ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച എഐ ഉച്ചകോടി മികച്ച രീതിയില്‍ നടക്കുകയാണ്. എന്നാല്‍ ഇതിനെ വിവാദത്തിലാക്കാന്‍ ഇടത്, മാവോയിസ്റ്റ് മീഡിയകളോട് കൈകോര്‍ക്കുകയാണ് കേരളത്തിലെ മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും മനോരമയും.
എഐ സമ്മേളനം അലങ്കോലമായി എന്നാണ് മാധ്യമത്തിന്റെ ഒരു വാര്‍ത്ത. ഈ വാര്‍ത്ത വായിച്ചാല്‍ ആരും ചിരിച്ചുപോകും. തിക്കിലും തിരക്കിലും പെട്ട് ഭാരത് മണ്ഡപത്തിലെ എഐ അലങ്കോലമായി എന്നതാണ് ആദ്യ വാചകം തന്നെ. നിയന്ത്രണമില്ലാത്ത ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഇതില്‍ പങ്കെടുത്ത സ്റ്റാളുകാര്‍ എന്നും പറയുന്നു. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി ഫോട്ടോ എടുക്കാന്‍ കാട്ടിയ തിടുക്കം മൂലം എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടായി എന്നതാണ് മറ്റൊരു പരാതി. ബിബിസിയും മനോരമയും കുറ്റപ്പെടുത്തലുമായി ചാടിവീണിരുന്നു.
ചില കോണുകളില്‍ നിന്നു പരാതികള്‍ ഉണ്ടായിട്ടുണ്ട്. പ്രദര്‍ശന സ്റ്റാളുകളില്‍ നീണ്ട ക്യൂ, ലോകനേതാക്കള്‍ വരുന്നതിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍…അങ്ങിനെ ചിലതെല്ലാം. ഇത്രയും വലിയ ഒരു ബ്രഹ്മാണ്ഡ ഉച്ചകോടി നടക്കുമ്പോള്‍ കുറ്റങ്ങളും കുറവുകളും സ്വാഭാവികമാണ്. പക്ഷെ കുറവുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യുമ്പോള്‍ അതിനര്‍ത്ഥം ഈ മാധ്യമങ്ങള്‍ക്ക് രാഷ്‌ട്രീയ അജണ്ട ഉണ്ടെന്ന് തന്നെയാണ്.
വാസ്തവം എന്താണ്? എഐ ഉച്ചകോടി നടത്തിയ സര്‍ക്കാരിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ജനം ഒഴുകിയെത്തി എന്നതാണ് വാസ്തവം. ഇത് എഐ ഉച്ചകോടിയുടെ വിജയമായല്ലേ കണക്കാക്കേണ്ടത്? ജനം ഇത്രയ്‌ക്ക് ആവേശത്തോടെ ഈ ഉച്ചകോടിയെ സ്വീകരിക്കും എന്നത് അത്ഭുതമായിരുന്നു. പതിനായിരം പേരെ പ്രതീക്ഷിച്ചിടത്ത് 70,000 പേരാണ് ഒഴുകിയെത്തിയത്. ഇത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള ജനത്തിന്റെ ഒഴുക്കായിരുന്നു. ഇതാണ് ഉദ്ഘാടന ദിവസം സംഘാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. പിന്നീടുള്ള ദിവസങ്ങളില‍് ഇത് വിജയകരമായി ക്രമീകരിച്ചു.
മോദി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഫോട്ടെയെടുക്കാന്‍ മാധ്യമങ്ങള്‍ എപ്പോഴും കാണിക്കുന്ന ഉത്സുകത കാണിച്ചു. ഇതിനിടെയാണ് പ്രധാനമന്ത്രി ഫോട്ടോ എടുക്കാന്‍ കാട്ടിയ തിടുക്കം മൂലം ബുദ്ധിമുട്ടുണ്ടായി എന്ന് മാധ്യമവും മീഡിയ വണ്ണും കുറ്റപ്പെടുത്തിയത്.
