തമിഴ്‌നാട്ടിലെ കീഴടിയില്‍ പുരോഗമിക്കുന്ന പുരാവസ്തു ഉത്ഖനനങ്ങള്‍, ചരിത്രാന്വേഷണമെന്നതിനപ്പുറം, ആര്യ ദ്രാവിഡ ദ്വന്ദ്വഘടനയെ സജീവമാക്കാനുള്ള പ്രത്യയശാസ്ത്ര ശ്രമങ്ങളിലേക്ക് മാറുന്നുണ്ടോ? അവിടെ നിന്ന് കണ്ടെത്തുന്ന പുരാവസ്തുക്കള്‍, ദക്ഷിണേഷ്യന്‍ പുരാചരിത്രത്തെക്കുറിച്ചും, ദേശീയതയെക്കുറിച്ചുമുള്ള വായനകളെ പുനഃപരിശോധിക്കേണ്ട ആവശ്യകതയെയാണ് മുന്നോട്ട് വെക്കുന്നതെന്ന വാദം, പലയിടങ്ങളില്‍ ഒരേസമയം പ്രചരിപ്പിക്കപ്പെടുന്നുണ്ടിപ്പോള്‍. എന്തായിരിക്കും അതിനു പിന്നിലുള്ള ലക്ഷ്യം? കുറച്ചു കാലമായി തമിഴ്‌നാട്ടിലെ ചരിത്രാന്വേഷണങ്ങള്‍ക്ക് മേല്‍ ദ്രാവിഡ രാഷ്‌ട്രീയം പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കീഴടിയുടെ പുരാപൈതൃകവും അതുമായി ബന്ധപ്പെട്ട പഠനങ്ങളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുമുണ്ട്.
തമിഴ്‌നാട്ടിലെ ചരിത്രാന്വേഷണങ്ങള്‍ക്ക് മേല്‍ ദ്രാവിഡ രാഷ്‌ട്രീയം പിടിമുറുക്കാന്‍ ശ്രമിക്കുന്നു എന്നത്, വസ്തുതകള്‍ തെളിയിക്കുന്ന യാഥാര്‍ഥ്യമാണ്. കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ സമയത്താണ്, സിന്ധു ലിപികളും തമിഴ് സംസ്‌കാരവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ നല്കുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. ഇന്നും പ്രഹേളികയായി തുടരുന്നൊരു ചരിത്രപാഠത്തിന്റെ കുരുക്കഴിക്കുക എന്ന അക്കാദമിക ജിജ്ഞാസക്കപ്പുറം, തമിഴരില്‍ വംശീയ മേധാവിത്വബോധം വളര്‍ത്തുക എന്നൊരുദ്ദേശ്യമായിരുന്നു ആ പ്രസ്താവനക്ക് പിന്നിലെ രാസത്വരകം. ദ്രാവിഡ രാഷ്‌ട്രീയത്തെ മുന്‍നിര്‍ത്തി ഇ.വി. രാമസാമി നായ്‌ക്കരെപ്പോലുള്ളവര്‍ പിന്തുടര്‍ന്ന ആഖ്യാനത്തിന് സാധുത നല്കാന്‍ കൂടിയുള്ള വ്യഗ്രതയായിരുന്നു അത്.
ഭൗതിക തെളിവുകള്‍, ലിപി, സാഹിത്യം എന്നിവയെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍, ദ്രാവിഡ നാഗരികതയ്‌ക്ക് മാത്രമേ സിന്ധു നാഗരികതയുമായി ബന്ധമുള്ളൂ എന്നാണ് മുന്‍പൊരു ചടങ്ങില്‍ തമിഴ്‌നാട് ധനകാര്യ-പുരാവസ്തു മന്ത്രി തങ്കം തെന്നരസു പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍, പല ‘ദ്രാവിഡ’ ഭാഷകള്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ മാത്രമേയുള്ളൂ, അതിനെ പ്രോട്ടോ-ദ്രാവിഡ ഭാഷ എന്ന് വിളിക്കാം, അതിന്റെ പിന്‍ഗാമിയാണ് തമിഴ് പോലും. ഒരു പക്ഷേ ഏറ്റവും അടുത്ത പിന്‍ഗാമിയാണ് തമിഴെന്നു