കുമരകം: നെല്ലും, നാളികേരവും, മത്സ്യസമ്പത്തും, നീര്‍ച്ചാലുകളും, തണ്ണീര്‍ത്തടങ്ങളും, ഇവയെ നിയന്ത്രിക്കുന്ന വേമ്പനാട്ടുകായലും ഒത്തുചേര്‍ന്നതാണ് കുട്ടനാട്. കേരളത്തിന് ഭക്ഷണം ഒരുക്കിയ ഒരിടം. ആരും കൊതിക്കുന്ന പ്രകൃതിരമണീയമായ ഈ തീരപ്രദേശം ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടി. ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്ല് കേരളത്തിന് ഉണ്ണാന്‍ തികയാതെ വന്നപ്പോള്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഉത്പാദനം കൂട്ടാതെ മറ്റു മാര്‍ഗമില്ലെന്ന് കണ്ടെത്തി. പരിഹാരമാര്‍ഗമായി ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത് കുട്ടനാട്ടില്‍ ഇരുപ്പൂകൃഷിയാണ്. പക്ഷേ, രണ്ടു പ്രാവശ്യം കൃഷി ചെയ്യുന്നതിന് ഉപ്പുവെള്ള ഭീഷണി തടസമായിരുന്നു. ഉപ്പുവെള്ളം കയറുന്നത് തടയാന്‍ വേമ്പനാട്ടുകായലിന് കുറുകെ ബണ്ട് പണിതാല്‍ കൃഷിക്കും ഗതാഗതത്തിനും വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തെ കൃഷിയെന്നത് രണ്ട് പ്രാവശ്യം ആകുമ്പോള്‍ ഉത്പാദനം ഇരട്ടിയാകും. അങ്ങനെ ഭക്ഷ്യക്ഷാമം പരിഹരിക്കുകയും, മിച്ചംവരുന്ന അരി കയറ്റിയയ്‌ക്കുകയും ചെയ്യാം. ഒപ്പം തൊഴിലവസരങ്ങളും, വരുമാനവും വര്‍ദ്ധിക്കുന്നതോടെ സാമ്പത്തിക സുസ്ഥിരത കൈവരുമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
തണ്ണീര്‍മുക്കം ബണ്ട്
കടലില്‍ നിന്നും കയറുന്ന ഉപ്പുവെള്ളം തടഞ്ഞു നിര്‍ത്തുന്നതിന് വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് വെച്ചൂരിനും തണ്ണീര്‍മുക്കത്തിനും ഇടയില്‍ 7.5 കിലോ മീറ്റര്‍ നീളമുള്ള തണ്ണീര്‍മുക്കം ബണ്ട് നിര്‍മിച്ചു. 1955ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം ഭാഗികമായി പൂര്‍ത്തിയാക്കി 1975 ല്‍ ഉദ്ഘാടനം നടത്തി. മദ്ധ്യഭാഗത്ത് ചിറയും, ഇരുവശങ്ങളില്‍ ഷട്ടറുകളും ഘടിപ്പിച്ചായിരുന്നു ഉദ്ഘാടനം. പിന്നീട് നടുഭാഗവും ഷട്ടറുകള്‍ ഘടിപ്പിച്ച് പണി പൂര്‍ത്തിയാക്കി. മൂന്ന് ഭാഗങ്ങളായാണ് ബണ്ട് ക്രമീകരിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് 30 ഷട്ടറുകള്‍ വീതം 90 ഷട്ടറുകളാണ് ബണ്ടിനുള്ളത്.
പ്രയോജനങ്ങള്‍
കോട്ടയം- ആലപ്പുഴ കരമാര്‍ഗമുള്ള ദൂരം കുറഞ്ഞു. കടലില്‍ നിന്നും ഉപ്പുവെള്ളം കുട്ടനാട്ടിലെത്താതെ തടഞ്ഞുനിര്‍ത്താനായി. ഇതോടെ കുട്ടനാട്ടില്‍ രണ്ട് കൃഷി സാധ്യമാവുകയും നെല്ല് ഉത്പാദനം ഇരട്ടിയാകുകയും ഭക്ഷ്യക്ഷാമത്തിന് പരിഹാരമാവുകയും ചെയ്തു. ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇത് കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സഹായകമായി.
ഷട്ടറിന്റെ ഉപയോഗം സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്
നവംബറോടെ മഴ കുറഞ്ഞ് കിഴക്കന്‍ വെള്ളത്തിന്റെ കടലിലേക്കുള്ള ഒഴുക്കു കുറയും. ജനുവരി മുതല്‍ കടലില്‍ നിന്നും വേലിയേറ്റം ശക്തമാകും. അതിശക്തമായ വൃശ്ചിക വേലിയേറ്റത്തിന് മുന്‍പ് ജനുവരി 15ന് ഷട്ടര്‍ അടയ്‌ക്കുകയും മാര്‍ച്ച് 15ന് മുന്‍പ് കുട്ടനാട്ടിലെ കൊയ്‌ത്ത് പൂര്‍ത്തിയാക്കി ഷട്ടര്‍ തുറന്ന് ഉപ്പുവെള്ളം കുട്ടനാട്ടില്‍ എത്തും വിധം കാര്‍ഷിക കലണ്ടര്‍ സ്വാമിനാഥന്‍ കമ്മിഷന്‍ ഏര്‍പ്പെടുത്തി. എന്നാല്‍ കൊയ്‌ത്തു വൈകുന്നതിനാല്‍ നാളിതുവരെ അഞ്ച് പ്രാവശ്യം മാത്രമാണ് കൃത്യസമയത്ത് ഷട്ടര്‍ തുറന്നത്. യഥാസമയം കൃഷി ഇറക്കുന്നതിനും കൊയ്‌ത്ത് പൂര്‍ത്തിയാക്കുന്നതിനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ബണ്ട് നിര്‍മിച്ചിട്ട് 50 വര്‍ഷം പിന്നിടുമ്പോള്‍ 45 വര്‍ഷവും ബണ്ട് തുറന്നത് വൈകി. ഏപ്രില്‍ മാസത്തോടെ വേനല്‍ മഴക്ക് തുടക്കമാവും. കിഴക്കന്‍ വെള്ളം എത്തുന്ന സമയത്ത് ഷട്ടര്‍ തുറന്നാല്‍ കടലില്‍ നിന്നും കായലിലേക്ക് ഉപ്പുവെള്ളം കയറില്ല. ഈ സമയത്ത് വേലിയേറ്റം ദുര്‍ബലമാണ്. ഈ സ്ഥിതി തുടരുന്നതിനാല്‍ 45 വര്‍ഷം കൊണ്ട് കുട്ടനാടിന്റെ ആവാസവ്യവസ്ഥ തകര്‍ന്നടിഞ്ഞു. തണ്ണീര്‍മുക്കം മാലിന്യം കൊണ്ട് വികൃതമായി.
