സര്‍ഗ്ഗപക്ഷത്തിന്റെ ഈ ലക്കം കവി കെ. സച്ചിദാനന്ദനെക്കുറിച്ചാണ്. അദ്ദേഹമാണ് ഇപ്പോള്‍ താരം. ആരാണ് സച്ചിദാനന്ദന്‍ എന്ന് പറയുന്നതിനു മുമ്പേ ആരായിത്തീരും സച്ചിദാനന്ദന്‍ എന്നാണ് പറയേണ്ടതെന്നു തോന്നുന്നു.
അത്ര അകലെയല്ലാത്ത ഒരു കാലം ഓര്‍മിപ്പിക്കട്ടെ. പ്രൊഫ. എം. എന്‍. വിജയനെ ഓര്‍മയില്ലേ? പ്രസിദ്ധ അദ്ധ്യാപകന്‍, ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുവായി കണ്ടിരുന്ന, തലശ്ശേരി ബ്രണ്ണന്‍ കോളജിലുള്‍പ്പെടെ അദ്ധ്യാപകനായിരുന്ന എം.എന്‍. വിജയനെ. മലയാള സാഹിത്യത്തില്‍ മനശ്ശാസ്ത്രാധിഷ്ഠിത നിരൂപണ സമ്പ്രദായത്തെ പുഷ്ടിപ്പെടുത്തിയ വിമര്‍ശകന്‍. പുരോഗന കലാസാഹിത്യ പ്രസ്ഥാനത്തിനെ നയിച്ച, കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ പ്രവര്‍ത്തകനായിരുന്നയാള്‍. കണ്ണൂരില്‍ ഒരു അദ്ധ്യാപകനെ, യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ, പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ ബോംബെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൂട്ടിയ സിപിഎം ഗുണ്ടകളുടെ പ്രവൃത്തിയെ വര്‍ഗ്ഗസമര തത്ത്വം പറഞ്ഞ് ന്യായീകരിച്ച് പാര്‍ട്ടിക്ക് വിടുപണിചെയ്തയാള്‍. പക്ഷേ, അതൊക്കെയായിരുന്നെങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോക്കിനെ വിമര്‍ശിച്ചതോടെ ആ ‘വിജയ’ന്റെ കഥ കഴിഞ്ഞു, അല്ല, കഴിച്ചു.
കവിയെന്നല്ല, കഥാകാരനെന്നല്ല, സാംസ്‌കാരിക നായകനെന്നല്ല, ആര്‍ക്കും അതാണ് ഈ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നുള്ള ഗതിയും വിധിയും. അത് ഈ കേരളത്തില്‍ മാത്രമൊന്നുമല്ല, ബംഗാളിലായാലും വിദേശ രാജ്യങ്ങളിലായാലും അതുതന്നെ രീതി. റഷ്യയുടെ കഥയും ചൈനയുടെ ചരിത്രവും ഒന്നും പറയണ്ട, പറയിപ്പിക്കണ്ട!!
അപ്പോള്‍ പറഞ്ഞുവരുന്നത് നാളെ ഈ കെ. സച്ചിദാനന്ദന്റെ ഗതിയും വിധിയും മറ്റൊന്നല്ല എന്നാണ്. അതുമനസ്സിലാക്കിയാവണം കവി സ്വയം വെടിനിര്‍ത്തി!!
ഇനി കവി സച്ചിദാനന്ദന്റെ കാര്യം. കവിയാണ്, അദ്ധ്യാപകനായിരുന്നു, നിരൂപകനാണ്, നല്ല കാര്യസ്ഥ ശേഷിയുള്ള ആളാണ്. കിട്ടാത്ത ബഹുമതികളില്‍ ഇനി ജ്ഞാനപീഠവും പദ്മ അവാര്‍ഡുകളും മാത്രമെന്ന് തോന്നുന്നു. അന്തര്‍ദേശീയ അവാര്‍ഡുകളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. കേന്ദ്ര സാഹിത്യ അക്കാദമി വരെ ഭരിച്ചിട്ട്, കേരളത്തില്‍ സാഹിത്യ അക്കാദമി ഭരിക്കുകയാണ്. വെച്ചുനീട്ടിയാല്‍ വേണ്ടെന്നു പറയാന്‍ കഴിയാത്ത മനസ്സാണ്. കാരണം സാഹിത്യത്തെ രക്ഷിക്കുകയാണ് ആ ജീവിത ലക്ഷ്യം. എന്നല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്നിറക്കുക എന്ന ശപഥം നിറവേറ്റാന്‍ ഏതുവഴിയും തിരഞ്ഞെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ ന്യായം. അതിന് കാലം കാത്തുവെച്ച അവതാരമാണ് താന്‍ എന്നാണ് സ്വയംബോധം.