ഇനി ട്രാഫിക് ജാം ഉണ്ടായി, ട്രാഫിക് സ്ലോ ആയി എന്നീ പരാതികളാണ് മാവോയിസ്റ്റ് മാധ്യമങ്ങളും ജിഹാദി മീഡിയകളും ഉയര്‍ത്തിയത്. 4000 വാഹനങ്ങളുടെ പിക് ആന്‍റ് ഡ്രോപ്പ്, 3000 വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നിവ തലസ്ഥാനനഗരിയില്‍ ഒന്നിച്ച് സംഭവിച്ചാല്‍ ട്രാഫിക് സ്ലോ ആകുമെന്നുറപ്പാണ്. കര്‍ഷകരുടെ പേരില്‍ സമ്പന്ന കര്‍ഷകരും മോദി വിരുദ്ധ സമരക്കാരും ചേര്‍ന്ന് ഒരു വര്‍ഷത്തിലധികം ദല്‍ഹി-ഹരിായന റോഡ് ബ്ലോക്ക് ചെയ്ത് കുത്തിയിരിപ്പ് സമരം നടത്തി വാഹനം തടസ്സപ്പെടുത്തിയതില്‍ ഈ മാധ്യമങ്ങള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ലോകത്തിലെ ടെക് ഭീമന്‍മാരും സാങ്കേതിക വിദഗ്ധരും
ലോകത്തിലെ ടെക് ഭീമന്‍മാരും സാങ്കേതിക വിദഗ്ധരും എത്തിയ സമ്മേളനം
ലോകത്തിലെ രാഷ്ടനേതാക്കളും ടെക് ഭീമന്മാരായ കമ്പനികളും ഐടി വിദഗ്ധരും പങ്കെടുത്ത സമ്മേളനമായിരുന്നു ദല്‍ഹിയിലേത്. എത്താത്തത് ആര് എന്ന് മാത്രമേ ചോദിക്കേണ്ടതുള്ളൂ. അത്രയ്‌ക്കും വലിയ പ്രാതിനിധ്യം ഉണ്ടായി. ബില്‍ ഗേറ്റ്സ് പങ്കെടുത്തതിലായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ബില്‍ ഗേറ്റ്സ് ലോകം കണ്ട ഏറ്റവും വലിയ ടെക് ലീഡര്‍ ആണ്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഓപ്പണ്‍ എഐയുടെ സാം ആള്‍ട്മാന്‍, സുന്ദർ പിച്ചൈ: സിഇഒ, ഗൂഗിൾ, ആൽഫബെറ്റ്, ഡെമിസ് ഹസാബിസ്: സിഇഒ, ഗൂഗിൾ ഡീപ് മൈൻഡ്, ഡാരിയോ അമോഡി: സിഇഒ, ആന്ത്രോപിക്, ക്രിസ്റ്റ്യാനോ അമോൺ: പ്രസിഡന്റും സിഇഒ, ക്വാൽകോം, ബ്രാഡ് സ്മിത്ത്: പ്രസിഡന്റും വൈസ് ചെയർമാനും, മൈക്രോസോഫ്റ്റ്. അലക്‌സാണ്ടർ വാങ്: ചീഫ് എഐ ഓഫീസർ, മെറ്റ, .യാൻ ലെകൺ: ചീഫ് എഐ സയന്റിസ്റ്റ്, മെറ്റ.മുകേഷ് അംബാനി: ചെയർമാനും മാനേജിംഗ് ഡയറക്ടറും, റിലയൻസ് ഇൻഡസ്ട്രീസ്, നന്ദൻ നിലേകനി: സഹസ്ഥാപകനും ചെയർമാനും, ഇൻഫോസിസ്, ശാന്തനു നാരായൺ: സിഇഒ, അഡോബ്, ജീതു പട്ടേൽ: പ്രസിഡന്റും ചീഫ് പ്രൊഡക്റ്റ് ഓഫീസറും, സിസ്‌കോ.സലിൽ പരേഖ്: സിഇഒ & എംഡി, ഇൻഫോസിസ്. റോഷ്‌നി നാടാർ മൽഹോത്ര: ചെയർപേഴ്‌സൺ, എച്ച്‌സിഎൽടെക്. റിഷാദ് പ്രേംജി: എക്‌സിക്യൂട്ടീവ് ചെയർമാൻ, വിപ്രോ, ശ്രീധർ വെമ്പു: സഹസ്ഥാപകനും, ചീഫ് സയന്റിസ്റ്റും, സോഹോ. നികേഷ് അറോറ: ചെയർമാനും സിഇഒയും, പാലോ ആൾട്ടോ നെറ്റ്‌വർക്കുകൾ. ജൂലി സ്വീറ്റ്: ചെയർ & സിഇഒ, ആക്‌സെഞ്ചർ എന്നിങ്ങനെ വന്‍ ടെക് വിദഗ്ധരാണ് പങ്കെടുക്കുന്നത്.
എത്ര ലോകനേതാക്കള്‍
ബ്രസീല്‍ പ്രധാനമന്ത്രി ലുല ഡിസില്‍വ, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോടാകിസ്, സ്പെയിന്‍ പ്രസിഡന്‍റ് പെഡ്രോ സാഞ്ചെസ്, ക്രൊയേഷ്യ പ്രധാനമന്ത്രി ആന്ദ്രെ പ്ലെങ്കോവിച്, സ്ലൊവാക് പ്രസിഡന്‍റ് പീറ്റര്‍ പെല്ലെഗ്രിനി, സീഷെല്‍സ് വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പില്ലെ, നെതര്‍ലാന്‍റ്സ് പ്രധാനമന്ത്രി ഡിക് സ്കൂഫ്, ഐഎംഎഫ് എംഡി ക്രിസ്റ്റലിന ജോര്‍ജ്ജീവ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റൊണിയോ ഗുട്ടെറസ്, ശ്രീലങ്കയുടെ പ്രസിഡന്‍റ് അനുര കുമാര ഡിസ്സനായകെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ് ഗായ് എന്നിവര്‍ പങ്കെുത്തു.
ഗിന്നസ് റെക്കോഡ്
ഉത്തരവാദിത്വത്തോടെ എഐ ഉപയോഗിക്കും എന്ന പ്രതിജ്ഞയ്‌ക്ക് ഒറ്റദിവസം സംഘാടകര്‍ക്ക് ലഭിച്ചത് രണ്ടര ലക്ഷം പ്രതികരണങ്ങളാണ്. ഇത് ലോകറെക്കോഡായി ഗിന്നസ് ബുക്സ് രേഖപ്പെടുത്തി.
















