ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ അതിക്രമം. മൗലവിബസാർ ജില്ലയിൽ 28 വയസ്സുള്ള ഹിന്ദു യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ക്രൂരമായ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തിരഞ്ഞെടുപ്പ് വേളയിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ചമ്പ മേഖലയിലെ ചായത്തോട്ടം തൊഴിലാളിയായ രത്തൻ സാഹുവാക്കർ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം കണ്ടെത്തുമ്പോൾ മുറിവുകളിൽ നിന്ന് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രത്തൻ സാഹുവാക്കറുടേത് ആസൂത്രിതമായ കൊലപാതകമാണെന്ന് സഹപ്രവർത്തകർ ആരോപിച്ചു. കൈകാലുകൾ ബന്ധിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മൈമൻസിംഗ് ജില്ലയിൽ മറ്റൊരു ഹിന്ദു വ്യവസായിയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. 62 വയസ്സുകാരനായ അരി വ്യാപാരി സുഷെൻ ചന്ദ്ര സർക്കാറാണ് അക്രമികളുടെ ഇരയായത്. മൂർച്ചയുള്ള ആയുധം കൊണ്ട് സുഷെനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അക്രമികൾ കടയുടെ ഷട്ടർ താഴ്‌ത്തി രക്ഷപ്പെടുകയായിരുന്നു.ലക്ഷക്കണക്കിന് രൂപയും കടയിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം നേരത്തെ തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്.വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന കൊലപാതകങ്ങൾ രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്.
















