ന്യൂദല്‍ഹി: ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം. ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന് നേര്‍ക്ക് ബക്കറ്റ് എറിയുകയായിരുന്നു. മതിലിന് പിന്നിൽ നിന്ന് വെള്ളം നിറച്ച ബക്കറ്റ് എറിയുകയായിരുന്നു.
ഭാഗ്യത്തിന് ബക്കറ്റ് ഇര്‍ഫാന്‍ ഹബീബിന്റെ മേല്‍ പതിച്ചില്ല. അത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് വീണത്. പക്ഷെ ബക്കറ്റിലുണ്ടായിരുന്ന വെള്ളം ഇര്‍ഫാൻ ഹബീബിന്റെ ദേഹത്തേക്ക് തെറിച്ചു.
ദില്ലി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കൽറ്റിക്ക് മുന്നിൽ വെച്ച് ഇന്ന് ഉച്ചയ്‌ക്കുശേഷമാണ് സംഭവം. വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ബക്കറ്റ് എറിഞ്ഞതിന് പിന്നിൽ എബിവിപിയാണെന്ന് ഐസ ആരോപിച്ചു. തനിക്കുനേരെയുള്ള ആക്രണമ ശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇര്‍ഫാൻ ഹബീബ് പറഞ്ഞു. തന്റെ ദേഹത്ത് കുറച്ച് വെള്ളം വീണുവെന്ന് മാത്രമേയുള്ളുവെന്നും ഇര്‍ഫാൻ ഹബീബ് പറഞ്ഞു. ക്യാമ്പസിന് പുറത്താണ് പരിപാടി നടന്നത്.
കര്‍മ്മ തിരിച്ചടിച്ചതാണെന്ന് വിമര്‍ശനം
പണ്ട് കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിന് കര്‍മ്മം തിരിച്ചടിച്ചതാണെന്ന് ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 2019 ഡിസംബറില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ 80ാം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ പ്രസംഗിക്കാനെത്തിയതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് (സിഎഎ) സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. അന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്‍പ്രക്ഷോഭം നടക്കുന്ന കാലമായിരുന്നു. ഇവിടെയും അതിന്റെ തുടര്‍ച്ചയായി ഇര്‍ഫാന്‍ ഹബീബ് സ്റ്റേജില്‍ കയറി ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. ഇര്‍ഫാന്‍ ഹബീബ് തനിക്കെതിരെ പാഞ്ഞടുത്തുവെന്നും തന്നെ വധിക്കാനായിരുന്നു ശ്രമമെന്നും അന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ഹബീബിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച തന്റെ സുരക്ഷാഉദ്യോഗസ്ഥന്റെ ഷര്‍ട്ട് കീറിയതായും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് കൊണ്ട് പ്രസംഗിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും അതുകൊണ്ടാണ് പ്രതികരിച്ചതെന്നുമാണ് ഇന്‍ഫാന്‍ ഹബീബ് അന്ന് വിശദീകരണം നല്‍കിയത്. പക്ഷെ വിരുദ്ധാശയങ്ങള്‍ ഇടം നല്‍കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദ ലംഘിച്ച് വെറും ഒരു അക്രമിയായി മാറുകയായിരുന്നു അന്ന് ഇര്‍ഫാന്‍ ഹബീബ്.
