വരാം. അതിനര്‍ത്ഥം ആ പ്രോട്ടോ ദ്രാവിഡ ഭാഷ തമിഴായിരുന്നു എന്നല്ല. പ്രോട്ടോ-ദ്രാവിഡ ഭാഷ എന്നറിയപ്പെടുന്ന ഒരു വിദൂര പൊതു പൂര്‍വ്വികനില്‍ നിന്ന് ശാഖകളായി ഉയര്‍ന്നുവന്ന കന്നഡ, തുളു, മലയാളം, തെലുങ്ക്, കൊടവ, ബഡഗ, ബ്രാഹുയി തുടങ്ങിയ നിരവധി ദ്രാവിഡ ഭാഷകളിലൊന്നാണ് തമിഴ്. വസ്തുത അതായിരിക്കെ തമിഴിന് മാത്രമായി സൈന്ധവ പാരമ്പര്യം അവകാശപ്പെടുന്നത് യുക്തിസഹമല്ലെന്നു അന്ന് തന്നെ മറുവാദങ്ങളുയര്‍ന്നിരുന്നു. സിന്ധുനദീതട സംസ്‌കാരം ഇന്നത്തെ പാകിസ്ഥാന്റെ ചില ഭാഗങ്ങള്‍, വടക്കുപടിഞ്ഞാറന്‍ ഭാരതം, അതിനുമപ്പുറത്തുള്ള പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ വിശാലമായൊരു പ്രദേശത്തെ ഉള്‍ക്കൊള്ളുന്നതിനാല്‍, സൈന്ധവ പാരമ്പര്യം തമിഴ് ഭാഷയ്‌ക്ക് മാത്രമായി അവകാശപ്പെടുന്നത് പൂര്‍ണ്ണമായും യുക്തിസഹമായിരിക്കില്ല. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം സിന്ധ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നീ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു. തമിഴ്‌നാട് ഈ കേന്ദ്രമേഖലയുമായി ഭൂമിശാസ്ത്രപരമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുമില്ല.
സൈന്ധവ ചരിത്രത്തെ പ്രത്യയശാസ്ത്രക്കുടത്തിലടച്ച് വിഭാഗീയത വളര്‍ത്താനുള്ള ശ്രമം വിഫലമായെങ്കിലും ആ ഉദ്യമത്തിന്റെ തുടര്‍ച്ച ഇപ്പോള്‍ കീഴടി ഉത്ഖനനത്തിലും കാണാം. ഏഴാം നൂറ്റാണ്ടു മുതല്‍ ഭാരത ഉപഭൂഖണ്ഡത്തില്‍ വീശിയടിച്ച ഭക്തിപ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലാണ് തമിഴ്‌നാട്. അറുപത്തിമൂന്നു ശൈവ നായനാര്‍മാരും 12 വൈഷ്ണവ ആള്‍വാര്‍മാരും ശൈവ-വൈഷ്ണവ ആരാധനകളെ ഉത്തേജിപ്പിച്ചത് തമിഴ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ്. ഇപ്പോള്‍ തമിഴ് സംസ്‌കാരത്തെ അതിന്റെ ഹിന്ദുപൈതൃക ധാരയില്‍നിന്ന് വേര്‍പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിത്തന്നെയാണ് കീഴടി ഉത്ഖനനശേഷം ഉയര്‍ന്നുവരുന്ന വിതണ്ഡവാദങ്ങളെയും പരിഗണിക്കാന്‍. കീഴടിയില്‍ കണ്ടെത്തിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് സംഘം കൃതികള്‍ ഭാവനാത്മക കൃതികളല്ല എന്നത് കൂടിയാണ്. ചരിത്രത്തിന്റെ പിന്‍ബലമുള്ള സാഹിത്യം തന്നെയാണവ എന്ന് കീഴടി സാക്ഷ്യം നല്‍കുന്നു. സംഘകാലത്തിന്റെ ആദ്യകാല തമിഴ് രാജാക്കന്മാര്‍ വൈദികമതത്തിന്റെ അടിയുറച്ച അനുയായികളായിരുന്നു.