പക്ഷേ, ഏറ്റവും പുതിയ വെളിപാട് ഇങ്ങനെയാണ്: ”സൈബര്‍ ലോകത്തെ വിഡ്ഢികള്‍ എന്റെ വിമര്‍ശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല. അവര്‍ എന്നെ വായിച്ചിട്ടില്ല. എന്റെ പോരാട്ടങ്ങള്‍ എന്തെന്ന് അറിയുന്നുമില്ല. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല.”
അടിയന്തരാവസ്ഥക്കാലം മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിവരെ വിശദമാക്കിയാണ് സച്ചിദാനന്ദന്റെ വിശദീകരണം. ”കേരളത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരേണ്ട, പ്രതിപക്ഷത്തിരുന്നാല്‍ മതി” എന്ന സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാനാണ് ഈ നിലപാടും അഭിപ്രായ പ്രകടനവും.
ഒരു പ്രധാനമന്ത്രിയെ, നരേന്ദ്ര മോദിയെ, അധികാരക്കസേരയില്‍നിന്ന് താഴെയിറക്കിയേ വിശ്രമമുള്ളു എന്ന് വീരസ്യം പറഞ്ഞ്, പേനയും കടലാസുമായി ഇറങ്ങിത്തിരിച്ചയാളാണ് സച്ചിദാനന്ദന്‍. ആ വഴിയില്‍ താന്‍ വെടിയേറ്റു വീണേക്കാമെന്നുവരെ പ്രഖ്യാപിച്ചായിരുന്നു ഇറക്കം. പക്ഷേ രണ്ടും സംഭവിച്ചില്ല. ഇപ്പോള്‍ കമ്യൂണിസ്റ്റുകാരന്റെ കല്ലേറ് ഏല്‍ക്കുകയാണ്. വിധി എന്നല്ലാതെ എന്തുപറയാന്‍.
കവി പറയുന്നത് ‘ഇവന്മാരൊന്നുംതന്നെ എന്നെ വായിച്ചിട്ടില്ല’ എന്നാണ്. അങ്ങനെ പറയരുത്. താങ്കളുടെ ‘കോഴിപ്പങ്ക്’ എന്ന കവിത വായിച്ചിട്ടില്ലാത്തവരുണ്ടോ. കവിയുടെയും കവിതയുടെയും പ്രകടന പത്രികയല്ലേ അത്. 1970 കളില്‍ എഴുതിയ കവിതയാണ് കോഴിപ്പങ്ക്. അന്നത്തെ രാഷ്‌ട്രീയ സ്ഥിതിയും അവസ്ഥയമൊക്കെയാണ് ആ കവിതയുടെ പശ്ചാത്തലം.
കവിത, അവസാനിക്കുന്നത് ഇങ്ങനെ:”എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍, പോട്ടെ, കോഴിക്കൊമ്പു നിങ്ങളെടുത്തോളിന്‍, പല്ലു നിങ്ങളെടുത്തോളിന്‍,
പൂവന്‍മുട്ട നിങ്ങളെടുത്തോളിന്‍, മുലയും നിങ്ങളെടുത്തോളിന്‍, എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍, പക്ഷേ, എന്റെ കോഴിയെ മാത്രമെനിക്കുതരിന്‍.”
പങ്കുവെക്കാന്‍ മനസില്ലാത്ത ‘ഭരണാധികാരിയെ, ജനാധിപത്യത്തിലെ എകാധിപതിയായ സ്വാര്‍ത്ഥമതിയെ വിമര്‍ശിക്കുന്ന കവിത’ എന്നൊക്കെ പലരും കവിതയെ ശരീരം നോക്കി അന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്. ആത്മാവിലേക്ക് ചുഴിഞ്ഞിറങ്ങിയാല്‍, സച്ചിദാനന്ദന്‍ എന്ന കവിയിലെ സ്വാര്‍ത്ഥതയുടെ അക്ഷരപ്രകടനമാണതെന്ന് വ്യക്തം.
