പത്തനംതിട്ട: ശബരിമല യുവതീപ്രവേശന സത്യവാങ്മൂലത്തില്‍, ഹിന്ദു ആചാര്യന്മാരുടെ കമ്മിഷന്‍ രൂപീകരിച്ച് അഭിപ്രായം തേടണമെന്നതാണ് ഇടത് സര്‍ക്കാരിന്റെ നയമെന്ന നിയമമന്ത്രി പി. രാജീവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം. 10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും അതിനാല്‍ വിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നുമാണ് ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കാതല്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ വിശ്വാസികളെ കബളിപ്പിക്കാന്‍ മന്ത്രി രാജീവ് ബോധപൂര്‍വം അസത്യപ്രചാരണം നടത്തുകയാണ്.
സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആചാര്യ കമ്മിഷന്റെ കാര്യമുണ്ടെങ്കിലും ഇത് പാലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നതാണ് ശ്രദ്ധേയം. യഥാര്‍ത്ഥത്തില്‍ സത്യവാങ് മൂലം നല്‍കുംമുമ്പ് ആചാര്യന്മാരുടെ അഭിപ്രായം തേടാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്തിനും ഏതിനും മനുസ്മൃതിയെ ശക്തമായി വിമര്‍ശിക്കുന്ന ഇടത് സര്‍ക്കാര്‍ പക്ഷേ സത്യവാങ്മൂലത്തില്‍ മനുസ്മൃതി ഉദ്ധരിച്ചതും കൗതുകകരം.
യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാം (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ വിളയാടും) എന്ന ഭാഗമാണ് സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുള്ളത്. സ്മൃതികാരന്റെ വിശാല വിവക്ഷയ്‌ക്കപ്പുറം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമന്നാണ് സര്‍ക്കാര്‍ ഇതിലൂടെ പറയാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ സഹായത്തോടെ ശബരിമലയില്‍ എത്തിച്ച രണ്ട് യുവതികള്‍ എന്ത് വിശ്വാസമാണ് പ്രതിനിധാനം ചെയ്യുന്നതെന്നത് പകല്‍പോലെ വ്യക്തവുമാണ്.
അയ്യപ്പന്റെ വാഹനം മാംസഭോജിയായ കടുവ യാണെന്ന വിഡ്ഢിത്തവും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലുണ്ട്. കുതിരയാണ് അയ്യപ്പന്റെ വാഹനം (വാജി വാഹനം) എന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്നിരിക്കേയാണ് ഈ വിഡ്ഢിത്തം എഴുതി കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തില്‍ പണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഇത് സമര്‍ത്ഥിക്കാന്‍ തെളിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആയില്ലെന്നതും ശ്രദ്ധേയം.
















