ന്യൂദല്‍ഹി: ബ്രഹ്മോസ് എന്ന ഇന്ത്യയുടെ അപകടകാരിയാ മിസൈലിനെ ഇന്ന് ലോകമെമ്പാടും അറിയാം. പാകിസ്ഥാനിലെ സൈനികവിമാനത്താവളമായ നൂര്‍ഖാനില്‍ വരെ അപകടകരമായ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയ ബ്രഹ്മോസ് ആക്രമണം പാകിസ്ഥാനെ വിറപ്പിച്ചു. ഇതോടെയാണ് സമാധാനം വേണമെന്ന് കെഞ്ചി പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനികമേധാവിയെ വിളിച്ച് അപേക്ഷിച്ചത്.
പക്ഷെ ഈ ബ്രഹ്മോസ് ഒരു ദിവസം കൊണ്ട് പിറന്നതല്ല. അതിന് പിന്നില്‍ ശാസ്ത്രജ്ഞരുടെ നിരന്തരസാധനയുണ്ട്. റഷ്യയുടെ ഉദാരമനസ്കതയുണ്ട്. ഇന്ന് 17 രാജ്യങ്ങള്‍ ഇന്ത്യയുടെ ബ്രഹ്മോസ് കിട്ടാന്‍ ക്യൂ നില്‍ക്കുകയാണ്. ഇനി ബ്രഹ്മോസിന്റെ കഥ തുടങ്ങാം.
ഇന്ത്യയ്‌ക്ക് ഒരു ക്രൂയിസ് മിസൈല്‍ അത്യാവശ്യമാണെന്ന ആശയം കലാമിന്‍റേതായിരുന്നു. ‘ലോകത്ത് ആദ്യമായി ഇന്ത്യ നിര്‍മ്മിച്ചത്’ എന്നറിയപ്പെടുന്ന ഒരു ആയുധം നിര്‍മ്മിക്കുക എന്നത് അബ്ദുള്‍ കലാമിന്റെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. പക്ഷെ ആ പേര് ഇന്ത്യയ്‌ക്ക് കിട്ടണമെങ്കില്‍ സ്വന്തമായ ഒരു ആയുധം ഇന്ത്യ നിര്‍മ്മിച്ചിരിക്കണം. പക്ഷെ അത് ചെയ്യണമെങ്കില്‍ ഹാര്‍വാഡില്‍ പോയി പഠിയ്‌ക്കണം എന്ന് ജൂനിയര്‍ ശാസ്ത്രജ്ഞനായ ശിവതാണുപിള്ളൈയ്‌ക്ക് അബ്ദുള്‍കലാം നല്‍കിയ ഉപദേശമാണ് പിന്നീട് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈലിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്.
1991ല്‍ ശിവതാണുപിള്ളൈ കലാമിന്റെ ഉപദേശത്തോടെ ഹാര്‍വാഡില്‍ പോയി. അന്ന് ഗള്‍ഫ് യുദ്ധം നടക്കുന്ന സമയമായിരുന്നു. സ്വാഭാവികമായും ശിവതാണുപിള്ളൈയുടെ ശ്രദ്ധ ഗള്‍ഫ് യുദ്ധത്തിലായി. എന്തൊക്കെ ആയുധങ്ങളാണ് അമേരിക്ക പുറത്തെടുക്കുന്നത് എന്ന് നോക്കിക്കാണുകയായിരുന്നു ശിവതാണുപിള്ളൈ. ആ യുദ്ധത്തില്‍ ഹീറോ ആയത് അമേരിക്കയുടെ ടോമഹോക് മിസൈല്‍ ആയിരുന്നു. അത് ക്രൂയിസ് മിസൈല്‍ ആയിരുന്നു. ശത്രുവിനെ നിസ്സാഹായമാക്കണമെങ്കില്‍ ഇന്ത്യയ്‌ക്കും ഒരു ക്രൂയിസ് മിസൈല്‍ വേണം എന്ന ചിന്ത അന്നാണ് ശിവതാണുപിള്ളൈയുടെ മനസ്സില്‍ ഉണ്ടായത്. ഉടനെ അദ്ദേഹം ഹാര്‍വാഡില്‍ നിന്നും ഇക്കാര്യം അബ്ദുള്‍ കലാമിനെ വിളിച്ചുപറഞ്ഞു. ആദ്യം നിങ്ങള്‍ കോഴ്സ് പൂര്‍ത്തിയാക്കൂ എന്നിട്ട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു അബ്ദുള്‍ കലാമിന്റെ നിലപാട്. ഒരു ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ സഹകരണം ഉറപ്പാക്കിയതിന് പിന്നില്‍ കലാമായിരുന്നു. റഷ്യയുമായി ചേര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് ആരും ഭയപ്പെടുന്ന ഒരു സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കാനാകുമെന്ന് ഡിആര്‍ഡിഒ ഡയറക്ടറായിരുന്നു കലാമിന് ഉറപ്പായിരുന്നു. അങ്ങിനെ ഡോ. എ.