പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി ഉന്നയിച്ച വാദഗതികള്‍ എല്ലാം കോടതിക്ക് മുന്നില്‍ പാളി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രി ആണെന്നായിരുന്നു എസ്‌ഐടിയുടെ പ്രധാന വാദം. ഇതിന് തെളിവായി പോറ്റിയും തന്ത്രിയും ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ വച്ചു തന്നെ പരിചയക്കാരായിരുന്നു എന്ന ന്യായമാണ് എസ്‌ഐടി ഉന്നയിച്ചത്. എന്നാല്‍ പോറ്റി ശ്രീരാം പുരയില്‍ കീഴ്ശാന്തിയായത് 1997 മുല്‍ 2003 വരെയുള്ള ആറ് വര്‍ഷക്കാലത്താണ്. കണ്ഠര് രാജീവര് ശ്രീരാം പുരയില്‍ താന്ത്രീക സ്ഥാനം വഹിച്ചത് 2005 മുതല്‍ 2015 വരെയുള്ള കാലത്തും. അതോടെ എസ്‌ഐടിയുടെ വാദം അസ്ഥാനത്തായി.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യാ പിതാവും മറ്റ് ബന്ധുക്കളും ശബരിമലയില്‍ കീഴ്ശാന്തിമാരായി ജോലി ചെയ്തിരുന്നു എന്ന കാര്യം എസ്‌ഐടി മറച്ചുവച്ചതും തിരിച്ചടിയായി. തന്ത്രി കൊള്ളയ്‌ക്ക് കൂട്ടുനിന്നു എന്ന വാദവും കോടതിയില്‍ വിലപ്പോയില്ല. കാരണം പാളികള്‍ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്‌ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 18ന് തന്ത്രി, ദേവസ്വം ബോര്‍ഡിന് രേഖാമൂലം സമര്‍പ്പിച്ച കത്തില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തന്ത്രി കൊള്ളയ്‌ക്ക് കൂട്ടുനില്‍ക്കുകയായിരുന്നെങ്കില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ചെയ്തതുപോലെ പാളികളെ ‘ചെമ്പ്’ എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ മതിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. പാളികളിലെ സ്വര്‍ണ സാന്നിധ്യം വ്യക്തമാക്കിയതും അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതും തന്ത്രിമാത്രമാണ്. കൂടാതെ പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്തുവിടണമെന്ന് തന്ത്രി ഒരിടത്തും നിര്‍ദേശിച്ചതായി രേഖകള്‍ ഇല്ല.
പാളി കടത്തലുമായി ബന്ധപ്പെട്ട് തന്ത്രി മഹസറുകളില്‍ ഒപ്പിട്ടിട്ടില്ലെന്ന കാര്യവും കോടതി പരിഗണനക്കെടുത്തു. പാളി കടത്തുന്നതിന് ഒരു തരത്തിലുള്ള ഇടപെടലും തന്ത്രി നടത്തിയിട്ടില്ലെന്ന് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു. കട്ടിളപാളി കടത്തുന്നതിന് അനുജ്ഞ നല്കിയില്ലെന്നും ഇക്കാര്യത്തില്‍ തന്ത്രി ആചാര ലംഘനം നടത്തിയെന്നുമാണ് എസ്‌ഐടി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ കോടതി ഇത് തള്ളി. ബോര്‍ഡ് അനുജ്ഞ ആവശ്യപ്പെട്ട് രേഖാമൂലം തന്ത്രിക്ക് കത്തുനല്‍കിയിട്ടില്ല. കൂടാതെ കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍ എന്നിവ ശ്രീ കോവിലിന് പുറത്തുള്ള അലങ്കാര വസ്തുക്കള്‍ മാത്രമാണ്. പൂജാപരമായി ഇവയ്‌ക്ക് ബന്ധമില്ല. അറ്റകുറ്റപണികള്‍ ഭരണപരമായ വിഷയമാണ്. അതിനാല്‍ തന്ത്രിയുടെ അനുവാദവും ഇതിന് ആവശ്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
പാളികള്‍ കടത്തുന്നത് കണ്ടിട്ടും വിവരം ദേവസ്വം ബോര്‍ഡിനെ ധരിപ്പിച്ചില്ല എന്നതാണ് എസ്‌ഐടി ഉന്നയിച്ച മറ്റൊരു കുറ്റം. തന്ത്രിക്ക് താന്ത്രീകപരമായ കാര്യത്തില്‍ മാത്രമാണ് അവകാശമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു ബാധ്യതയും ഇല്ലെന്നും കോടതി തെളിവ് സഹിതം എസ്‌ഐടിക്ക് വൃക്തമാക്കി. ദേവസ്വം മാനുവല്‍ വോളിയം 2, ചാപ്റ്റര്‍ 14, സബ്‌ക്ലോസ് 15 പ്രകാരം ആചാരപരവും പൂജാപരവും മതപരമായ കാര്യങ്ങളിലും മാത്രമാണ് തന്ത്രിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായം ആവശ്യം ഉണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് രേഖാമൂലം അഭിപ്രായം തേടണം. കൂടാതെ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന തന്ത്രിക്ക് എങ്ങനെ ഉപദേശം കൊടുക്കാന്‍ കഴിയും എന്നും കോടതി ചോദിച്ചു.
തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് പാളികള്‍ കടത്തിയതെന്നായിരുന്നു എസ്‌ഐടിയുടെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ അധികാര പരിധിയില്‍ വരുന്ന വിഷയത്തില്‍ തീരുമാനം എടുക്കാതെ മിണ്ടാതിരുന്നാല്‍ മാത്രമെ മൗനാനുവാദമായി കാണാന്‍ കഴിയു എന്ന് കോടതി നിരീക്ഷിച്ചു. കൊള്ളയ്‌ക്ക് മുമ്പ് പോറ്റിയും തന്ത്രിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഒന്നിലധികം വ്യക്തികള്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഒരുമിച്ചു കൂടി തീരുമാനമെടുത്ത് നടപ്പാക്കുന്നതിനെയാണ് ഗൂഢാലോചന എന്ന് പറയാന്‍ കഴിയു എന്ന് കോടതി വ്യക്തമാക്കി. പോറ്റിയും തന്ത്രിയും എപ്പോള്‍ എവിടെ എന്തിന് ഗൂഢാലോചന നടത്തി എന്നുള്ളത് സംബന്ധിച്ച തെളിവുകള്‍ കോടതി തേടി.
ശബരിമല പോലുള്ള ക്ഷേത്രത്തിലെ തന്ത്രിക്ക് ദക്ഷിണ ഇനത്തില്‍ വന്‍ തുക ലഭിക്കുന്നത് സ്വാഭാവികമാണെന്നും അതിനെ സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമുള്ള കോടതി പരാമര്‍ശം കൂടിയായപ്പോള്‍ എസ്‌ഐടി പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. സാധാരണ തെളിവുകള്‍ ലഭിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുക. എന്നാല്‍ അറസ്റ്റ് ചെയ്ത് 41 ദിവസം കഴിഞ്ഞിട്ടും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത എസ്‌ഐടി ഇരുട്ടില്‍ തപ്പുകയാണെന്ന ആരോപണവും ശക്തം.
















