വിവാദങ്ങൾ ഒഴിഞ്ഞൊരു സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ ജയസൂര്യയ്‌ക്ക് ഉണ്ടായിട്ടില്ല. എല്ലാത്തിന്റേയും തുടക്കം നടന് എതിരെ ചുമത്തപ്പെട്ട ലൈംഗികാതിക്രമ കേസിലൂടെയായിരുന്നു. 2024ൽ ആണ്ജ ജയസൂര്യയ്‌ക്ക് എതിരെ നടി പരാതി നൽകുന്നത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സിനിമ ഷൂട്ടിങ് നടന്നത്. ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോള്‍ നടൻ തന്നെ പുറകില്‍ നിന്ന് കടന്ന് പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇങ്ങനെയൊരു സംഭവം നടന്നതിന് തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
അതോടെ കേസിൽ മറ്റുസാക്ഷികൾ ഇല്ലാത്തതുകൊണ്ടും തുടർനടപടികളൊന്നും ഇല്ലാതെ പോയി. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പ്രതിച്ഛായയ്‌ക്കുണ്ടായ മങ്ങൽ മാറ്റി വരുന്നതിന് ഇടയിലാണ് സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ഉൾപ്പെടുന്നത്. കേസിന്റെ ഭാഗമായി നടന്റെ 39 ലക്ഷത്തിന്റെ സ്വത്ത് ഇഡി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്. നടന്റെ ഭാര്യ സരിതയേയും ഇഡി വിളിപ്പിച്ചിരുന്നു. സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു നടൻ. നടന്റെ പേരിലുള്ള ഭൂമിയാണ് ഇഡി കണ്ടുകെട്ടിയത്. ഇത് നടന് വലിയ തിരിച്ചടിയായി. വിവാദങ്ങൾക്കിടെ വൈറലാകുന്നത് ഭാര്യ നൽകുന്ന പിന്തുണയെ കുറിച്ച് നടൻ മുമ്പ് നൽകിയ അഭിമുഖമാണ്. എല്ലാ കണക്കുകളും കൈകാര്യം ചെയ്യുന്നത് ഭാര്യയാണെന്നും താൻ കൈകാര്യം ചെയ്താൽ എല്ലാത്തിലും തെറ്റുകൾ സംഭവിക്കുമെന്നുമാണ് നടൻ പറഞ്ഞത്.
ഞാൻ പണ്ട് മുതലെ കണക്കിന്റെ കാര്യത്തിൽ വളരെ മോശമാണ്. അതുകൊണ്ട് തന്നെ എന്റെ കണക്ക് കൂട്ടലുകളും കുഴപ്പമാണ്. അത്യാവശ്യം ബുദ്ധിയുള്ള ഒരു ഭാര്യയെ ദൈവം തന്നു. അത് നന്നായി. അവളുടെ കണക്ക് കൂട്ടലുകൾ തെറ്റാറില്ല. അവളുടെ സെലക്ഷനും. കണക്കുകൾ എല്ലാം കൈകാര്യം ചെയ്യുന്നത് അവളാണ്.
















