ലക്നൗ : വിലക്കുകൾ ലംഘിച്ച് വീട് മദ്രസയാക്കി മാറ്റി നിസ്കാരം അടക്കമുള്ള പ്രാർത്ഥനകൾ സംഘടിപ്പിച്ചവർക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ഗ്രാമത്തിൽ , ഒരു വീടിനുള്ളിൽ കൂട്ട പ്രാർത്ഥനകൾ നടത്തുകയായിരുന്നു.
സമാധാന ലംഘനം ആരോപിച്ച് പോലീസ് കേസെടുത്തിട്ടുണ്ട് . ഗ്രാമത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോലീസും ഭരണസംവിധാനവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഗ്രാമത്തിൽ നിലവിൽ സമാധാനം നിലനിൽക്കുന്നുണ്ടെന്നും എസ്പി (സൗത്ത്) അൻഷിക വർമ്മ പറഞ്ഞു
ജനുവരി 17 ന് ഹസീൻ മിയാന്റെ വീട് അനധികൃത മദ്രസയാക്കി മാറ്റിയ ശേഷം ചിലർ നമസ്‌കാരം നടത്തുന്നതായി കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. മുസ്ലീം സമൂഹം പുതിയൊരു ആചാരം ആരംഭിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.ഓരോ വീടും മദ്രസകൾക്ക് തുല്യമാക്കി മാറ്റി ഇസ്ലാം മതം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ തങ്ങളുടെ വീടുകളിൽ വർഷങ്ങളായി നിമസ്‌കാരം നടത്തുന്നുണ്ടെന്നും അത് തങ്ങളുടെ അവകാശമാണെന്നും ആണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്. ഇവിടെ ഒരു ക്ഷേത്രമോ പള്ളിയോ നിർമ്മിക്കില്ലെന്ന് ഈ ഗ്രാമത്തിൽ പതിറ്റാണ്ടുകളായി ഒരു കരാർ നിലവിലുണ്ട് . നിലവിൽ, കേസ് കോടതിയിലാണ്.
















