ന്യൂദല്‍ഹി: അമേരിക്കയുടെ സിലിക്കണ്‍ വാലിയായിരുന്നു കഴിഞ്ഞ എത്രയോ ദശാബ്ദങ്ങളായി ലോകത്തെ ടെക്നോളജിയുടെയും ഐടിയുടെയും രംഗത്ത് ഭരിച്ചിരുന്നത്. അന്നും അമേരിക്ക അത് സാധ്യമാക്കിയത് ഇന്ത്യയുടെ തലച്ചോര്‍ ഉപയോഗിച്ചായിരുന്നു. ഇപ്പോഴിതാ ഇന്ത്യയില്‍ തന്നെ സിലിക്കണ്‍ വാലിയെ പിന്നിലാക്കുന്ന വലിയ മുന്നേറ്റം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇന്ത്യയില്‍ നടന്ന എഐഉച്ചകോടി എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി അമേരിക്കയും യൂറോപ്പും ടെക്നോളജിയില്‍ നടത്തുന്ന കുതിപ്പ് കണ്ട് കാഴ്ചക്കാരായി നില്‍ക്കുന്ന ഇന്ത്യയെ അല്ല അടുത്ത ദശകങ്ങള്‍ കാണാന്‍ പോകുന്നത്. മറിച്ച് ലോകത്തിന്റെ എഐ ഭാവിയെ രൂപപ്പെടുത്താന്‍ പോകുന്ന രാജ്യമായി മാറുന്ന ഇന്ത്യയെ ലോകം കാണുമെന്ന് ദല്‍ഹിയില്‍ നടന്ന ഈ എഐ ഉച്ചകോടി വിളംബരം ചെയ്യുന്നു.
ടാറ്റ- ചാറ്റ് ജിപിടി സഹകരണം ഇന്ത്യയെ എഐ പവര്‍ ഹൗസാക്കും
ഇതിന്റെ വലിയൊരു സൂചനയാണ് ടാറ്റയും ചാറ്റ് ജിപിടിയുടെ ഓപ്പണ്‍ എഐയും തമ്മില്‍ ഒപ്പുവെച്ച കരാര്‍. ഇന്ത്യയ്‌ക്ക് ലോകത്തിന്റെ എഐ ഹബ്ബായി മാറാന്‍ ശേഷിയുണ്ടെന്ന് ചാറ്റ് ജിപിടിയുടെ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട് മാന്‍ പറയുന്നു. ടാറ്റ-ഓപ്പണ്‍ എഐ സഹകരണം വലിയൊരു എഐ വിപ്ലവത്തിന്റെ തുടക്കമാണ്. ഈ കരാര്‍ പ്രകാരം ആദ്യം ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസ് 100 മെഗാവാട്ട് ശേഷിയുള്ള എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കും. ഇത് പിന്നീട് 1 ഗിഗാവാട്ട് വരെയാക്കി ഉയര്‍ത്തും. ഇന്ത്യയ്‌ക്കുള്ളില്‍ തന്നെ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വരുന്നതോടെ എഐസേവനങ്ങള്‍ ഇന്ത്യയ്‌ക്കുള്ളില്‍ തന്നെ ഹോസ്റ്റ് ചെയ്യപ്പെടും. എഐ ടൂളുകള്‍ പ്രാദേശിക ഭാഷയില്‍ എത്തും. കോടിക്കണക്കിന് ജനങ്ങള്‍ ഗ്രാമങ്ങളില്‍ ജദീവിക്കുന്ന ഇന്ത്യയില്‍ ഇത് വലിയ വിപ്ലവം സൃഷ്ടിക്കും. എഐ ഡാറ്റാ സെന്‍ററുകള്‍ ഇന്ത്യയില്‍ തന്നെ ആയിരിക്കുന്നതിനാല്‍ ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റകള്‍ വിദേശത്തേക്ക് പോകില്ല. എഐ വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇനി വിദേശ രാജ്യങ്ങളുടെ എഐ ടൂളുകളല്ല, ഇന്ത്യ സ്വന്തം എഐ ടൂളുകള്‍ സൃഷ്ടിക്കും.
