ധാക്ക: താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്‌ക്ക് പ്രധാനമന്ത്രി മോദിയ്‌ക്ക് ക്ഷണമുണ്ടെങ്കിലും ഫ്രഞ്ച് പ്രസിഡന്‍റ് ഇന്ത്യയില്‍ അതിഥിയായി എത്തുന്നതിനാല്‍ മോദി പോകില്ല. പകരം ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സത്യപ്രതിജ്ഞാച്ചടങ്ങിന് അയയ്‌ക്കും. ഫെബ്രുവരി 17 ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ.
മുംബൈയില്‍ ഫെബ്രുവരി 17ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയാണ്. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധക്കരാറായ 3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാല്‍ യുദ്ധവിമാനം വാങ്ങുന്ന കരാറും ഒപ്പുവെയ്‌ക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ളതാണ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ചര്‍ച്ചകള്‍.
ജമാ അത്തെ ഇസ്ലാമിക്കും വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍സിപിയ്‌ക്കും ആധിപത്യമുണ്ടായിരുന്ന മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണത്തില്‍ ഇന്ത്യാവിരുദ്ധ വികാരം പ്രകടമായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞാച്ചടങ്ങിന് ക്ഷണിക്കുക വഴി താരിഖ് റഹ്മാനും ബിഎന്‍പി പാര്‍ട്ടിയും ചെയ്തത്.
ഫെബ്രുവരി 17നാണ് താരിഖ് അന്‍വര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. എന്തായാലും മതഭ്രാന്തന്മാരായ ജമാഅത്തെ ഇസ്ലാമിയും ഷേഖ് ഹസീനയെ പുറത്താക്കാന്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയായ എന്‍സിപിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുതിയൊരു ബംഗ്ലാദേശ് സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി മോദി താരിഖ് റഹ്മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആഹ്വാനം ചെയ്തത്.
അതേ സമയം എത്രത്തോളം ബംഗ്ലാദേശിന് മതഭ്രാന്തന്മാരെ തളയ്‌ക്കാന്‍ കഴിയും എന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. 1.31കോടി വരുന്ന ബംഗാളിലെ ഹിന്ദുക്കളുടെ ഭാവിയില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. മുഹമ്മദ് യൂനസ് കെയര്‍ ടേക്കറായ താല്‍ക്കാലിക സര്‍ക്കാര്‍ ഭരിയ്‌ക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമിയും മറ്റ് മുസ്ലിം മതഭ്രാന്തന്മാരും അതിക്രൂരമായി ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നു. ബംഗ്ലാദേശി ഹിന്ദു ക്രിസ്ത്യന്‍ ബുദ്ധിസ്റ്റ് യൂണിറ്റ് സെല്‍ പുറത്തുവിട്ട കണക്ക് പ്രകാരം 83 ഹിന്ദുക്കള്‍ 2024 നവമ്പര്‍ മുതല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്തായാലും അത്രയ്‌ക്ക് നഗ്നമായ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് കരുതുന്നു.
എങ്കിലും ഇന്ത്യയ്‌ക്ക് ആശങ്ക വിട്ടുമാറുന്നില്ല. ഇന്ത്യ അഭയം നല‍്കിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഭാവിയിലാണ് ഇന്ത്യയ്‌ക്ക് ആശങ്ക. മൃഗീയ ഭൂരിപക്ഷത്തോടെ ആകെയുള്ള 299 സീറ്റുകളില്‍ 212 സീറ്റുകളും നേടി ബിഎന്‍പി വിജയിച്ചതിന് ശേഷം പാര്‍ട്ടി നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് ഇന്ത്യ ഷേഖ് ഹസീനയെ വിട്ടുകൊടുക്കണം എന്നാണ്. ബിഎന്‍പിയുടെ പ്രഖ്യാപിത നിലപാട് ഇതായിരിക്കാമെന്ന് ഇന്ത്യ കരുതുന്നു. ബംഗ്ലാദേശിലെ അന്താരാഷ്‌ട്രനീതിന്യായ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ഷേഖ് ഹസീനയെ വിട്ടുകൊടുക്കാന്‍ ഇന്ത്യ തയ്യാറല്ല. കാരണം ഷേഖ് ഹസീനയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതില്‍ പ്രധാനം.
അതേ സമയം മാതാവ് ഖാലിദ സിയ അന്തരിയ്‌ക്കുകയും 17 വര്‍ഷം പ്രവാസ ജീവിതം നയിക്കുകയും ചെയ്ത താരിഖ് റഹ്മാന്‍ ഇപ്പോള്‍ വളരെ മാറ്റം വന്ന മനസ്സിന് ഉടമയാണെന്ന് കരുതപ്പെടുന്നു. പക്ഷെ ഇന്ത്യാ വിരുദ്ധ വികാരത്തില്‍ കെട്ടിപ്പൊക്കപ്പെട്ട ഒരു പാര്‍ട്ടിയായ ബിഎന്‍പിയ്‌ക്ക് എത്രത്തോളം ഇന്ത്യാ വിരുദ്ധത ഉപേക്ഷിക്കാനാകും എന്നതാണ് ആശങ്കയോടെ ഉയരുന്ന ചോദ്യം. പക്ഷെ ആകെ തകര്‍ന്നുകിടക്കുന്ന ബംഗ്ലാദേശിനെ സാമ്പത്തികമായി പുനരുദ്ധരിക്കണമെങ്കില്‍ ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന തിരിച്ചറിവ് താരിഖ് റഹ്മാനെ അത്രത്തോളം ഇന്ത്യാവിരുദ്ധനാക്കില്ലെന്ന് കരുതാം.
















