മുംബൈ : മഹാത്മാഗാന്ധിയുടെ ചിന്തകളിൽ താൽപര്യം പ്രകടിപ്പിച്ച് ഉപന്യാസം എഴുതിയ ബലാത്സംഗക്കേസ് പ്രതിയുടെ ജീവപര്യന്തം തടവിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കലാമുദ്ദീൻ മുഹമ്മദ് ഇസ്തേയാർ അൻസാരി എന്നയാളുടെ ജീവപര്യന്തം തടവാണ് 12 വർഷമായി ബോംബെ ഹൈക്കോടതി കുറച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയുടെ പ്രായം, ജയിലിൽ ചെലവഴിച്ച നിരവധി വർഷങ്ങൾ, ജയിലിലായിരിക്കുമ്പോൾ സ്വയം പരിഷ്കരിക്കാനുള്ള ശ്രമം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് ശിക്ഷ കുറയ്‌ക്കാൻ തീരുമാനിച്ചത്. ജസ്റ്റിസുമാരായ സാരംഗ് കോട്‌വാൾ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ ഉള്ളടക്കം ഫെബ്രുവരി 10 ന് പുറത്ത് വന്നു. പ്രത്യേക പോക്സോ കോടതിയിൽ നിന്ന് ലഭിച്ച ജീവപര്യന്തം തടവിനെതിരെ പ്രതി അപ്പീൽ നൽകിയിരുന്നു.
കുറ്റം ചെയ്യുമ്പോൾ പ്രതിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന്റെ മുൻ രേഖയും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2016 ഡിസംബർ മുതൽ അയാൾ ജയിലിലാണ്, കോവിഡ്-19 കാലയളവിൽ പോലും പുറത്തിറങ്ങിയിട്ടില്ല. ജയിലിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളും ജഡ്ജിമാർ ശ്രദ്ധിച്ചു. വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കൽ, ഉപന്യാസ രചനാ മത്സരം, എല്ലാത്തിനും പുറമേ മഹാത്മാഗാന്ധിയുടെ ചിന്തകളെയും ആശയങ്ങളെയും കേന്ദ്രീകരിച്ചുള്ള ഉപന്യാസമെഴുത്ത് എന്നിവയിലും പ്രതി പങ്കാളിയായി. ഇതാണ് ശിക്ഷ കുറയ്‌ക്കാൻ ഇടയാക്കിയത്.
2016 ഡിസംബർ 9-ന് അഞ്ച് വയസ്സുള്ള പെൺകുട്ടി വെള്ളം കുടിക്കാൻ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം . ഉപദ്രവിച്ചെന്ന വിവരം കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. .
















