തലച്ചോറില്ലാത്ത, കണ്ണുകളോ, കൈകാലുകളോ ഉദരമോ ഇല്ലാത്ത 700 ലേറെ ലിംഗഭേദങ്ങളുള്ള അജ്ഞാത ജീവി . അതാണ് ഏകകോശ ജീവിയായ ബ്ലോബ്. ഫിസേറം പോളിസെഫാലം ( Physarum polycephalum) എന്നാണ് ശാസ്ത്രീയ നാമം. മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ജന്മമെടുത്തതാണ് ഈ അജ്ഞാത ജീവി . ഇതിന്റെ ശരീരം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്.
ബ്ലോബിന് ഒരൊറ്റ കോശം മാത്രമാണുള്ളത്. കൂടുതല് ഡിഎൻഎകളെ ഉൽപാദിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള കഴിവുണ്ട്. മഞ്ഞനിറത്തിലാണ് ഇവ കാണപ്പെടാറുള്ളതെങ്കിലും ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞളിഞ്ഞ ഇലകളിലും നനഞ്ഞ് ഈര്‍പ്പവും തണുപ്പുമുള്ള തടികളിലുമാണ് ഇവ കാണപ്പെടുന്നത്.
ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ‘ ദി ബ്ലോബ്’ എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്‌ക്ക് നല്‍കിയിരിക്കുന്നത്.പാരിസ് മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലാണ് ഇവ ഉള്ളത്.
നിശ്ചലാവസ്ഥയിലാണെങ്കിലും ഇതിന് നില്‍ക്കുന്ന പരിസരത്ത് മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിലയില്‍ പായൽ പോലെ പടരുന്നുണ്ട്. ഇതുവഴി കൂണ്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ പോലെയുള്ള ഇരകളെ തേടുകയാണ് ലക്ഷ്യം. ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബ്. കോടിക്കണക്കിനു വര്‍ഷങ്ങളായി ഇതിവിടെയുണ്ട്. ഇതെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതൊരു ജീവിയാണോ അതോ ഫംഗസാണോ അവയ്‌ക്കിടയിലുള്ള എന്തെങ്കിലും വസ്തുവാണോ എന്നും വ്യക്തമായ ധാരണയില്ല. പക്ഷേ ഒന്നറിയാം ഇത് അമീബയെപ്പോലെ ഒരു ഏകകോശ ജീവിയാണ്. കാലങ്ങളോളം ഗവേഷകർ ഇതിനെ ഫംഗസുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.
ബ്ലോബിനെ നശിപ്പിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. പ്രതികൂലാവസ്ഥയിൽ ഇവ നിശ്ചലാവസ്ഥയിലേക്ക് മാറും. എന്നാൽ വരണ്ടുണങ്ങി കിടക്കുന്ന അവസ്ഥയിലും ഇവ നശിച്ചു പോവുകയില്ല. അൽപം വെള്ളം മതി ഇവയ്‌ക്ക് ജീവൻവച്ച് പഴയതുപോലെയാകാൻ.
















