലാത്തതാണ്. പത്ത് ശതമാനത്തിലുണ്ടായിരുന്ന വോട്ടുവിഹിതം 2019-ല്‍ പതിമൂന്നിലേക്കും 2024-ല്‍ പതിനേഴ് ശതമാനത്തിലേക്കും ഉയര്‍ന്നു. അവസാന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള വോട്ട് വ്യത്യാസം ഒന്‍പത് ശതമാനമായി ചുരുങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി കൈവരിച്ച ഗതിവേഗം കണക്കിലെടുത്താല്‍ ഇത് മറികടക്കാനാവാത്ത ദൂരമൊന്നുമല്ല.
ദീര്‍ഘകാലം ഇടതുപക്ഷം ഭരണത്തിലിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും പോലുള്ള സംസ്ഥാനങ്ങളിലെ മാറ്റങ്ങള്‍, സ്ഥിരമെന്നു കരുതപ്പെട്ട രാഷ്‌ട്രീയ ഘടനകള്‍ക്കും വ്യതിയാനം സംഭവിക്കാമെന്ന് തെളിയിച്ചു. കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ സവിശേഷതകള്‍ വ്യത്യസ്തമാണെങ്കിലും, ഇവിടെ രൂപപ്പെടുന്ന വോട്ടുചലനത്തിന്റെ ദിശ പുതിയ രാഷ്‌ട്രീയ സമവാക്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. സംസ്ഥാനത്തെ മുന്നണികളെ നയിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വീതം വോട്ടുവിഹിതമാണ് ലഭിച്ചത്. മുന്നണികളിലെ രണ്ടാം കക്ഷികളായ സിപിഐക്കും മുസ്ലിം ലീഗിനും എട്ട് ശതമാനം വീതം വോട്ട് ലഭിച്ചു. വളര്‍ച്ചയുടെ പരമാവധി എത്തിച്ചേര്‍ന്ന ഈ പാര്‍ട്ടികളുടെ സ്വാധീനം വിലയിരുത്തുമ്പോള്‍ നിയമസഭാ കണക്കുകളാണ് മാനദണ്ഡം. അതേസമയം, വ്യാപ്തിയിലേക്കു നീങ്ങുന്ന ബിജെപിയുടെ രാഷ്‌ട്രീയ അടിത്തറയായി കാണേണ്ടത് 2024-ലെ പതിനേഴ് ശതമാനം ലോക്സഭാ വോട്ടാണ്. ശക്തമായ സഖ്യപിന്തുണയില്ലാതെയും ഈ നേട്ടം കൈവരിക്കാനായത് ഭാവി രാഷ്‌ട്രീയ ചലനങ്ങള്‍ക്ക് നിര്‍ണ്ണായക അടിസ്ഥാനം സൃഷ്ടിക്കുന്നു.
സഖ്യരാഷ്‌ട്രീയം: വെല്ലുവിളിയും പുനഃക്രമീകരണവും
കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദു മുന്നണികളാണ്. എല്‍ഡിഎഫും യുഡിഎഫും ദീര്‍ഘകാലം രൂപംകൊണ്ട രാഷ്‌ട്രീയ സംവിധാനങ്ങളാണെങ്കിലും, കാലക്രമേണ അവ ആന്തരിക വൈരുധ്യങ്ങളും ക്ഷീണ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. മറുവശത്ത്, ബിജെപിയുമായി സഹകരിക്കുന്ന ശക്തികള്‍ വളര്‍ച്ചയുടെ ഘട്ടത്തിലായതിനാല്‍ സാമൂഹിക വ്യാപ്തി വര്‍ധിപ്പിക്കാനുള്ള സാധ്യത അവര്‍ക്കുണ്ട്. ബഹുകക്ഷി ജനാധിപത്യത്തില്‍ അടിത്തട്ടിലുള്ള വോട്ടുചലനങ്ങളാണ് മുന്നണി സമവാക്യങ്ങളെ പുനര്‍നിര്‍മിക്കുന്നത്.
ബാന്‍ഡ്വാഗണ്‍ പ്രഭാവം: വിജയസാധ്യതയുടെ രാഷ്‌ട്രീയം
ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രകടമാകുന്ന പിന്തുണ നിയമസഭാ തലത്തില്‍ സമാനമായി പ്രതിഫലിക്കാത്തത് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതിനെ വിശദീകരിക്കുന്നത് ‘ബാന്‍ഡ്വാഗണ്‍ പ്രഭാവം’ (Bandwagon Effect) എന്ന രാഷ്‌ട്രീയ സിദ്ധാന്തമാണ് ജയസാധ്യത കാണുന്ന സ്ഥാനാര്‍ത്ഥിയിലേക്കുള്ള വോട്ടിന്റെ സ്വാഭാവിക ചലനം. 2021-ന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പ്രവണത പലപ്പോഴും ബിജെപിക്ക് പ്രതികൂലമായി പ്രവര്‍ത്തിച്ചു. എന്നാല്‍ സമീപകാല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ വ്യത്യസ്ത സന്ദേശം നല്‍കുന്നു. വോട്ടുവിഹിതത്തില്‍ വലിയ മാറ്റമില്ലെങ്കിലും വിജയിച്ച പ്രതിനിധികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് വോട്ടിന്റെ ഗുണപരമായ പുനര്‍ക്രമണത്തെ സൂചിപ്പിക്കുന്നു. തലസ്ഥാന കോര്‍പറേഷന്‍ ഭരണം നേടിയത് ഈ മാറ്റത്തിന്റെ ദൃശ്യരൂപമാണ്.