എം.ടി. വാസുദേവന്‍ നായരുടെ ‘കാലം’ എന്ന നോവലിലെ കഥാപാത്രം സേതുവിനെക്കുറിച്ച് കാമുകി സുമിത്ര പറയുന്നുണ്ട്: ”സേതൂന്ന് എന്നും ഒരാളോടെ ഇഷ്ടേംണ്ടായിരുന്നുള്ളു… സേതുന്നോട് മാത്രം.”
സച്ചിദാനന്ദന്‍ എന്ന കവിക്ക് സ്വന്തം കരിയറിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സ്വാര്‍ത്ഥം കൂടുതലായിരുന്നില്ലേ.
ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റു പദവി. 75 പിന്നിട്ട സാഹിത്യ-സാമൂഹ്യ വ്യക്തിത്വത്തിന് ചാരിക്കിടന്ന്, സര്‍ഗശേഷി ശേഷിക്കുന്നെങ്കില്‍ അത് ചെയ്യാനുള്ള വേളയിലാണ് നിര്‍വഹണ ശേഷി വിനിയോഗിക്കേണ്ട ഈ പദവി ഏറ്റെടുത്തത്.
എതിര്‍വാക്കു പറഞ്ഞപ്പോള്‍, ”നല്ലൊരധ്യാപകനായിരുന്നു”വെന്ന്, പ്രൊഫ. എം. എന്‍. വിജയനെന്ന ഇടതുപക്ഷ പുരോഗമന ചിന്തകന്റെ ‘ചിതയിലെ വെളിച്ചം’ പോലും കെടുത്തിയ ആളാണ് പിണറായി വിജയന്‍. അതിന് കാരണമായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്യൂണിസം പിണറായി ഇല്ലാതാക്കുന്നുവെന്ന് പറഞ്ഞതാണ്. കെ. സച്ചിദാനന്ദനെ, അക്കാദമിയില്‍ കുടിയിരുത്തിയപ്പോള്‍ പിണറായി പ്രഖ്യാപിക്കുകയായിരുന്നു- ‘ഒപ്പം നിന്നാല്‍ അപ്പം തരും, ആജീവനാന്ത സംരക്ഷണം തരും.’
ഇതിനായി, സാംസ്‌കാരിക വകുപ്പ്, നിയമനത്തിന് പ്രായം നിയന്ത്രിച്ച് ഇറക്കിയ ഉത്തരവ് തിരുത്തിയെന്നുകൂടി അറിയണം. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി സി. കെ. ആനന്ദന്‍പിള്ള മുമ്പ് അത് ഇങ്ങനെ വെളിപ്പെടുത്തിയിട്ടുണ്ട്: സാംസ്‌കാരിക വകുപ്പിന്റെ സ്ഥാപനങ്ങളില്‍ സെക്രട്ടറി, സിഇഒ, ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ 65 വയസുകഴിഞ്ഞവര്‍ക്ക് നിയമനം തടഞ്ഞ് വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവ് (ജിഒ നം. 1-2022) നിയമനം പാടില്ല. സച്ചിദാനന്ദനുവേണ്ടി ആ ഉത്തരവ് മുഖ്യമന്ത്രി റദ്ദുചെയ്യിച്ചുവെന്ന്.
