വീണ്ടും അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള നവകേരള സര്‍വ്വേയുമായി മുന്നോട്ട് പോയിരുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെ നടത്തുന്ന നവകേരള സര്‍വ്വേ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ പദ്ധതി റദ്ദാക്കിയിരിക്കുന്നത്.
പദ്ധതിക്കായി ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ പരിപാടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണിതെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. നിരവധി തവണ വാദം കേട്ട ശേഷമാണ് സാമ്പത്തിക അനുമതിയില്ലാത്ത പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വിധിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലുംഅയ്യപ്പ മഹാസംഗമം നടത്തിയതിലെ അഴിമതി കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിനു മറ്റൊരു പ്രഹരമാണ് കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത്.
ജനങ്ങളോട് നേരിട്ട് സംസാരിക്കാനും, ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും ‘സിഎം വിത്ത് മി’ അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവന്നതിനു പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സര്‍വ്വേക്ക് ആളെയെത്തിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഫലത്തില്‍ ഇത് നികുതിപ്പണവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് സിപിഎമ്മുകാര്‍ നടത്തുന്ന രാഷ്‌ട്രീയ പ്രചാരണ പരിപാടിയായിരുന്നു. സര്‍വ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കാനും തീരുമാനിച്ചിരുന്നു.
പദ്ധതിക്കായി കോളജ് വിദ്യാര്‍ത്ഥികളെയും വോളന്റിയര്‍മാരെയും ഉപയോഗിക്കാന്‍ ഉത്തരവിട്ടിരുന്നു. പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരായിരുന്നു. ഇവര്‍ നേരത്തെ ഇക്കാര്യം അറിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇതിലൂടെ നടത്തിയത്. അധികാരത്തുടര്‍ച്ചയാണ് ലക്ഷ്യമെന്ന് ഇതു സംബന്ധിച്ച ശില്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുന്നതിന്റെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തു വിടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് നവകേരള സര്‍വ്വേയെന്ന ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു ഇതും. സിപിഎമ്മുകാരെ ഉപയോഗിച്ച് ഇടതുമുന്നണിയുടെ രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിനാണ് കോടതി തടയിട്ടത്. കോടതിയുടെ ഇപ്പോഴത്തെ വിധി പരിശോധിക്കുമെന്നും അപ്പീല്‍ പോകുമെന്നുമൊക്കെ പറയുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് തെളിവാണ്. ഇക്കാര്യത്തില്‍ ഇനിയും കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഇരുപതുകോടി രൂപയാണ് നവകേരള സര്‍വ്വേക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നീക്കിവച്ചത്. യഥാര്‍ത്ഥത്തില്‍ ഈ പണം നേരിട്ട് പാര്‍ട്ടി അണികള്‍ക്ക് എത്തിക്കാനായിരുന്നു പരിപാടി. ഇതിനുള്ള മറയായിരുന്നു സര്‍വ്വേ പ്രഹസനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുമാസം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ കാലയളവില്‍ പാര്‍ട്ടിക്കാരെ പണം കൊടുത്ത് തൃപ്തിപ്പെടുത്തി ഒപ്പം നിര്‍ത്തുകയെന്ന പരിപാടിയായിരുന്നു ഇത്. പിണറായിയുടെ പത്തുവര്‍ഷത്തെ ഭരണകാലത്ത് പല രീതിയിലും നികുതിപ്പണം പാര്‍ട്ടിക്കാരിലേക്ക് ഒഴുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാര്‍ പോലും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. ഏതു വിധേനയും അധികാരത്തുടര്‍ച്ച നേടുക, അല്ലാത്തപക്ഷം പരാജയത്തിന്റെ ആഘാതം കുറയ്‌ക്കുക. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ നവ കേരള സര്‍വ്വേ കോടതി റദ്ദാക്കിയത് ഏറ്റവും ഉചിതമായ നടപടിയായി.
















