
കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
തിരുവനന്തപുരം: കഴിഞ്ഞ രാത്രി പെയ്ത വേനല്‍ മഴയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം. മെസ്സി വന്നിരുന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ….എന്ന് തുടങ്ങി നൂറായിരം ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പലരും ലക്ഷ്യം വെയ്‌ക്കുന്ന മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന് വീമ്പിളക്കിയ കായികമന്ത്രി അബ്ദുറഹിമാനെയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളില്‍ ഒരാളായ ആന്‍റോ അഗസ്റ്റിനെയും ആണ്.
മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ആന്‍റോ അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അറ്റുകറ്റപ്പണികള്‍ വന്‍ തട്ടിപ്പാണെന്ന് തെളിയുകയായിരുന്നു. പുതുതായി പണിത മേല്‍ക്കൂര വേനല്‍ മഴയില്‍ ചോര്‍ന്നൊലിക്കുകയായിരുന്നു. പുതിയ കസേരകള്‍ സ്ഥാപിക്കുന്നതിന് പകരം പഴയ കസേരകളില്‍ പെയിന്‍റടിക്കുകയായിരുന്നു. മാത്രമല്ല, കലൂര്‍ സ്റ്റേഡിയത്തിന്റെ മുന്‍പിലെ കോടികള്‍ വിലവരുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള മരങ്ങള്‍ വരെ വെട്ടിമാറ്റിയിരുന്നു.
70 കോടി രൂപയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി മുടക്കിയത്. മെസ്സിയെ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ വേണ്ടി അന്താരാഷ്‌ട്ര നിലവാരം ഒരുക്കാന്‍ ജിസിഡിഎയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സമിതിയും ചേര്‍ന്ന് 70 കോടി രൂപയാണ് ചെവവഴിച്ചത്. ഇതിന് കേരളത്തിലെ കായികമന്ത്രി അബ്ദുറഹിമാന്റെ അനുഗ്രഹാശ്ശിസ്സുകളും ഉണ്ടായിരുന്നു. എന്തായാലും മെസ്സി അന്ന് കേരളത്തില്‍ വന്നില്ല. പകരം ബംഗാളിലും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലും എത്തി.