ന്യൂദല്‍ഹി: ഫെബ്രുവരി ഏഴിന് നടന്ന വിമാനാപകടത്തെത്തുടർന്ന് തങ്ങളുടെ പക്കലുള്ള തേജസ് ലഘു യുദ്ധവിമാനങ്ങൾ (LCA) പറക്കുന്നത് ഇന്ത്യൻ വ്യോമസേന താൽക്കാലികമായി നിർത്തിവെച്ചു. വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിൽ വ്യോമസേനയുടെ പക്കലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങളിലും വിശദമായ സാങ്കേതിക പരിശോധനകൾ നടത്തും. ഇതിന്റെ ഭാഗമായാണ് തേജസ് പറപ്പിക്കുന്നത് നിര്‍ത്തിവെച്ചത്.
ഒരു പ്രധാന വ്യോമസേനാ താവളത്തിൽ ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.അപകടസമയത്ത് പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നുവെങ്കിലും വിമാനത്തിന്റെ എയർഫ്രെയിമിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഓൺബോർഡ് സിസ്റ്റങ്ങളിലെ തകരാറാണ് അപകടകാരണമെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് വിമാനങ്ങൾ എല്ലാം ഇനി പറത്തേണ്ടെന്നും എല്ലാം താഴെയിറക്ക് പരിശോധക്കണമെന്നും വ്യോമസേന തീരുമാനിച്ചത്. സിസ്റ്റങ്ങളിലെ തകരാറുകൾ പരിഹരിക്കാതെ ഇനി വിമാനങ്ങൾ ഉപയോഗിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തേജസിന്റെ മൂന്നാമത്തെ അപകടം
തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമായതിന് ശേഷം സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാർച്ചിൽ ജയ്‌സാൽമറിൽ നടന്ന ഒരു പ്രദർശനത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് ആദ്യത്തെ തേജസ് വിമാനം തകർന്നത്. അന്ന് പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടിരുന്നു. രണ്ടാമത്തെ അപകടം 2025 നവംബറിൽ ദുബായ് എയർഷോയ്‌ക്കിടെയാണ് നടന്നത്. ഈ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ അപകടവും സംഭവിച്ചിരിക്കുന്നത്.
അപകടത്തെത്തുടർന്ന് വിമാനത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തേജസ് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും സാങ്കേതിക പരിശോധനകൾക്കും വ്യോമസേന ഉത്തരവിട്ടു. വിമാനം പൂർണ്ണമായും ഉപയോഗശൂന്യമായ നിലയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൈലറ്റ് കൃത്യസമയത്ത് സീറ്റ് ഇജക്ട് ചെയ്തത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.
















