ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ 24 മണിക്കൂറും പുരോഗന-ജനാധിപത്യ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന് ഈ കേസ് കീറാമുട്ടിയാകും. ഈ കേസില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് 2018 സെപ്തംബറില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
അന്നും ഭരണത്തിലിരുന്ന പിണറായിയുടെ ഇടത് സര്‍ക്കാര്‍ ഈ വിധിയെ അനുകൂലിച്ചു. സ്ത്രീപ്രവേശനത്തിന് എതിരെ നിലകൊണ്ട ഹിന്ദു ഭക്തജനങ്ങള്‍ക്ക് നേരെ പിണറായിയുടെ പൊലീസ് ലാത്തിപ്രയോഗം നടത്തി എന്ന് മാത്രമല്ല, പൊലീസിനെ ഉപയോഗിച്ച് സ്ത്രീകളെ ശബരിമല കയറ്റാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രത്യേക രഹസ്യപദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു.
ഈ നിലപാടുകള്‍ 2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കി. ഇതോടെ ഇടത് സര്‍ക്കാര്‍ അവരുടെ നിലപാടുകള്‍ മയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നിലപാട് വീണ്ടും നിര്‍ണ്ണായകമാകും. ഇക്കുറി കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ കേസ് വാദത്തിനെടുക്കുന്നത്. വനിതാമതില്‍ വരെ സംഘടിപ്പിച്ച ഇടത് മുന്നണി സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വാഭാവികമായും എടുക്കുക എന്ന് കരുതപ്പെടുന്നു.
സ്ത്രീപ്രവേശനം സംബന്ധിച്ച ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു.
