അംബാനി ഇനി കൃത്രിമബുദ്ധി കുറഞ്ഞ ചെലവില്‍ ഗ്രാമങ്ങളിലെത്തിക്കും
പത്ത് ലക്ഷം കോടിയുടെ എഐ നിക്ഷേപമാണ് റിലയന്‍സ് നടത്താന്‍ ഒരുങ്ങുന്നതെന്ന് മുകേഷ് അംബാനി പറയുന്നു. ഇതും എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കാനാണ്. ജിയോ ടെലികോം രംഗത്ത് വന്നതോടെ ലോകത്തില്‍ വെച്ച് ഏറ്റവും കുറഞ്ഞ ചെലവില്‍ ഡേറ്റ ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറി.ഇനി കൃത്രിമബുദ്ധിയെയും കുറഞ്ഞ ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് അംബാനിയുടെ ലക്ഷ്യം.
എഐ സേവനങ്ങള്‍ ഇനി ഇന്ത്യന്‍ സെര്‍വറില്‍ നിന്നും
ഇതുവരെ ഇന്ത്യയില്‍ ആവശ്യമായ എഐ സേവനങ്ങള്‍ ഇന്ത്യ വിദേശ സെര്‍വറുകളില്‍ നിന്നാണ് വാങ്ങിയിരുന്നത്. ഇനി ഇന്ത്യയുടെ സെര്‍വറില്‍ നിന്നു തന്നെ ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എഐ സേവനങ്ങള്‍ ലഭ്യമാകുന്ന കാലം വരാന്‍ പോവുകയാണ്. ഇതിന് മാറ്റം വരുത്തി സ്വന്തമായി കംപ്യൂട്ടേഷണല്‍ പവര്‍ വളര്‍ത്താന്‍ റിലയന്‍സ് ശ്രമിയ്‌ക്കും. ജാം നഗറില്‍ ആണ് റിലയന്‍സ് ഡേറ്റ സെന്‍റര്‍ എഐ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അനുഗ്രഹമാകും.
അദാനി ഗ്രൂപ്പും വന്‍ ഡാറ്റ സെന്‍റര്‍ ഉയര്‍ത്തും
എഐ സാങ്കേതിക വിദ്യയ്‌ക്ക് ഇന്ത്യ വിദേശരാജ്യത്തെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ സ്വന്തം അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ പോവുകയാണെന്ന് ജീത് അദാനി പറയുന്നു. എനര്‍ജി, കംപ്യൂട്ട്, ക്ലൗഡ് എന്നിവയെ അധിഷ്ടിതമായ സേവനങ്ങളിലൂടെ മൂന്ന് തരം പരമാധികാരമാണ് ഇന്ത്യ സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ജീത് പറഞ്ഞു. അദാനി ഗ്രൂപ്പ് കൂറ്റന്‍ ഡേറ്റ സെന്‍ററാണ് ഉയര്‍ത്താന്‍ പോകുന്നത്. ഇത് ഭാവിയിലെ ഇന്ത്യയുടെ എഐ കുതിപ്പിനുള്ള അടിസ്ഥാനസൗകര്യങ്ങളായി മാറുകയാണ്. ഇനി എഐ രംഗത്ത് ഇന്ത്യ അമേരിക്കയുടെ അടിമയോ കൂലിവേലക്കാരോ ആയി മാറില്ല.
നെതര്‍ലാന്‍റ്സിന്റെ ഡിക് ഷൂഫ് പറഞ്ഞത് കേട്ടോ?
സാങ്കേതികവിദ്യയുടെ പുത്തന്‍ ആകാശങ്ങള്‍ തേടി ലോകം ദല്‍ഹിയിലേക്ക് ഉറ്റുനോക്കിയപ്പോള്‍, ഇന്ത്യയുടെ എഐ കുതിപ്പിനെ വാനോളം പുകഴ്‌ത്തുകയായിരുന്നു നെതര്‍ലാന്‍റ്സിന്റെ പ്രധാനമന്ത്രി ഡിക് ഷൂഫ്. ഇന്ത്യയില്‍ ഒരു എഐ വിപ്ലവം ആഞ്ഞടിക്കുകയാണെന്നാണ് ഡിക് ഷൂഫ് പറഞ്ഞത്. ഇന്ത്യയുടെ സാങ്കേതിക മികവും ഇന്ത്യയുടെ ഡിജിറ്റല്‍ നയങ്ങളും രാജ്യാന്തര തലത്തില്‍ മാതൃകയാകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ എഐ രംഗത്തെ ടാലന്‍റ് പൂള്‍ ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍ ചിപ്പുകള്‍ വിതരണം ചെയ്യുന്ന നെതര്‍ലാന്‍റ്സിലെ വെല്‍ദോവനിലുള്ള എഎസ് എംഎല്‍ എന്ന കമ്പനിയെ ചലിപ്പിക്കുന്നത് തന്നെ ഇന്ത്യന്‍ തലച്ചോര്‍ ആണ്. ഇന്ത്യയിലെ യുവാക്കളും ഡച്ച് സാങ്കേതികതയും കൈകോര്‍ക്കുമ്പോള്‍ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നും ഡിക് ഷൂഫ് പറയുന്നു.
