കോട്ടയം: ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചത് തലമുറകളെയും കുടുംബത്തെയും ഒരുപോലെ ബാധിക്കുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന നേതൃയോഗം ചൂണ്ടിക്കാട്ടി. കേരളത്തിലെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ ഹിന്ദു ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊള്ളയും മദ്യക്കൊള്ളയും നടത്തിയാലേ മതിയാകൂ എന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുകയാണെന്ന് ആലുവയില്‍ നടന്ന യോഗം അഭിപ്രായപ്പെട്ടു.
എങ്ങനെയും അടുത്ത തെരഞ്ഞെടുപ്പില്‍ പിടിച്ചുകേറാനുള്ള പിണറായി സര്‍ക്കാറിന്റെ തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. ലക്ഷക്കണക്കിന് ഫണ്ട് ബാര്‍ ഉടമകളും മദ്യ കമ്പനികളും നല്‍കിയാല്‍ മാത്രമേ തെരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ സര്‍ക്കാരിന് സാധിക്കൂ. ഏതെല്ലാം തരത്തിലാണ് സര്‍ക്കാര്‍ പ്രീണനനയം നടപ്പിലാക്കുന്നത്. ലോട്ടറി, ബാര്‍, ന്യൂനപക്ഷം തുടങ്ങിയവയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് സര്‍ക്കാരിന്റെ ചവിട്ടുപടികള്‍.
മദ്യ ഉത്പാദനവും വിതരണവും കൂടുതല്‍ സുഗമമാക്കാനുള്ള തന്ത്രങ്ങളാണ് സര്‍ക്കാര്‍ മെനയുന്നത്. മദ്യവര്‍ജ്ജനവും മയക്കുമരുന്ന് ഉപയോഗവും പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട വിമുക്തി മിഷന്‍ നോക്കുകുത്തിയായി. കുട്ടികള്‍ മുതല്‍ മയക്കുമരുന്നിന്റെ ഇരകളായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍. ബോധം മറഞ്ഞ തലമുറകളുടെ വോട്ടാണ് ഇടത് സര്‍ക്കാരിന് ആവശ്യം. മദ്യത്തിലും മയക്കുമരുന്നിലും അവരെ ആറാടിച്ച് പുരസ്‌കാരങ്ങളും അവാര്‍ഡുകളും പ്രഖ്യാപിച്ച് കേരളത്തിന്റെ യുവതലമുറയെ വഴിതെറ്റിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാന ഭാരവാഹി യോഗം കുറ്റപ്പെടുത്തി.
മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി ദേവകി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
മഹിളാ ഐക്യവേദി സംസ്ഥാന ഭാരവാഹികളായ ജമുനാ കൃഷ്ണന്‍, സിന്ധു രാജീവ്, രമണി ശങ്കര്‍, ഉഷാദേവി, ശോഭാസുന്ദരം, യമുന വത്സന്‍, സൂര്യപ്രേം, ഷൈന പുഷ്പാകരന്‍, കെ. ഷൈനു, സി. ബാബു എന്നിവര്‍ പങ്കെടുത്തു.















