കോഴിക്കോട്: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യുവതീ പ്രവേശമാകാമെന്ന സര്‍ക്കാര്‍ മുന്‍ നിലപാടില്‍ ഇപ്പോള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പഴയ സത്യവാങ്മൂലം പിന്‍വലിച്ച് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറാകണം. അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം. ആചാര സംരക്ഷണത്തിനായി അയ്യപ്പഭക്തര്‍ സംസ്ഥാന വ്യാപകമായി നടത്തിയ നാമജപ ഘോഷയാത്രകള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം.
പിണറായി സര്‍ക്കാരിന്റെ അയ്യപ്പ വിരുദ്ധ സമീപനത്തെ തുറന്ന് കാണിച്ചും ആചാര സംരക്ഷണത്തിനനുകൂലമായ സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ടും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും 24ന് മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ അയ്യപ്പ ജ്യോതി തെളിയിക്കും. ആയിരക്കണക്കിന് അയ്യപ്പഭക്തരും ബിജെപി പ്രവര്‍ത്തകരും ജ്യോതിയില്‍ അണിനിരക്കും. സര്‍ക്കാരിന് സദ്ബുദ്ധിയുണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ 25ന് ശബരിമല സംരക്ഷണ സംഗമം നടക്കും. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകള്‍ കേന്ദ്രീകരിച്ചും വിപുലമായ പരിപാടികള്‍ നടക്കും.
ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തെ സിപിഎമ്മുമായി ചേര്‍ന്ന് ഒറ്റു കൊടുത്തവരാണ് യുഡിഎഫ് എന്ന് രമേശ് കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണം അടൂര്‍ പ്രകാശനില്‍ എത്തിയപ്പോള്‍ യുഡിഎഫ് ഇക്കാര്യത്തിലും നിശ്ശബ്ദരായി. ജാഥ നടത്തുന്ന വിഡി സതീശന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് കൊള്ള നടത്തിയവരാണ്. കോണ്‍ഗ്രസില്‍ അന്വേഷണണമെത്തിയപ്പോള്‍ യുഡിഎഫ് തുടര്‍ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചു, അദ്ദേഹം പറഞ്ഞു. ബാര്‍ മുതലാളിമാരില്‍ നിന്ന് പണം പറ്റിയാണ് ബാര്‍ സമയം നീട്ടി നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷവും ഭരണപക്ഷവും ഇക്കാര്യത്തിലും ഒറ്റക്കെട്ടാണ്. പ്രതിപക്ഷ നേതാവിന് എത്ര കിട്ടിയെന്ന് വ്യക്തമാക്കണം. സ്‌കൂള്‍ പാഠ്യ സമയം അരമണിക്കൂര്‍ നീട്ടി നല്‍കാത്തവരാണ് ബാറുകള്‍ക്ക് രണ്ട് മണിക്കൂര്‍ നീട്ടി നല്‍കിയത്, അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന സെല്‍ കണ്‍വീനര്‍ അഡ്വ. വി.കെ. സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















