ബാകു: ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ തകര്‍ക്കുമെന്ന് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെയും വെല്ലുവിളി വെറും തള്ള് മാത്രമാണെന്ന് പാകിസ്ഥാന്‍ ആയുധങ്ങളുടെ യഥാര്‍ത്ഥമുഖം കണ്ട് അമ്പരന്നുപോയ അസര്‍ബൈജാന്‍ എന്ന രാജ്യം പറയുന്നത് കേട്ടാല്‍ മനസ്സിലാകും. അസര്‍ ബൈജാനിലേക്ക് പാകിസ്ഥാന്‍ കയറ്റുമതി ചെയ്ത കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ തീരെ നിലവാരമില്ലാത്ത സാഹചര്യങ്ങളില്‍ ഉണ്ടാക്കപ്പെട്ടവയാണെന്ന് അവിടുത്തെ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
അര്‍മീനിയയുമായുള്ള യുദ്ധത്തില്‍ പാകിസ്ഥാന്റെ പീരങ്കികളും തോക്കുകളും പിസ്റ്റളുകളും റൈഫിളുകളും ഉപയോഗിച്ച അസര്‍ബൈജാന്‍ വലിയ നിരാശയിലാണ്. ഒന്നുകില്‍ പീരങ്കി ഷെല്ലുകളും പടക്കോപ്പുകളും ദശകങ്ങളുടെ പഴക്കമുള്ളത്, അതല്ലെങ്കില്‍ തീരെ നിലവാരമില്ലാത്ത സാഹചര്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടവ- ഇതില്‍ ഏതോ ഒന്നാണ് സംഭവിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്നതായി അസര്‍ബൈജാനിലെ സൈനികോദ്യോഗസ്ഥര്‍ പറയുന്നു. .
ഇതോടെ അസര്‍ബൈജാനില്‍ പാകിസ്ഥാനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. തുര്‍ക്കിയും പാകിസ്ഥാനുമാണ് അസര്‍ബൈജാന് പരമ്പരാഗതമായി ആയുധങ്ങള്‍ നല്‍കിവരുന്ന രണ്ട് രാജ്യങ്ങള്‍. യാതൊരു ഗുണനിലവാരവുമില്ലാതെയാണ് പിസ്റ്റളുകളും റൈഫിളുകളും കാര്‍ബൈനുകളും സബ് മെഷീന്‍ ഗണ്ണുകളും നിര്‍മ്മിച്ചിരിക്കുന്നതെന്നും പലതും തുരുമ്പെടുത്ത നിലയിലാണെന്നും ഇത് വലിയ ചതിയാണെന്നും അസര്‍ബൈജാന്‍ കുറ്റപ്പെടുത്തുന്നു.
പാകിസ്ഥാന്‍ ആയുധങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നതെന്നും ഡിമാന്‍റിനനുസരിച്ച് വിതരണം ചെയ്യാന്‍ തങ്ങളെക്കൊണ്ട് പറ്റുന്നില്ലെന്നും ആയിരുന്നു പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവാജ ആസിഫ് വീരവാദം മുഴക്കിയിരുന്നത്. ഇതെല്ലാം അസര്‍ബൈജാന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. പീരങ്കി ഷെല്ലുകള്‍ ആഭ്യന്തരപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ അസര്‍ബൈജാന്‍ സൈന്യം ഞെട്ടിക്കുന്ന അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. പലതും പൊട്ടിക്കുമ്പോള്‍ സ്ഫോടനശേഷി തന്നെ പാകിസ്ഥാന്‍ കൊട്ടിഘോഷിച്ചതിന്റെ 40 ശതമാനം മുതല്‍ 60 ശതമാനം വരെയേ കിട്ടുന്നുള്ളൂ. യുദ്ധരംഗത്ത് ഈ പീരങ്കിഷെല്ലുകളും തോക്കുകളും ഉപയോഗിച്ചതിന്റെ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത് ഈ ആയുധങ്ങളുടെ നിലവാരമില്ലായ്‌മയാണ്.
നേരത്തെ പാകിസ്ഥാനില്‍ നിന്നും 155എംഎം ഷെല്ലുകള്‍ വാങ്ങിയ ഉക്രൈനും സമാനമായ അനുഭവമാണ് ഉണ്ടായത്. എം777ഹൊവിറ്റ്സര്‍ പീരങ്കിത്തോക്കുകളില്‍ ഇവ ഉപയോഗിച്ചപ്പോള്‍ മോശം റിസള്‍ട്ടാണ് കിട്ടിയതെന്ന് ഉക്രൈന്‍ പരാതിപ്പെട്ടിരുന്നു. പാകിസ്ഥാന്റെ പീരങ്കിഷെല്ലുകള്‍ ഉപയോഗിച്ചതുവഴി പീരങ്കിത്തോക്കുകളുടെ കുഴലുകള്‍ പൊട്ടിയ അനുഭവം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ പക്കല്‍ നിന്നും റഷ്യയുടെ പക്കല്‍ നിന്നും വന്‍തുക നല്‍കി ആയുധങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് ബദല്‍ പരിഹാരമായി വിലക്കുറവില്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യം എന്ന രീതിയില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന് അസര്‍ബൈജാനില്‍ നിന്നും ഉക്രൈനില്‍ നിന്നുള്ള ഉള്ള ഈ വാര്‍ത്തകള്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് കേട് വന്ന, നിര്‍മ്മിതിയില്‍ തകരാറുകള്‍ ഉള്ള ആയുധങ്ങള്‍ നല്‍കുമ്പോള്‍ അത് യുദ്ധമുഖങ്ങളില്‍ മാത്രമല്ല പ്രശ്നം സൃഷ്ടിക്കുന്നത്. വിശ്വാസ്യത നഷ്ടമാകുന്നതോടെ ദീര്‍ഘകാല കരാറുകളാണ് ഇല്ലാതാവുക. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന്‍ കൈവശമുള്ള പഴയ ആയുധങ്ങള്‍ വിറ്റ് കാശാക്കാന്‍ ശ്രമിച്ചതാണ് അപകടമായതെന്ന് കരുതപ്പെടുന്നു.
