പി.ജെ അബ്ദുള്‍ കലാമും റഷ്യയുടെ എന്‍.എ. മിഖൈലൊവും ചേര്‍ന്ന് 1998ല്‍ ഒപ്പുവെച്ച കരാറിലൂടെയാണ് ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സ്ഥാപനം ഉണ്ടാവുന്നത്. ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രൊയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭം. ഹാര്‍വാഡില്‍ കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ചുവന്ന ശിവതാണുപിള്ളൈയെ ബ്രഹ്മോസ് എയ്റോസ്പേസിന്റെ ചുമതല അബ്ദുള്‍ കലാം ഏല്‍പിച്ചു. ബ്രഹ്മോസ് പൂര്‍ത്തിയാക്കിയത്.ഡോ. ശിവതാണുപിള്ളൈ തന്റെ ‘കലാമിനൊപ്പം 40 വര്‍ഷങ്ങള്‍:പറയാത്ത കഥകള്‍’ (40 Years with Abdul Kalam: Untold stories) എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
1995ല്‍ ബ്രഹ്മോസ് എയ്റോസ്പേസ് എന്ന ഒരു പ്രത്യേക കമ്പനി തന്നെ ബ്രഹ്മോസിന് വേണ്ടി രൂപീകരിച്ചു. 25കോടി ഡോളര്‍ മൂലധനത്തിലായിരുന്നു ഈ കമ്പനി രൂപീകരിച്ചത്. ഇതില്‍ ഇന്ത്യയുടെ ഡിആര്‍ഡിഒ (പ്രതിരോധമേഖലയിലെ ടെക്നോളജി വികസിപ്പിക്കുന്ന സര്‍ക്കാര്‍ ഗവേഷണസ്ഥാപനം)യ്‌ക്കും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയെനിയ (എന്‍പിഒഎം) എന്ന കമ്പനിയ്‌ക്കും ഏതാണ്ട് തുല്യപങ്കാളിത്തമാണ്. ഗവേഷണം തുടങ്ങുന്നതിന് മുന്‍പേ ശത്രുക്യാമ്പുകളുടെ ഉറക്കം കെടുത്തുന്ന മിസൈലിന് ബ്രഹ്മോസ് എന്ന പേരുമിട്ടു. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ പേരും റഷ്യയിലെ മോസ്കവ നദിയുടെ പേരും ചേര്‍ത്തുവെച്ച് ഒന്നാക്കിയാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടാക്കിയത്.
റഷ്യയുടെ കപ്പലില്‍ നിന്നും തൊടുക്കാവുന്ന മിസൈലായ പി-800 ഒനിക്സ് എന്ന ക്രൂയിസ് മിസൈലിനെ ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ പല വര്‍ഷങ്ങളുടെ സാധനകൊണ്ടാണ് ഇന്നത്തെ അപകടകാരിയായ ബ്രഹ്മോസാക്കി മാറ്റിയത്. ക്രൂയിസ് എന്ന വാക്കിനര്‍ത്ഥം ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ, ഒരു വിമാനം പുറക്കുന്നതുപോലെ സഞ്ചരിക്കുന്ന (ക്രൂയിസ് ചെയ്യുന്ന) മിസൈല്‍ ആണിത്. ഉയരത്തിലല്ലാതെ പറക്കുമ്പോള്‍ റഡാറുകളെ വഞ്ചിക്കാന്‍ ക്രൂയിസ് മിസൈലുകള്‍ക്ക് കഴിയുമത്രെ.
