പത്തനംതിട്ട: അയ്യപ്പസംഗമം ഏകോപിപ്പിച്ച കരാര്‍ കമ്പനി പരസ്യമടക്കമുള്ള അനാമത്തിന് പണം വന്‍തോതില്‍ ചെലവിട്ടത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം. ദേവസ്വം ബോര്‍ഡ് ചെലവില്‍ പരസ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ മിനുക്കലായിരുന്നു ലക്ഷ്യം. പരിപാടിക്ക് ചെലവഴിക്കേണ്ട പരമാവധി തുക എത്രയെന്ന് ദേവസ്വം ബോര്‍ഡ് കരാറില്‍ വ്യക്തമാക്കാതിരുന്നതും സര്‍ക്കാര്‍ നിര്‍ദേശത്തിലായിരുന്നു. കാണിക്കപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ പിആര്‍ പ്രവര്‍ത്തനമാണ് ചെലവ് 7.11 കോടിയാകാന്‍ കാരണം. പി.എസ്. പ്രശാന്ത് അധ്യക്ഷനായ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുണ്ടായ വന്‍വീഴ്ചയാണ് പാഴ്‌ചെലവിന് പ്രധാന കാരണമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നേരിട്ടാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. 2018-ല്‍ ശബരിമല യുവതീ പ്രവേശനം ഭക്തരില്‍ ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് മുന്‍കൂട്ടി കണ്ടായിരുന്നു നീക്കം. എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ഏതാനും ദിവസം മുമ്പ് കരാര്‍ കമ്പനിയായ ഐഐഐസി, ദേവസ്വം കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഓഡിറ്റര്‍ക്കും ദേവസ്വം ബോര്‍ഡിനും എതിരെ രൂക്ഷവിമര്‍ശനമാണ് കത്തിലുള്ളത്.
ഓഡിറ്റിങ് നടത്തിയ സ്ഥാപനം തങ്ങളില്‍ നിന്ന് വിവരം തേടിയില്ലെന്ന് കരാര്‍ കമ്പനി പറയുന്നു. യഥാര്‍ത്ഥ ചെലവ് വിവരങ്ങള്‍ കരാര്‍ കമ്പനി ദേവസ്വം ബോര്‍ഡിനാണ് കൈമാറേണ്ടത്. ഓഡിറ്റര്‍ക്ക് ദേവസ്വം ബോര്‍ഡിനോട് മാത്രമാണ് ബാധ്യത. എന്നിട്ടും എന്തുകൊണ്ട് കരാര്‍ കമ്പനി ഓഡിറ്ററെ പഴിചാരുന്നു എന്നത് വ്യക്തമല്ല. ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി കണക്ക് തയാറാക്കി എന്നതാണ് കരാര്‍ കമ്പനിയുടെ മറ്റൊരു വാദം. പലകുറി ബോര്‍ഡ് കണക്ക് തേടിയിട്ടും നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് കരാര്‍ കമ്പനി ഇതുവരെ വിശദീകരിച്ചിട്ടുമില്ല.
ഓഡിറ്റ് റിപ്പോര്‍ട്ട് വിവാദമായതോടെ ദേവസ്വം ബോര്‍ഡും കരാര്‍ കമ്പനിയും ഓഡിറ്റിങ് സ്ഥാപനവും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. അധികതുക കരാര്‍ കമ്പനിക്ക് നല്‍കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവാദമൊഴിവാക്കാന്‍ സര്‍ക്കാരും ഇതിനെ പിന്തുണയ്‌ക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം നേരിട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ചര്‍ച്ച ചെയ്ത് തുക കുറയ്‌ക്കാന്‍ ധാരണയായെന്നാണ് വിവരം.
ദേവസ്വം പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിന്ന് അയ്യപ്പസംഗമത്തിനായി അഞ്ച് കോടി എടുത്തതായി സമ്മതിക്കുന്നു. ഈ തുക ധനലക്ഷ്മി ബാങ്കിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ഐഐഐസിക്ക് മൂന്ന് കോടി അഡ്വാന്‍സായി നല്‍കി. 4.11 കോടി കൂടി ദേവസ്വം ബോര്‍ഡ് നല്‍കണമെന്നാണ് ഐഐഐസി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുകയില്‍ കുറവ് വരുത്താനാണ് ഐഐഐസിയുമായി സിപിഎം നേരിട്ട് ചര്‍ച്ച നടത്തിയതെന്നാണ് വിവരം.
















