കോട്ടയം: ആഗോള അയ്യപ്പ സംഗമം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും ശബരിമല വികസനത്തിനുള്ള മാസ്റ്റർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് സമ്മേളനത്തോടുള്ള സർക്കാരിൻറെ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് ബിജെപി നേതാവ് എൻ.ഹരി. അയ്യപ്പഭക്തരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തട്ടിക്കൂട്ട് മാത്രമാണ് അന്നേ വിമർശനമുയർന്നതാണ്. എന്നാൽ ശബരിമലയ്‌ക്ക് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനമാണ് ആകെ പോസിറ്റീവ് ആയി തോന്നിയത്.
ശബരിമല വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും അതിന് വ്യക്തമായ കർമ്മപദ്ധതിയും രൂപരേഖയും ഉണ്ടാകുമെന്നുമാണ് അന്ന് മന്ത്രിയും ദേവസ്വം ബോർഡും കൊട്ടിഘോഷിച്ചത്. എന്നാൽ സമ്മേളനം കഴിഞ്ഞ് 150 ദിവസം ആകുമ്പോൾ പറഞ്ഞതെല്ലാം വിസ്മരിച്ച മട്ടാണ്. സമ്മേളനത്തിലെ വിദഗ്ധ നിർദ്ദേശങ്ങൾ ഇതുവരെ ക്രോഡീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തൊടു ന്യായം മാത്രമാണ്.
ഇതുകൂടാതെയാണ് കണക്കിലെ പൊരുത്തക്കേട്. ഹൈക്കോടതി തന്നെ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. എല്ലാം ദേവസ്വം ബോർഡ് പറയുമെന്ന് പറഞ്ഞു കൈകഴുകുകയാണ് ദേവസ്വം മന്ത്രി. സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന്റെ കണക്കുപോലും ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇതുവരെ നൽകാനായില്ലെന്നത് തന്നെ ഗുരുതര വീഴ്ചയാണ്. ശബരിമല വിശ്വാസികളെ ആകെ പരിഹസിക്കുകയാണ്.
സമ്മേളനത്തിലൂടെ സർക്കാർ മുന്നോട്ടുവച്ച വികസന സംരംഭങ്ങൾക്ക് എത്ര ധനസഹായം ലഭിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട തുക എത്രയാണ്. ആകെ ലഭിച്ച നിക്ഷേപവും നിക്ഷേപ വാഗ്ദാനവും എത്രയാണ് ഇങ്ങനെയുള്ള കാര്യങ്ങളിലും ഒരു വ്യക്തതയും ഇല്ല. ആഗോള അയ്യപ്പസംഗമത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണമില്ലാത്ത നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എഴുതിയെടുത്തത് എട്ട് ലക്ഷം രൂപ. മുഖ്യമന്ത്രിക്കുറങ്ങാന്‍ ഒരു ലക്ഷത്തിന്റെ കട്ടിലും മെത്തയും അങ്ങനെ പോകുന്നു ധൂർത്തിന്റെ നീരാട്ട്’- എൻ. ഹരി പറഞ്ഞു.
