2001ല്‍ ആദ്യമായി ബ്രഹ്മോസ് ടെസ്റ്റ് ചെയ്യുമ്പോള്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ആയിരുന്നു ബ്രഹ്മോസ്. 2004 മുതല്‍ രാജസ്ഥാനിലെ പൊഖ്രാന്‍ മരുഭൂമിയില്‍ പല വിധ ടെസ്റ്റുകള്‍ക്ക് ബ്രഹ്മോസ് മിസൈലിനെ വിധേയമാക്കി. ശത്രുവിന് പിടികൊടുക്കാത്ത വിധം എസ് ആകൃതിയില്‍ മിസൈല്‍ മൂളിപ്പറന്നു. അന്നും 2.8 മാക് (ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ പറക്കുന്നു) വേഗതയ ബ്രഹ്മോസ് കൈവരിച്ചിരുന്നു.
ആദ്യമൊക്കെ റാം ജെറ്റും റഡാര്‍ സീക്കറും (റഡാറിനെ തിരിച്ചറിയാനുള്ള സംവിധാനം) റഷ്യയില്‍ നിന്നാണ് കൊണ്ടുവന്നത്. പിന്നീട് ബ്രഹ്മോസിന് വേണ്ട 65 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചു. ഇക്കാര്യത്തില്‍ കേരളത്തിലെ തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പോസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് വലിയ പങ്കുണ്ട്. ഇവിടെ കേന്ദ്രസര്‍ക്കാര്‍ 1500 കോടി രൂപ നിക്ഷേപിച്ചതോടെ ബ്രഹ്മോസ് ഘടകങ്ങള്‍ നിര്‍മ്മിക്കലും അവ കൂട്ടിച്ചേര്‍ത്ത് മിസൈല്‍ സംയോജനവും ഇവിടെ നടന്നു. ഇനി ഇന്ത്യയില്‍ തന്നെ റഢാര്‍ സീക്കറും ബൂസ്റ്ററും നിര്‍മ്മിക്കുന്നതോടെ ബ്രഹ്മോസ് നിര്‍മ്മാണത്തിന്റെ 85 ശതമാനവും ഇന്ത്യയില്‍ നിന്നാവും. ബ്രഹ്മോസിന്റെ എയ്റോ ഡൈനാമിക് സ്വഭാവം സംബന്ധിച്ച പഠനം നടക്കുന്നത് ദല്‍ഹിയിലെ നാഷണല്‍ എയ്റോസ്പേസ് ലാബിലാണ്.