കീഴടിയിലെ ഉത്ഖനനങ്ങള്‍, ചരിത്രത്തെ വായിക്കുന്ന രീതിശാസ്ത്രത്തെക്കുറിച്ച് പുനഃപരിശോധന ആവശ്യപ്പെടുന്നു എന്ന വാദം പരിശോധിക്കാം. അവിടെ നിന്ന് ലഭിച്ച പുരാവസ്തുക്കളെക്കുറിച്ചുള്ള പഠനങ്ങളില്‍, സിന്ധൂ നദീതടത്തിലെ രണ്ടാംഘട്ട നഗരജീവിതവുമായി അവ രൂപസാദൃശ്യം പ്രകടിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ സാമ്യം നേരിട്ടുള്ള വംശപരമ്പരാഗത ബന്ധത്തെ ശാസ്ത്രീയമായി ഉറപ്പിക്കുന്ന ഒന്നല്ല. ചരിത്രശാസ്ത്രപരമായുള്ള സാമ്യം ഉത്ഭവസമത്വത്തിന്റെ തെളിവാകണമെന്നുമില്ല. വ്യാപാരവിനിമയം, സാംസ്‌കാരികാശയങ്ങളുടെ പകര്‍ച്ച, തുടങ്ങിയ പല ഘടകങ്ങളിലൂടെയും അത് രൂപംകൊണ്ടു എന്ന് വരാം.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സമാന്തരമായി നഗരവികാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദം, ദേശീയതയെന്ന ആശയത്തെ ചോദ്യം ചെയ്യാനുള്ള ഉപാധിയാക്കുന്നുമുണ്ട്. ഈ വാദം പരിശോധിക്കുമ്പോള്‍, പുരാവസ്തു വിവരങ്ങളില്‍ നിന്നു ദേശീയതയുടെ അസാധുത്വം നിര്‍ണ്ണയിക്കാന്‍ സാധിക്കില്ലെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ബഹുകേന്ദ്രിതമായ നഗരവികാസമെന്നത് അംഗീകരിച്ചാല്‍ത്തന്നെ അത് സാംസ്‌കാരികമായൊരു ഏകതയില്ലായ്‌മയെയാണ് തെളിയിക്കുന്നത് എന്നത് തെറ്റായ വാദമാണ്. കാരണം ദേശീയതയെന്നത് ഏകകേന്ദ്രമായ നാഗരികതയുടെ തുടര്‍ച്ച മാത്രമല്ല, വ്യത്യസ്ത അനുഭവസഞ്ചയങ്ങള്‍ ദീര്‍ഘകാലമായുള്ള സഹവര്‍ത്തിത്വത്തിലൂടെ രൂപപ്പെടുത്തുന്ന സാമൂഹ്യചേതന കൂടിയാണ്.
ലോകത്ത് ഭൂരിഭാഗം രാഷ്‌ട്രങ്ങള്‍ക്കും ബഹുകേന്ദ്ര സാംസ്‌കാരിക ഉദ്ഭവങ്ങളുണ്ടെന്നു കാണാം. യൂറോപ്യന്‍ ദേശരാഷ്‌ട്രങ്ങളുടെ രൂപീകരണ പ്രക്രിയയില്‍പോലും വിവിധ ഭാഷാ-ജാതി-പ്രദേശീയ പാരമ്പര്യങ്ങള്‍ സമന്വയത്തിലൂടെ രാഷ്‌ട്രീയ ഐക്യമായി പരിവര്‍ത്തിതമാകുകയാണ് ചെയ്തത്; പ്രാചീന നഗരവികാസങ്ങളുടെ വൈവിധ്യം ദേശീയതയെ അസാധ്യമാക്കുന്ന ഘടകമല്ല എന്ന് അത് തെളിയിക്കുന്നുണ്ട്. അതിന്റെ സാമൂഹിക പശ്ചാത്തലത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുന്ന ഘടകമാണത്. ഭാരതീയ സാഹചര്യത്തില്‍ ഈ സങ്കീര്‍ണ്ണത കൂടുതല്‍ ദൃഢമാകുന്നു. കാരണം ഇവിടെ സാംസ്‌കാരിക പ്രവാഹങ്ങള്‍ നിരന്തരമായുള്ള ഇടപെടലുകളിലൂടെയും അനുരണനങ്ങളിലൂടെയും പരസ്പരം സ്വാധീനിച്ചുകൊണ്ടാണ് വികസിച്ചത്. ദക്ഷിണേന്ത്യന്‍ നഗരജീവിതത്തിന്റെ പുരോഗതി ഉത്തരേന്ത്യയുമായുള്ള ദീര്‍ഘകാല ബന്ധങ്ങള്‍ ഇല്ലാതാക്കുന്നില്ല; അതുപോലെ തന്നെ ബഹുകേന്ദ്ര സാംസ്‌കാരിക വികാസം രാഷ്‌ട്രീയ-നാഗരിക ഐക്യത്തെ നിഷേധിക്കുന്നുമില്ല.
