തിരൂർ: ചമ്രവട്ടം ശാസ്ത്രാ ക്ഷേത്രത്തിൽ നടന്ന അയ്യപ്പൻ തിയ്യാട്ട് അസാധാരണ അനുഭവമായി. കാഴ്ചയ്‌ക്ക് സുന്ദരവും അന്ുഷ്ഠാനത്തിൽ ചിട്ടയൊത്തതും അനുഭൂതിയിൽ ആനന്ദപ്രദവുമായി. ആറു പതിറ്റാണ്ടിനുശേഷം ആദ്യഗമായാണ് മൂന്നുമൂർത്തികളുടെ കളംവരച്ചുള്ള ഈ തിയ്യാട്ട് നടന്നത്.
തിയ്യാട്ടിൽ കഥയാടിയ പ്രമുഖ കലാകാരനും കലയെഴുത്തുകാരനുമായ ശ്രീവത്സൻ തിയ്യാടി അനുഭവം എഴുതുന്നു:

”അയ്യപ്പൻ തിയ്യാട്ടിലെ നായകദൈവം ഗൃഹസ്ഥനാണ്. ഭാര്യയും മകനും ഉണ്ട് ഹരിഹരസുതന് ഈ ക്ഷേത്രകലയുടെ സങ്കല്പത്തിൽ.
പ്രഭാ-സത്യക സമേതനാകുന്നു ശാസ്താവ്. ഇവിടെ ചമ്രവട്ടത്തെ പ്രതിഷ്ഠയും അങ്ങനെത്തന്നെ.
കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിൽ ഭാരതപ്പുഴയുടെ മണൽത്തട്ടിലേക്ക് ഇറങ്ങിനിൽക്കുന്ന കാവാണ്. വിഗ്രഹത്തിനു മുമ്പിലെ നടപ്പുരയിൽ മൂന്നുരൂപങ്ങൾ ചേർന്നുള്ള കളം ഇന്നലെ സന്ധ്യയോടെ തയ്യാർ. മലമക്കാവ് തിയ്യാടി രാജൻ നമ്പ്യാരുടെ അഞ്ചംഗ സംഘം ആറര മണിക്കൂർ കൊണ്ടെഴുതി. പഞ്ചവർണത്തിൽ മുമ്മൂർത്തികൾ മുഴുവനായി തെളിഞ്ഞപ്പോൾ ചാരെ തായമ്പകയുടെ ഇരികിടയ്‌ക്കു വേഗംപിടിച്ചിരുന്നു.
അതേ വാദ്യസംഘംതന്നെ കുഴലും കൊമ്പും കൂട്ടി ശങ്കരമോഹനം മുദ്രക്കൂത്തിനു പിന്നണിയായി. ശിവന് വിഷ്ണുമായയിൽ ജനിച്ച പുത്രന്റെ കഥയാടാൻ എനിക്കായിരുന്നു നിയോഗം. മൂന്നുരൂപങ്ങൾക്കു മുന്നിൽ, കൊട്ടുംപാട്ടും ശേഷം, നന്ദികേശ്വരന്റെ വേഷംകെട്ടി ചുവടുവെയ്‌ക്കാൻ കിട്ടിയ കന്നിയവസരം.
കൗതുകം അത്രയുമല്ല. പ്രഭാസത്യകശാസ്താ രൂപം എഴുതിയ അഞ്ചുപേർക്കും ഇങ്ങനെകളം പുത്തൻ സംരംഭമായിരുന്നു. അഴൽപൂജക്കു പിന്നാലെ കോമരം ഉടുത്തുകെട്ടി. ഭക്തർ തിരിയുഴിഞ്ഞ നദിക്കരയുടെ മറുവശത്ത് മുല്ലയ്‌ക്കൽപ്പാട്ട് കഴിഞ്ഞുള്ള കൊട്ടിവിളിയോടെ വെളിച്ചപ്പാട് പ്രത്യക്ഷമായി. മുളകുന്നത്തുകാവ് സതീശൻ എന്ന തിയ്യാടി നീലകണ്ഠൻ നമ്പീശൻ.
തീർത്ഥചന്ദനവും തെച്ചിപ്പൂമലയും തിരുവായുധവും കൈക്കൊണ്ടതോടെ താലപ്പൊലിമേളം. ആറ്റിൻചീള് മുറിച്ചുനടന്ന് കാവേറി വലംവച്ചതോടെ ഈടും കൂറും. ചെണ്ടയുടെ ശബ്ദത്താരികൾ പിന്നാലെ ചവിട്ടിക്കാട്ടണം. വലംതലയിൽ കൊട്ടിയ ഇനങ്ങളത്രയും കാൽകൊണ്ട് പെരുമാറിയുള്ള മറുപടി. പാതിരാവിൽ മേലെയാകാശത്ത് വിളർത്ത ചന്ദ്രക്കല.
വീണ്ടും ചുറ്റമ്പലത്തിനു വലങ്ങൾ. മൂന്നുരൂപത്തിനു കളപ്രദക്ഷിണം. തായമ്പകവട്ടത്തിൽ പയ്യെമുന്നേറ്റം. രണ്ടടി മുന്നോട്ടാഞ്ഞാൽ നാലു പിന്നോട്ട്. വേഗമേറുന്നതിനൊത്ത് ചുവടുകളും ചടുലം. ചമ്പ, മൂന്നാടി, അഞ്ചടി, ഏഴ്….. ഒൻപതാം ചുറ്റിനൊടുവിൽ കളത്തിൽച്ചാട്ടം.
താളാനുസാരിയായി കുരുത്തോലവെട്ട്. നാലാംപാട്ടിനു പിന്നാല ഉറക്കെയട്ടഹാസങ്ങൾ.
താനെഴുതിയ കളം സ്വയം മായ്‌ക്കുക. പാതിദിവസംകൊണ്ട് സൃഷ്ടി-സ്ഥിതി-സംഹാരം.
കലിയിറങ്ങിയ മനസ്സ് കല്പന പറയുമ്പോൾ, കളത്തിന്റെ നാലുമൂല നിലവിളക്കുകൾ പീഠത്തിനു ചുറ്റിലേക്കടുത്തു. ഇലച്ചീന്തിൽ പ്രസാദമായി കൂട്ടുപൊടി.
ഒടുവിൽ കൂറവലിയും.”

