ഇന്ത്യയുടെ സ്വതസിദ്ദമായ ധാര്‍മ്മികത എഐയില്‍ നിലനിര്‍ത്താനും ആഹ്വാനം
ധാര്‍മ്മികതയില്‍ ഊന്നിയ ഒരു എഐ ആണ് ഇന്ത്യ ഉറ്റുനോക്കുന്നത്. അതിന് മാത്രമേ ലോകത്തെ നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ഇന്ത്യ കരുതുന്നു. മനുഷ്യകേന്ദ്രീകൃതമായ എഐ വിപ്ലവം സൃഷ്ടിക്കലാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചത് ഈ അര്‍ത്ഥത്തിലാണ്. കാരണം സാങ്കേതികവിദ്യ വലിയ അട്ടിമറികളാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഈ അട്ടമറികളെ അവസരമാക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അതുപോലെ അവസരങ്ങളുടെ ലോകമാണ് എഐ സൃഷ്ടിക്കാന്‍ പോകുന്നത്. പക്ഷെ അപ്പോള്‍ പോലും എഐയുടെ പ്രത്യാഘാതം ശരിയായ നിലയിലുള്ളതായിരിക്കണമെന്ന് ഉറപ്പുവരുത്താനായിരുന്നു ലോകത്തിന് മോദി നല്‍കിയ ആഹ്വാനം. വസുധൈവ കുടുംബകം എന്ന തത്വത്തെ അധിഷ്ടിതമാക്കി എഐ വിഭവങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭിക്കണമെന്നും എഐ ഉച്ചകോടിയില്‍ ഇന്ത്യ ആഹ്വാനം ചെയ്തു.
എഐ രംഗത്തെ പുത്തന്‍ പ്രവണതകള്‍ അറിയിച്ച ഉച്ചകോടി
എഐ രംഗത്തെ പുതിയ പ്രവണതകള്‍ അവതരിപ്പിക്കപ്പെട്ട ഉച്ചകോടി ആണിത്. അതിനെയാണ് ചൈനയുടെ ഉല്‍പന്നങ്ങള്‍ കാട്ടുന്ന വേദിയാക്കി എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി നിസ്സാരമാക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവുമധികം വാര‍്ത്തയായ ആന്ത്രോപിക് എഐയുടെ സിഇഒ ഡാരിയോ അമോഡെ ഉള്‍പ്പെടെയുള്ളവര്‍ വിലയേറിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. എഐയ്‌ക്ക് വേണ്ടി കമ്പനികള്‍ ധാരാളം പണം ചെലവഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡാരിയോ അമൊഡെ പറയുന്നു. അത് കമ്പനികളെ കുഴപ്പത്തില്‍ കൊണ്ടു ചെന്ന് ചാടിക്കുമെന്നും അദ്ദേഹം പറയുന്നു. ആന്ത്രോപിക് കുറച്ചു പണം മാത്രമേ എഐയ്‌ക്ക് ചെലവഴിക്കുന്നുള്ളൂ. പല ഐടി കമ്പനികളുടെയും കൈപൊള്ളിയത് എഐയ്‌ക്ക് വേണ്ടി കോടാനുകോടി ഡോളറുകള്‍ ഒവുക്കിയതിനാലാണ്. കാരണം അതുപോലെ ലാഭം എഐ ഒരിയ്‌ക്കലും കൊണ്ടുവരുന്നില്ല. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാര്‍ക്കെല്ലാം ഈ പിഴവ് സംഭവിച്ചു. ഗൂഗിളിന്റെ ആല്‍ഫബറ്റഅ 13,500 കോടി ഡോളര്‍ ആണ് എഐയ്‌ക്ക് മാറ്റിവെച്ചിരിക്കുന്നത്. ആമസോണ്‍ ആകട്ടെ 20,000 കോടി ഡോളറും ഫെയ്സ് ബുക്ക് കമ്പനിയായ മെറ്റ 13,500 കോടി ഡോളറും നീക്കിവെച്ചിരിക്കുന്നു. പക്ഷെ ഇവര്‍ക്ക് ഇത് ലാഭം കൊണ്ടുവരുമോ? അറിയില്ല. വലിയൊരു പ്രതിസന്ധി ആണിത്. ഒരു പക്ഷെ ടെക് ഭീമന്മാര്‍ എല്ലാം മുങ്ങും. എഐ എന്നാണ് ലാഭം കൊണ്ടുവരിക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ പറയുന്നു. ഇതുപോലുള്ള നൂറുകണക്കിന് പുതു കാഴ്ചപ്പാടുകളാണ് ഈ ഉച്ചകോടിയില്‍ വിരിയുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഈ ഉച്ചകോടിയെ നിരീക്ഷിക്കുകയാണ്.
