ന്യൂദൽഹി: ദൽഹിയിലെ
പീരാഗഢി ഫ്ലൈഓവറിന് സമീപം കാറിനുള്ളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദൽഹി പോലീസ് ബുധനാഴ്ച സ്വയം പ്രഖ്യാപിത ബാബയായ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റാണിത്. ‘മൗലാന’ എന്നും മന്ത്രവാദി എന്നും വിശേഷിപ്പിച്ച പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 76, 47, 40 വയസ്സുള്ള രൺധീർ, ശിവ് നരേഷ് സിംഗ്, ലക്ഷ്മി ദേവി എന്നിവരെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു നിർത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രൺധീർ ഡ്രൈവർ സീറ്റിലും മറ്റ് രണ്ട് പേർ പിൻസീറ്റിലുമാണ് ഇരുന്നിരുന്നത്.
അതേ സമയം ഒരു വർഷത്തോളമായി കമറുദ്ദീൻ ഈ മൂന്നുപേരുമായും ബന്ധപ്പെട്ടിരുന്നുവെന്നും ആ ദിവസം രാവിലെ കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായും പോലീസ് പറഞ്ഞു. തുടർന്ന് മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി കമറുദ്ദീനിനെ പിടികൂടി ചോദ്യം ചെയ്യവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കാർ മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവം ‘താന്ത്രിക് ആചാരങ്ങൾ’ വഴി മരിച്ച മൂന്ന് പേർക്കും ‘സർപ്രൈസ് മണി’ അല്ലെങ്കിൽ ധനഭാഗ്യം വാഗ്ദാനം ചെയ്തതായി പോലീസ് കണ്ടെത്തി. കൂടാതെ ഇയാൾ ഒരു പതിവ് കുറ്റവാളിയാണെന്നും മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ബാബ കമറുദ്ദീൻ സർപ്രൈസ് മണിയുടെ പേരിൽ ഇരകളെ വശീകരിച്ച് അവരെ മാനസികമായി സ്വാധീനിക്കുകയും പിന്നീട് ലഡ്ഡുവിൽ വിഷം കലർത്തി കൊലപ്പെടുത്തുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ പറഞ്ഞു. കമറുദ്ദീന്റെ ചോദ്യം ചെയ്യലിനുശേഷം മരിച്ച സ്ത്രീയായ ലക്ഷ്മിയെ ജനഗിർപുരി നിവാസിയായ സലിം എന്ന വ്യക്തി കമറുദ്ദീന് പരിചയപ്പെടുത്തിയതായി മനസ്സിലായി. തുടർന്ന് അവർ മറ്റ് രണ്ട് ഇരകളായ നരേഷിനെയും രൺധീറിനെയും ബാബയ്‌ക്ക് പരിചയപ്പെടുത്തി.
പോലീസ് അന്വേഷണത്തിൽ കമറുദ്ദീൻ സമാനമായ പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട കുറഞ്ഞത് രണ്ട് കൊലപാതക കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തി. 2014-ൽ രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ബാബ കമറുദ്ദീനെതിരെ കേസെടുത്തിരുന്നു.
ഇതിനു പുറമെ കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഫിറോസാബാദിലെ മഖൻപൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇരട്ട കൊലപാതക കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ താമസിക്കുന്ന ബാബ കമറുദ്ദീൻ, ഗാസിയാബാദിലെ ലോണിയിൽ താന്ത്രിക് സെന്റർ നടത്തുന്നയാളാണ്.
















