പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠയ്‌ക്ക് നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചലച്ചിത്ര താരവും എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ഒട്ടേറെ ഭക്തര്‍ സ്വര്‍ണം സംഭാവന ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതില്‍ 27 ഭക്തരുടെ പേരുകളേ അഭിഭാഷക കമ്മിഷന്‍ എ.എസ്.പി കുറുപ്പ് വ്യക്തമാക്കിയിട്ടുള്ളൂ. ഇവരെ നേരില്‍ക്കണ്ട് തൂക്കം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുത്തത്. ഇതുവരെ 20 പേരില്‍ നിന്നേ മൊഴിയെടുക്കാനായുള്ളൂ. ഒന്‍പതു വര്‍ഷമായതിനാല്‍ പലരുടെ പക്കലും രസീതില്ല. കൊടുത്ത സ്വര്‍ണത്തിന്റെ തൂക്കം പലര്‍ക്കും ഓര്‍മയുമില്ല.
എത്ര ഗ്രാം സ്വര്‍ണമാണ് സുരേഷ് ഗോപി നല്‍കിയതെന്നത് പുറത്തുവന്നിട്ടില്ല. എന്നാല്‍ വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അഷ്ടദിക്പാലകരുടെ ശില്‍പങ്ങളില്‍ മകന്‍ ഗോകുല്‍ സുരേഷും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും ചേര്‍ന്നാണ് സ്വര്‍ണം പതിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
പ്രതിഷ്ഠാ ചടങ്ങിനെത്തിയ പല ഭക്തരും മോതിരമടക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് സംഭാവന ചെയ്തത്. പ്രതിഷ്ഠാ ചടങ്ങിന്റെ വീഡിയൊ പരിശോധനയിലാണ് ഇക്കാര്യം വിജിലന്‍സിന് ബോധ്യമായത്. അഭിഭാഷക കമ്മിഷനും മുന്‍ ദേവസ്വം മെംബര്‍ അജയ് തറയിലും ഇതു സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. പലരും പേര് വെളിപ്പെടുത്താതെ തന്നെ സ്വര്‍ണം സമര്‍പ്പിക്കുകയായിരുന്നെന്നാണ് ഇരുവരും മൊഴി നല്‍കി.
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, രജപുത്ര രഞ്ജിത്ത് അടക്കമുള്ള വേറെയും പ്രമുഖര്‍ കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണം സംഭാവന ചെയ്തിട്ടുണ്ട്. കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണം ഭക്തരില്‍ നിന്നു ലഭിച്ചതായി അഭിഭാഷക കമ്മിഷണര്‍ എ.എസ്.പി. കുറുപ്പ് 2018 ജൂലൈ ആറിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിജിലിന്‍സിന് ലഭിച്ച കണക്കും ആഴ്ചകള്‍ക്കു മുമ്പ് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച കണക്കും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെയുണ്ട്.
