സെര്‍ജിയോ ഗോറും അശ്വിനി വൈഷ്ണവും പറയുന്നു
യുഎസ് അംബാസഡന്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞത് കേട്ടോ:”അഡോബ്, മൈക്രോസോഫ്റ്റ്, ആമസോൺ, മാസ്റ്റർ കാർഡ്, ജനറൽ കാറ്റലിസ്റ്റ്, ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് എന്നിവയുൾപ്പെടെ 50-ലധികം കമ്പനികളുടെ സിഇഒമാരുമായും എക്സിക്യൂട്ടീവുകളുമായും മികച്ച സംഭാഷണം. AI, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നവീകരണം എന്നിവയിലെ യുഎസ് നേതൃത്വത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ന്യൂഡൽഹിയിൽ നടക്കുന്ന ആഗോള AI ഉച്ചകോടി പൂർണ്ണ ശക്തിയോടെ നടക്കുന്നു. ഹോസ്റ്റിംഗിന് @USISPForum ന് നന്ദി.”. ഇതിലൊന്നുമല്ല രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ. അത് കലാപത്തിലും കുഴപ്പങ്ങളിലും ബഹളങ്ങളിലും മാത്രമാണ്. അതാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്:””AI സ്റ്റാളുകളിലെ പ്രദർശനം നിരവധി മികച്ച പരിഹാരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ ഉടനടി പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രദർശിപ്പിച്ചിരിക്കുന്ന മറ്റ് നൂതന പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്”. ഇതാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് നല്‍കാനുള്ള ഉപദേശവും.
എഐ ഉച്ചകോടി എന്തുകൊണ്ട് വിജയം?
എഐ ഉച്ചകോടിയുടെ ഭാഗമായി 250 ബില്യൺ ഡോളറിന്റെ (ഏകദേശം 21 ലക്ഷം കോടി രൂപ) നിക്ഷേപ വാഗ്ദാനങ്ങളാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ലഭിച്ചു. ഡാറ്റ സെന്ററുകൾ, സെമികണ്ടക്ടർ പ്ലാന്‍റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിർണായക പ്രകൃതിദത്ത ധാതുക്കളുടെയും (Critical Minerals) സെമികണ്ടക്ടറുകളുടെയും വിതരണ ശൃംഖല ഉറപ്പാക്കാൻ യുഎസ് നേതൃത്വം നൽകുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി ചേർന്നു.എഐ ഉച്ചകോടിയുടെ വിജയത്തിന് പിന്നാലെ ‘എഐ മിഷൻ 2.0’ സർക്കാർ പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ എഐ സാങ്കേതികവിദ്യയെ താഴെത്തട്ടിൽ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
എഐ ഉച്ചകോടിയില്‍ ഇന്ത്യ ഉറക്കെ പറഞ്ഞത് ഇതാണ്: ഇനി ടെക്നോളജിയില്‍ ഇന്ത്യയുടെ നാളുകളാണ് വരാന്‍ പോകുന്നത്. ഇതില്‍ പങ്കെടുക്കാന്‍ വന്നവര്‍ ആരൊക്കെയാണെന്നോ? എഐ ഇന്ത്യാ ഉച്ചകോടിയില്‍ പങ്കെടുത്ത ഐടി രംഗത്തെ വിദഗ്ധര്‍ ആരൊക്കെയാണ്?
