ദേശീയതയെന്നത് ഏതെങ്കിലും നിര്‍ബന്ധത്തിന്റെ ഫലമോ ഏക സാംസ്‌കാരിക ആധിപത്യത്തിന്റെ പ്രതിഫലനമോ അല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളായി വൈവിധ്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞ് സഹവര്‍ത്തിച്ചുണ്ടാക്കിയ സംയുക്ത സ്മൃതിയുടെ ചരിത്രരൂപമാണത്. സിന്ധു-സരസ്വതി തടങ്ങളെക്കുറിച്ചുള്ള വംശീയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇന്നും രാജ്യത്തു പുകയുന്നുണ്ട്. ചിലര്‍ ആര്യ-ദ്രാവിഡ വിഭജനത്തെ അക്കാദമിക് സംവാദങ്ങള്‍ക്കായി ഉപയോഗിച്ചപ്പോള്‍, മറ്റു ചിലര്‍ രാഷ്‌ട്രീയവും സാമൂഹികവുമായ വിഭജനങ്ങള്‍ക്കായി അതുപയോഗിച്ചു പോരുന്നു. വംശീയ പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധക്കളമെന്നതിനു പകരം, പൊതു സാംസ്‌കാരിക പൈതൃകമായി പുരാതന ചരിത്രത്തെ വീണ്ടെടുക്കുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. പല രാജ്യങ്ങള്‍ക്കും അവയുടെ പുരാതന നാഗരികതകളെക്കുറിച്ചുള്ള അറിവ്, പ്രാദേശികവും സാംസ്‌കാരികവുമായ അഭിമാന ബോധത്തെ സന്തുലിതമാക്കാനുള്ള ഒന്ന് കൂടെയാണ്. ഈജിപ്ത്, ഗ്രീസ്, ചൈന എന്നിവിടങ്ങളില്‍, ദേശീയ സ്വത്വത്തെ ശിഥിലമാക്കാതെ അഭിമാനം വളര്‍ത്തുന്നതിനായി പുരാതന നാഗരികതകളെ സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ കാണാം.
ഭാരതത്തിലെ ഭാഷാ-ജാതി വൈവിധ്യത്തെ, ആര്യദ്രാവിഡ വൈജാത്യമായി വായിക്കാനുള്ള ശ്രമം ചരിത്രവായനയെ പ്രത്യയശാസ്ത്ര മേഖലകളിലേക്ക് എക്കാലത്തും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പക്ഷെ സമകാലീന നരവംശ, ജീനോം പഠനങ്ങളും സാമൂഹിക ചരിത്രവും സൂചിപ്പിക്കുന്നത്, ഉപഭൂഖണ്ഡത്തിന്റെ ചരിത്രം വംശീയ വേര്‍തിരിവുകളുടേതല്ല എന്നാണ്. ഏത് നാഗരികതയിലുമെന്നപോലെ മിശ്രവംശീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടാകാം. എങ്കിലും പ്രത്യയശാസ്ത്രപരമായ പക്ഷപാതിത്വങ്ങള്‍ പുരാവസ്തുതെളിവുകളുമായി സമീകരിക്കപ്പെട്ടു കൂടാ. രാമസാമി നായ്‌ക്കര്‍ പങ്കുവെച്ച രാഷ്‌ട്രീയത്തിന്റെ ആശയപരമായ ലക്ഷ്യങ്ങളും, പ്രാചീന നാഗരികതയെന്ന ചരിത്രസത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം.
ഈജിപ്തിലോ മെസൊപ്പൊട്ടേമിയയിലോ ഉള്ള ജനതയെ അപേക്ഷിച്ച് സിന്ധുവിലെയും കീഴടിയിലെയുമെല്ലാം ആദിമ ജനത തികച്ചും സമത്വവാദികളായിരുന്നു എന്നതിനു തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. സമ്പന്നരും ദരിദ്രരും സമാനമായ വീടുകളില്‍ താമസിച്ചിരുന്നതായി ഖനനം ചെയ്ത സ്ഥലങ്ങള്‍ തെളിയിക്കുന്നു. ഈജിപ്ഷ്യന്‍ ഫറവോമാരെപ്പോലെ സാധാരണക്കാരെ ചൂഷണം ചെയ്ത് സമ്പാദിച്ചത് അവര്‍ മരിച്ചവരില്‍ പാഴാക്കിയില്ല. അവിടങ്ങളിലെ ശവകുടീരങ്ങളില്‍ സ്വര്‍ണ്ണം കണ്ടെത്താനാവില്ല. പകരം, മൃതരോടുള്ള ബഹുമാന സൂചകമായി കൊത്തിയെടുത്ത മണ്‍പാത്രങ്ങളോ ശില്‍പ്പങ്ങളോ ആകും കണ്ടെത്താനാവുന്നത്. മെസൊപ്പൊട്ടേമിയക്കാരെപ്പോലെ ഭീമാകാരമായ സ്തൂപികകള്‍ നിര്‍മ്മിച്ചിട്ടില്ല. ലളിത ജീവിതത്തിലും ഉയര്‍ന്ന ചിന്തയിലും വിശ്വസിക്കുന്ന യഥാര്‍ത്ഥ വിദ്യാസമ്പന്നരായിരുന്നു ഭാരതീയ ആദിമജനത. അത്തരം ലാളിത്യം നിറഞ്ഞ ജനതയുടെ പൈതൃകം പോലും പില്‍ക്കാല ജനതയെ വിഭജിപ്പിക്കുന്നതിന് ഉപയുക്തമാകുന്നെങ്കില്‍ അതില്‍പരം കൃതഘ്‌നത മറ്റെന്തുണ്ട്?
