ചേലക്കര: സാധ്യത രൂപപ്പെടുമ്പോള്‍ വോട്ട് മാറുന്നു
2021-ന് ശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ട് ശരാശരി നാല് ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ ചേലക്കരയില്‍ ചിത്രം വ്യത്യസ്തമായി. 1996 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ച മണ്ഡലമായതിനാല്‍ കോണ്‍ഗ്രസിന് വ്യക്തമായ ജയസാധ്യത പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഇടതുപക്ഷ വിരോധം മൂലമുള്ള വോട്ടുമാറ്റം പ്രധാനമായും ബിജെപിയിലേക്കായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് പത്ത് ശതമാനം വോട്ടുനഷ്ടമുണ്ടായപ്പോള്‍ ബിജെപിക്ക് ആറ് ശതമാനവും കോണ്‍ഗ്രസിന് അഞ്ച് ശതമാനവും വോട്ടുവര്‍ധനയുണ്ടായി യുഡിഎഫിന് വിജയസാധ്യത കാണാത്തപ്പോള്‍ ഇടതിനെ നിരസിച്ച വോട്ടുകള്‍ ബിജെപിയിലേക്കെത്തി. പശ്ചിമ ബംഗാളിലും ത്രിപുരയിലും കണ്ടതുപോലെ ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വോട്ടുകളുടെ ആകര്‍ഷണകേന്ദ്രം ബിജെപി മുന്നണിയാണ്; കോണ്‍ഗ്രസല്ല.
ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍: കണക്കുകളും പ്രവണതകളും
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തും ഒന്‍പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്തി. ഈ ഇരുപത് മണ്ഡലങ്ങളില്‍ ബിജെപി ശരാശരി 36 ശതമാനം വോട്ട് നേടി; യുഡിഎഫ് 34 ശതമാനവും എല്‍ഡിഎഫ് 28 ശതമാനവും മാത്രം നേടി.
2021-ലെ നിയമസഭാ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഇരുപത് മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ മാറ്റമില്ല. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ശരാശരി പതിമൂന്ന് ശതമാനം കുറഞ്ഞു. അതേ പതിമൂന്ന് ശതമാനം ബിജെപി വര്‍ധിപ്പിച്ചു. ഇതാണ് കേരള രാഷ്‌ട്രീയത്തിലെ നിര്‍ണായക അടിത്തട്ട് മാറ്റം. സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രധാന പ്രവണത ഇടത് നിരാസമാണ്. ആ നിരാസത്തിന്റെ പ്രധാന രാഷ്‌ട്രീയ ഗുണഭോക്താവ് ബിജെപിയാണ്.
ആത്മവിശ്വാസത്തോടെ മുന്നോട്ട്
കേരളത്തിലെ പുതിയ വോട്ടുചലന പ്രവണതകള്‍ മുന്നണി സമവാക്യങ്ങളുടെ പുനര്‍ക്രമണത്തിലേക്കാണ് നീങ്ങുന്നത്. ‘മാറാത്തത് ഇനി മാറും’ എന്നത് ഒരു പ്രചാരണ വാചകമല്ല; രാഷ്‌ട്രീയ ഭൂമിശാസ്ത്രം പുനര്‍രേഖപ്പെടുത്തുന്ന പ്രക്രിയയുടെ പ്രഖ്യാപനമാണ്. മൂന്നാം രാഷ്‌ട്രീയ ശക്തിയുടെ സ്ഥിരതയുള്ള സ്ഥാപനം എന്ന ദിശയിലേക്ക് കേരള രാഷ്‌ട്രീയം നീങ്ങുന്നുവെന്നത് ഇനി പ്രവചനമല്ല, കണക്കുകളില്‍ തെളിഞ്ഞ യാഥാര്‍ത്ഥ്യമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഈ പ്രക്രിയയെ ഔപചാരികമാക്കുന്ന ഘട്ടമായേക്കാം.
(നാളെ: വികസനം, സുരക്ഷ,
വിശ്വാസം: പുതിയ കേരളത്തിനായി പുതിയ രാഷ്‌ട്രീയം)
















