ധാക്ക : രാജ്യത്ത് ഐക്യം നിലനിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ബിഎൻപി ചെയർമാൻ താരിഖ് റഹ്മാൻ . ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരിഖ് റഹ്മാൻ . “ഈ വിജയം ബംഗ്ലാദേശിന്റേതാണ്. ഈ വിജയം ജനാധിപത്യത്തിന്റേതാണ്. ഈ വിജയം ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും അതിനായി ത്യാഗം ചെയ്യുകയും ചെയ്തവർക്കുള്ളതാണ്. ഇന്ന് മുതൽ നാമെല്ലാവരും സ്വതന്ത്രരാണ്, അവകാശങ്ങളുടെ യഥാർത്ഥ അർത്ഥം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ മനസ്സോടെയുള്ള പങ്കാളിത്തത്തോടെ, ഒന്നര പതിറ്റാണ്ടിലേറെക്കാലത്തിനുശേഷം രാജ്യം നേരിട്ടുള്ള വോട്ടെടുപ്പിലൂടെ ഒരു പാർലമെന്റും സർക്കാരും പുനഃസ്ഥാപിക്കുകയാണ്. ഒരു ദുഷ്ടശക്തിക്കും സ്വേച്ഛാധിപത്യം പുനഃസ്ഥാപിക്കാൻ കഴിയാത്തവിധം നാം ഐക്യത്തോടെ നിലകൊള്ളണം, രാഷ്‌ട്രം ആർക്കും കീഴടങ്ങാതെയിരിക്കണം. ബംഗ്ലാദേശിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാ തടസ്സങ്ങളെയും മറികടന്ന് നിങ്ങൾ രാജ്യത്ത് ജനാധിപത്യം സ്ഥാപിച്ചു.
സുരക്ഷിതമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇത്തവണ, രാജ്യം പുനർനിർമ്മിക്കുന്നതിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഒരു കാരണവശാലും ആരോടും അനീതി കാണിക്കാൻ കഴിയില്ല. എന്തുവിലകൊടുത്തും ക്രമസമാധാനം പാലിക്കണം. “എന്നും താരിഖ് റഹ്മാൻ പറഞ്ഞു.
ബംഗ്ലാദേശിൽ പുതിയ സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു. 17 വർഷം ലണ്ടനിൽ പ്രവാസ ജീവിതം നയിച്ച താരിഖ് റഹ്മാൻ അടുത്തിടെയാണ് മടങ്ങി എത്തിയത് . 20 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിഎൻപി ഭൂരിപക്ഷം നേടുകയും അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തതോടെ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശിന്റെ പുതിയ മുഖമായി താരിഖ് ഉയർന്നുവന്നു.
2004-ൽ ഷെയ്ഖ് ഹസീനയുടെ റാലിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ താരിഖ് റഹ്മാന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് റഹ്മാൻ ഈ കുറ്റങ്ങൾ എപ്പോഴും നിഷേധിച്ചിട്ടുണ്ട്. ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകാലത്ത് എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2018-ൽ അഴിമതി ആരോപണത്തിൽ ഖാലിദ സിയയെ ജയിലിലടച്ചപ്പോൾ, താരിഖ് റഹ്മാൻ പാർട്ടിയുടെ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായി. അവരുടെ മരണശേഷം പാർട്ടിയുടെ നേതൃസ്ഥാനവും ഏറ്റെടുത്തു.
