ബണ്ട് യഥാസമയം തുറക്കാത്തതിന്റെ ദോഷങ്ങള്‍
വേലിയേറ്റവും, ഇറക്കവും ഇല്ലാതായി തോടുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു നിശ്ചലമായി. ഉപ്പുവെള്ളത്തില്‍ നിര്‍വീര്യമാകുന്ന വളം കീടനാശിനി അവശിഷ്ടങ്ങളും മറ്റും വേമ്പനാട്ടുകായലിലും തോടുകളിലും കെട്ടി കിടക്കുന്നു. പായലും, പോളയും, തോട്ടിലും കായലിലും നിറഞ്ഞ് ജലയാത്രക്കും, കൃഷിക്കും ഒരുപോലെ ഭീഷണിയായി. ഇത് ഉള്‍നാടന്‍ കായല്‍ ടൂറിസത്തെയും സാരമായി ബാധിക്കുന്നു. പാടത്തിന്റെ വരമ്പിലും, ബണ്ടുകളിലും മുട്ടയിടുന്ന വിഷപാമ്പുകളും, എലിയും പെരുകി ജനജീവിതത്തിന് ഭീഷണിയായി (ഉപ്പുവെള്ളം സ്പര്‍ശിച്ചാല്‍ മുട്ടകള്‍ വിരിയില്ല). ഇതിനൊപ്പം കൊതുകും, മറ്റ് കീടങ്ങളും പെരുകി. നാളികേരത്തിന്റെ ഉത്പാദനം കുറയുകയും, രോഗബാധ വര്‍ദ്ധിക്കുകയും ചെയ്തു.
ഉപ്പുവെള്ളത്തില്‍ പ്രജനനം നടത്തുന്ന കൊഞ്ച്, ചെമ്മീന്‍, കക്ക, എന്നിവയുടെ ഉത്പാദനം കുറഞ്ഞു. പാടശേഖരങ്ങളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യം മൂലം ജലത്തിന്റെ അമ്ലത്വം കൂടി ഓക്‌സിജന്റെ അളവ് കുറഞ്ഞു. ഇതോടെ പ്രാണവായു ലഭിക്കാതെ മത്സ്യങ്ങള്‍ ചാകുന്നതും പതിവായിട്ടുണ്ട്. വേമ്പനാട്ട് കായലില്‍ മാലിന്യത്തിന്റെ തോത് വര്‍ദ്ധിച്ചതിലൂടെ വിവിധ രോഗങ്ങളുടെ വ്യാപ്തിയും കൂടി. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും, ആലപ്പുഴയിലും കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാണ്. ജലയാത്രക്കും, കൃഷിക്കും ഭീഷണിയായ ജലാശയങ്ങളിലെ പോള നീക്കം ചെയ്യാന്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകള്‍ ചെലവാക്കിയ തുക 4 കോടി.
പരിഹാര മാര്‍ഗങ്ങള്‍
കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുക. പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തടസപ്പെടുത്താതിരിക്കുക. വേമ്പനാട്ട് കായലും, കുട്ടനാടും അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനങ്ങളിലെ പിഴവാണ്. മാര്‍ച്ച് 15ന് ഷട്ടറുകള്‍ തുറന്നാല്‍ മാത്രമേ രണ്ട് മാസക്കാലം കുട്ടനാട്ടില്‍ ഉപ്പുവെള്ളം എത്തുകയുള്ളു. മെയ് മാസത്തില്‍ മഴവെള്ളം എത്തുന്നതോടെ ഒഴുക്ക് കടലിലേക്കാവും. ഇപ്പോള്‍ ഷട്ടര്‍ തുറക്കുന്നത് ഏപ്രില്‍ അവസാനമാണ്. ഷട്ടര്‍ തുറക്കാന്‍ വൈകുന്നതുമൂലം കുട്ടനാട്ടില്‍ ഉപ്പുവെള്ളം എത്താറില്ല. യഥാസമയം ഷട്ടറുകള്‍ തുറന്നാല്‍ ഒരു പൈസ പോലും ചിലവില്ലാതെ പ്രകൃതി തന്നെ കുട്ടനാടിനെയും കായലിനെയും മാലിന്യവിമുക്തമാക്കുമെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍മേധാവിയും മത്സ്യജലജീവി ശാസ്ത്രജ്ഞനും ഇപ്പോള്‍ കേരള ഗവ. കായല്‍ സംരക്ഷണ വിഭാഗം മേധാവിയുമായ ഡോ. കെ.ജി. പത്മകുമാര്‍ പറയുന്നു.
















