തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 2018ലാണ് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ സെക്രട്ടേറിയേറ്റിലേക്കും വന്നെങ്കിലും, മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിന്റെ പാർട്ടി ഫണ്ട് രൂപീകരണവും, ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ക്രമക്കേടും ചൂണ്ടിക്കാട്ടി, ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തുകയായിരുന്നു. എന്നാൽ ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ പോലും ശശി പങ്കെടുത്തില്ല.
വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് ശശിയെ യുഡിഎഫിന്റെ ഭാഗമാക്കാൻ നീക്കം നടത്തുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുക അല്ലെങ്കിൽ യുഡിഎഫ് സ്വതന്ത്ര്യനായി മത്സരിക്കുക എന്നീ രണ്ട് ഓപ്ഷനായിരുന്നു ശശിക്ക് മുന്നിൽ യുഡിഎഫ് നേതൃത്വം നൽകിയത്. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതര്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ചത് പാര്‍ട്ടിയ്‌ക്ക് കനത്ത തിരിച്ചടിയായിരുന്നു.
