ഏഴ് വര്‍ഷത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷം 2008ഓടെ യുദ്ധക്കപ്പലുകളില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ആയി ബ്രഹ്മോസിനെ വികസിപ്പിച്ചു. അതിനും ശേഷം യുദ്ധജെറ്റില്‍ നിന്നും തൊടുക്കാവുന്ന മിസൈലാക്കി ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ അതിനെ മാറ്റി. ആകാശത്ത് നിന്നും ഭൂമിയിലേക്ക് തൊടുക്കാവുന്ന ബ്രഹ്മോസ്. യുദ്ധജെറ്റുകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന രീതിയില്‍ ബ്രഹ്മോസിന്റെ ഭാരം ശാസ്ത്രജ്ഞര്‍ കുറച്ചു. ബ്രഹ്മോസിന്റെ ഭാരം 2.5 ടണ്ണായി കുറച്ചു. ചെറിയ ബൂസ്റ്ററുകള്‍ ഉണ്ടാക്കിയും കൃത്യമായി കുതിക്കാന്‍ ചെറിയ ചിറകുകള്‍ വെച്ചുകൊടുത്തും ഭാരം കുറച്ചു. 14000 മീറ്റര്‍ ഉയരത്തില്‍ നിന്നു വരെ ബ്രഹ്മോസ് തൊടുക്കാന്‍ സാധിക്കും. തൊടുത്താല്‍ തുടക്കത്തില്‍ തലകുത്തി ഒറ്റ വീഴ്ചയാണ്. ഒരു 100-150 മീറ്റര്‍ വരെ വീണ ശേഷം പിന്നീട് ക്രൂയിസ് ചെയ്യും. ഭൂമിയില്‍ നിന്നും അഞ്ച് മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നും ബ്രഹ്മോസ് തിരശ്ചീനമായി പറന്ന് ലക്ഷ്യസ്ഥാനത്തെ തകര്‍ത്തു തരിപ്പണമാക്കും. വേണമെങ്കില്‍ 15000 മീറ്റര്‍ വരെ ഉയരത്തിലും ബ്രഹ്മോസിന് കുതിക്കാന്‍ കഴിയും. സുഖോയ് 30എംകെഐ യുദ്ധ ജെറ്റില്‍ ഒരു ബ്രഹ്മോസ് പിടിപ്പിക്കാന്‍ കഴിയും. ഭാവിയില്‍ മൂന്ന് ബ്രഹ്മോസ് വരെ ഒരു യുദ്ധജെറ്റില്‍ പിടിപ്പിക്കാന്‍ കഴിയാവുന്ന വിധം ബ്രഹ്മോസിന്റെ ഭാരം ഇനിയും കുറയ്‌ക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. യുദ്ധജെറ്റുകളില്‍ പിടിപ്പിക്കാന്‍ കഴിയുന്നതോടെ ആകാശത്തില്‍ നിന്നും ആകാശത്തേക്കോ, ആകാശത്ത് നിന്നും കരയിലേക്കോ തൊടുക്കാവുന്ന രീതിയിലേക്കും ബ്രഹ്മോസ് മാറി.
ചിറകുകൂടി ചേര്‍ത്താല്‍ 1.7 മീറ്റര്‍ ആണ് ബ്രഹ്മോസിന്റെ വീതി. ഇപ്പോള്‍ ശബ്ദത്തേക്കാള്‍ 3.5 മടങ്ങ് വേഗതയില്‍ കുതിക്കാന്‍ ബ്രഹ്മോസിന് സാധിക്കും. 650 കിലോമീറ്റര്‍ മുതല്‍ 800 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് പറന്ന് ചെന്ന് സ്ഫോടനം നടത്താന്‍ സാധിക്കും. ബ്രഹ്മോസിന്റെ മൂക്കില്‍ ഘടിപ്പിക്കാവുന്നത് 300 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ്. ലക്ഷ്യസ്ഥാനമെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഉഗ്രസ്ഫോടനം. അതിലാണ് പാകിസ്ഥാന്റെ സൈനികവിമാനത്താവളമായ നൂര്‍ഖാനില്‍ മീറ്ററുകളോളം താഴ്ചയുള്ള ഗര്‍ത്തങ്ങള്‍ ബ്രഹ്മോസ് സ്ഫോടനത്തില്‍ രൂപം കൊണ്ടത്.
2010ലാണ് ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കാനുള്ള ശേഷി കൈവരിച്ചത്. പിന്നീട് അത് ശബ്ദത്തേക്കാള്‍ പല മടങ്ങ് വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷി നേടി. പിന്നീട് ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ് എന്ന സംവിധാനം കൂടി ചേര്‍ത്തു. അതായത് ലക്ഷ്യസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി അയച്ചുകഴിഞ്ഞാല്‍ പിന്നെ നമുക്ക് എല്ലാം മറക്കാം. കൃത്യമായി ആ ലക്ഷ്യസ്ഥാനത്ത് സ്ഫോടനം നടന്നിരിക്കും.
















