പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഹെഡില്‍ നിന്നും എടുത്ത തുകയില്‍ രണ്ടു കോടി കാണാനില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദേവസ്വം പിആര്‍ഒ ഇറക്കിയ പത്രകുറിപ്പില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിന്നും അയ്യപ്പ സംഗമത്തിനായി അഞ്ചു കോടി എടുത്തതായി സമ്മതിക്കുന്നു. ഈ തുക ധനലക്ഷ്മി ബാങ്കിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ഐഐഐസിക്ക് 3 കോടി അഡ്വാന്‍സായി നല്‍കി. താമസ സൗകര്യങ്ങള്‍ക്കായി വിവിധ ഹോട്ടലുകള്‍ക്ക് 12,76,440 രൂപ കൈമാറി. ഒപ്പം ജിഎസ്ടി ആയി 15,25, 424 രൂപയും നല്‍കി. അങ്ങനെ അതിഥികള്‍ക്ക് താമസത്തിനു മാത്രം ചെലവായത് 28 ലക്ഷമെന്ന് വ്യക്തമാകുന്നു.
ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിവരമനുസരിച്ച് ധനലക്ഷ്മി ബാങ്കിലെ പ്രത്യേക അക്കൗണ്ടില്‍ പലിശ അടക്കം 1.74 ലക്ഷം ശേഷിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1,74,40,912 രൂ
പ. ഈ തുക ഇതുവരെ ദേവസ്വം ബോര്‍ഡ് അക്കൗണ്ടിലേക്ക് തിരികെ അടച്ചിട്ടില്ല. താമസത്തിനായി ഹോട്ടലുകള്‍ക്ക് നല്‍കിയ ജിഎസ്ടി അടക്കമുള്ള 28 ലക്ഷം രൂപ കൂടിയാകുമ്പോള്‍ രണ്ടു കോടി രൂപ ദേവസ്വം അക്കൗണ്ടില്‍ തിരികെ എത്തിയിട്ടില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയാണെന്ന് വ്യക്തമാകും. എന്നിട്ടും ഓഡിറ്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.
അതിഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ വകയില്‍ ചെലവായ തുക സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടും ദേവസ്വം ബോര്‍ഡും മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും നല്‍കുന്നത് വ്യത്യസ്ത കണക്കുകളാണ്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ താമസ ചെലവ് 37 ലക്ഷമാണ്. മുന്‍ പ്രസിഡന്റ് പ്രശാന്ത് പറയുന്നത് 24 ലക്ഷം, ദേവസ്വം ബോര്‍ഡ് 12.75 ലക്ഷമെന്ന് പറയുന്നു. ഏതാണ് ശരി എന്നതാണ് ചോദ്യം.
ദേവസ്വം ഫണ്ടില്‍ നിന്നും എടുത്ത അഞ്ച് കോടിയില്‍ മൂന്നു കോടി മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ തിരികെ ലഭിച്ചിട്ടുള്ളു. ഇതില്‍ ധനലക്ഷ്മി ബാങ്ക് ജിഎസ്ടി ഒഴിവാക്കി രണ്ടു കോടിയും കേരളാ ബാങ്ക് ജിഎസ്ടി ഉള്‍പ്പെടുത്തി ഒരു കോടിയും നല്‍കി. അദാനി ഗ്രൂപ്പ് ഒരു കോടി നല്‍കാമെന്ന് ഏറ്റിട്ടുള്ളതായി പി.എസ്. പ്രശാന്ത് പറയുന്നു. ബാക്കി ഒരു കോടി ആരു നല്‍കും എന്നതിലും വ്യക്തതയില്ല.
















