ന്യൂദല്‍ഹി: എന്റെ പ്രിയങ്കരനായ ഫീല്‍ഡ് മാര്‍ഷല്‍ എന്നും മികച്ച വ്യക്തി എന്നുമൊക്കെ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ ട്രംപ് പുകഴ്‌ത്തിയെങ്കിലും അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍ ഇന്ത്യ മാത്രം സന്ദര്‍ശിച്ചതില്‍ അസിം മുനീറിന് അമര്‍ഷം.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഹൃദയകേന്ദ്രമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സേനയുടെ വെസ്റ്റേണ്‍ കമാന്‍റ് കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ഉന്നതോദ്യോഗസ്ഥന്‍ സാമുവല്‍ ജെ പപ്പാരോ സന്ദര്‍ശിച്ചത്. ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കുകയാണ്. തന്നെ കാണാന്‍ വരാതെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയ വീരകഥകള്‍ കേള്‍ക്കാന‍് അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥനായ സാമുവല്‍ ജെ പപ്പാരോ ഹരിയാനയിലെ ചണ്ഡീഗഢിലെ വെസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചത് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് നാണക്കേടായിരിക്കുകയാണ്.
മാത്രമല്ല സാമുവല്‍ പപ്പാരോയും സെര്‍ജിയോ ഗോറും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ വെസ്റ്റേണ്‍ കമാന്‍ഡ് പാകിസ്ഥാനെതിരെ നടത്തിയ ആക്രമണങ്ങളുടെ വീരകഥകള്‍ കേട്ടിരിക്കുകയും ചെയ്തു. ഇതും പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ വാര്‍ത്തയായതോടെയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സൈനികമേധാവി അസിം മുനീറിനും നാണക്കേടായത്.
ഇന്തോ പസഫിക് കമാന്റിന്റെ കമാന്‍ഡറായ അമേരിക്കയുടെ ഉന്നതസൈനികോദ്യോഗസ്ഥന്‍ സാമുവേല്‍ ജെ പപ്പാരോയും ഇന്ത്യയുടെ യുഎസ് അംബാസഡറായ സെര്‍ജിയോ ഗോറും ആണ് ഇവിടെ സന്ദര്‍ശനം നടത്തിയത്. ഇത് പാകിസ്ഥാന് തിരിച്ചടിയാണെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം പാകിസ്ഥാനെ നട്ടെല്ല് തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ചുക്കാന്‍ പിടിച്ച ഇന്ത്യയുടെ സൈനികകേന്ദ്രം അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചു എന്നത് ഇന്ത്യയെ നീക്കത്തെ അമേരിക്ക പിന്തുണയ്‌ക്കുന്നു എന്നതിന് തെളിവാണ്. പാകിസ്ഥാന്റെ 11 വ്യോമബേസുകളും 9 ഭീകരപരിശീലന കേന്ദ്രങ്ങളും തകര്‍ക്കാനുള്ള ഉത്തരവുകള്‍ നടപ്പാക്കിയ ഇന്ത്യയുടെ സൈനികവിഭാഗമാണ് വെസ്റ്റേണ്‍ കമാന്‍റ്. ഇവിടെ ഇന്തോ-പസഫിക് മേഖലയുടെ മുഴുവന്‍ ചുമതലയുള്ള അമേരിക്കയുടെ കമാന്‍ഡര്‍ സന്ദര്‍ശിച്ചു എന്നത് പാകിസ്ഥാന് നാണക്കെടാണ്. അതായത് അമേരിക്കയും ഇന്ത്യയ്‌ക്ക് ഒപ്പമാണെന്നതിന്റെ തെളിവായാണ് ഈ സന്ദര്‍ശനം കണക്കാക്കുന്നത്.
പഞ്ച്കുല – ചണ്ഡീഗഡിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് ഹരിയാനയിലെ ചണ്ഡിമന്ദിറിലാണ് വെസ്റ്റേണ്‍ കമാൻഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് .ഇന്ത്യന്‍ സേനയുടെ സുപ്രധാന വിഭാഗമാണ് വെസ്റ്റേണ്‍ കമാന്‍ഡ്. വെസ്റ്റേണ്‍ കമാന്‍ഡിന്റെ ചുമതലയുള്ള മനോജ് കുമാര്‍ കട്യാര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. സുദര്‍ര്‍ശന ചക്ര എന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനം, ബ്രഹ്മോസ് മിസൈല്‍ ആക്രമണം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ചെറുക്കല്‍ തുടങ്ങിയ സുപ്രധാന റോളുകള്‍ വെസ്റ്റേണ്‍ കമാന്‍ഡാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍വഹിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ വെസ്റ്റേണ്‍ കമാന്‍ഡ് എന്തൊക്കെ ചെയ്തു എന്ന കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു സാമുവല്‍ ജെ പപ്പാരോയും സെര്‍ജിയോ ഗോറും. വെസ്റ്റേണ്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
















