Kerala

ശസ്ത്രക്രിയയില്‍ ശരീരത്തില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്പന്‍ഷന്‍

ഡോ ലളിതാംബികയുടെ വീട്ടില്‍ ചെന്ന് കണ്ട് പണം നല്‍കിയിരുന്നുവെന്ന് കത്രിക ശരീരത്തില്‍ കുടുങ്ങിയ ഉഷ നേരത്തേ പറഞ്ഞിരുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവില്‍ ഡോക്ടറെയും നഴ്‌സിനെയും സസ്പന്‍ഡ് ചെയ്തു.ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പി എസ് ധന്യയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.അന്വേഷണ വിധേയമായാണ് സസ്പന്‍ഷന്‍.വിശദ അന്വേഷണത്തിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.ശസ്ത്രക്രിയ നടക്കുന്ന കാലത്ത് ഡോ ലളിതാംബികയുടെ യൂണിറ്റിലാണ് ഡോ ഷാഹിദ പ്രവര്‍ത്തിച്ചിരുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഇപ്പോള്‍ ഡോ ഷാഹിദ.

ഡോ ലളിതാംബികയുടെ വീട്ടില്‍ ചെന്ന് കണ്ട് പണം നല്‍കിയിരുന്നുവെന്ന് കത്രിക ശരീരത്തില്‍ കുടുങ്ങിയ ഉഷ നേരത്തേ പറഞ്ഞിരുന്നു. ഡോ ലളിതാംബിക ഇപ്പോള്‍ സര്‍വീസിലില്ല.

ശസ്ത്രക്രിയയിലെ വീഴ്ചയെ തുടര്‍ന്ന് പുന്നപ്ര സ്വദേശിനി 52 കാരി ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്.ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.കത്രിക പുറത്തെടുക്കാനുളള ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് ശേഷം തീരുമാനിക്കും.

ചികിത്സാ പിഴവുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതില്‍ ആരോഗ്യവകുപ്പിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Recent Posts