സച്ചിദാനന്ദന്റെ കരിയര്‍ കാര്യത്തില്‍ ചിലത് പറഞ്ഞാല്‍- 1996 മുതല്‍ 2006 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1996 ല്‍ കോണ്‍ഗ്രസ് ഭരണമാണ് കേന്ദ്രത്തില്‍. 98 മുതല്‍ ബിജെപിയുടേത്. അതിനിടയ്‌ക്കുള്ള കാലം കമ്യൂണിസ്റ്റുകള്‍ നിയന്ത്രിച്ച ഐക്യമുന്നണി ഭരണം. 2004 മുതല്‍ വീണ്ടും കോണ്‍ഗ്രസ്. ഈ കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി ‘ഭരിച്ചത്’ സെക്രട്ടറിയായിരുന്ന കവി സച്ചിദാനന്ദനായിരുന്നു. സകല രാഷ്‌ട്രീയത്തിനും രാഷ്‌ട്രീയക്കാര്‍ക്കും വഴങ്ങുന്നയാളെന്നോ, വഴിക്കുവരുത്തുന്നയാളെന്നോ പറയാം. ‘ബിജെപിയുടെ വര്‍ഗീയ’ ഭരണത്തിലും സര്‍ക്കാര്‍ സേവനത്തിലുണ്ടായിരുന്നു, അവരുടെ സാംസ്‌കാരിക- സാഹിത്യ വഴിക്ക് ഒരു പരിധി വരെയെങ്കിലും ഒത്തുനിന്നു; അക്കാലത്ത് ബിജെപി നിയോഗിച്ച അക്കാദമി പ്രസിഡന്റ് ഗോപീചന്ദ് നാരംഗുമായി കലഹം പതിവായിരുന്നുവെങ്കിലും.
ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള വേതനം, ‘മോദി സര്‍ക്കാരിന്റെ നിലപാടുകളോട് വിയോജിച്ച്’ വേണ്ടെന്നു വെച്ചത് സിംലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ സര്‍വീസില്‍നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് പദമേറ്റെടുത്തപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഉറക്കമിളച്ച പടപ്പാട്ട് സാഹിത്യക്കാരുടെ, അധികാര മോഹങ്ങളുടെയും ആഗ്രഹങ്ങളുടെയും തലയില്‍ അടിച്ചുകൊണ്ടല്ലേ ഈ ചുമതലയേറ്റെടുക്കുന്നത്? അശോകന്‍ ചരുവിലിനെപ്പോലെ, പാര്‍ട്ടിക്ക് വിധേയനായി, എന്തും സഹിക്കാന്‍ പഞ്ചപുച്ഛമടക്കി, കഴിഞ്ഞിരുന്ന കേരളത്തിലെ പ്രൊഫഷണല്‍ സാംസ്‌കാരിക നായകര്‍ പലരും സ്വപ്‌നം കണ്ടിരുന്ന കസേരയാണത്. അവിടെ ഇരുന്നപ്പോള്‍ ‘കോഴിപ്പങ്കി’ല്‍ കവി പാടിയതെല്ലാം അന്വര്‍ത്ഥമാകുകയാണ്. ഒപ്പം നിന്നവര്‍ക്ക് ബാക്കിയെല്ലാം കൊടുക്കുന്നു; കോഴിക്ക് ഇല്ലാത്തതെല്ലാം, ഉള്ളതൊക്കെ മുച്ചൂടും കവി കവര്‍ന്നെടുക്കുന്നു.
എന്നിട്ട് എല്ലാം കഴിഞ്ഞ് പിണറായി സര്‍ക്കാരിന് മൂന്നാം വട്ടം കിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പായപ്പോള്‍ ‘കിട്ടാത്ത മുന്തിരി കൈയ്‌ക്കും’ എന്നു പറഞ്ഞ കുറുക്കന്റെ വാക്കു പറഞ്ഞ് തടിതപ്പുകയാണ്.
കെ. സച്ചിദാനന്ദന് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി എന്തു വിശേഷണം നല്‍കുമെന്ന് കണ്ടറിയണം. ‘നല്ല അദ്ധ്യാപകന്‍ എന്ന’ ”അവാര്‍ഡ്’ എം. എന്‍. വിജയന് നല്‍കിപ്പോയല്ലോ. ഇനി ശേഷിക്കുന്നത് ‘നല്ല കവി ആയിരുന്നു’, ‘നല്ല മുന്‍ നക്‌സലൈറ്റ് ആയിരുന്നു’, ‘നല്ല മോദി വിരുദ്ധ പോരാളി ആയിരുന്നു’ എന്നിങ്ങനെ എന്തെങ്കിലുമായിരിക്കും. കാത്തിരിക്കാം, കമ്യൂണിസ്റ്റുകളല്ലേ…
















