ബെയ്ജിംഗ്: നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ അധികാര പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ്. മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വിദേശത്തുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെയാണ് ഷീ ജിന്‍പിങ്ങ് ഒഴിവാക്കുന്നത്.
എന്തുകൊണ്ടാണ് മക്കളും ഭാര്യയും ബന്ധുക്കളും വിദേശത്തുള്ള, അതേ സമയം വിദേശത്ത് പോകാതെ ചൈനയില്‍ തന്നെ കഴിയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ ഷീ ജിന്‍പിങ്ങ് നഗ്നരായ നേതാക്കള്‍ എന്ന് വിളിക്കുന്നത്? യുഎസ്, ആസ്ത്രേല്യ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും പോകുന്നവരാണ് ഈ നേതാക്കളുടെ മക്കള്‍. അനന്തരം കുടുംബം വിദേശത്ത് സ്ഥിരതാമസമാക്കുമ്പോള്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവരുടെ പ്രവര്‍ത്തനങ്ങളും അധികാരങ്ങലുമായി ചൈനയില്‍ തന്നെയായിരിക്കും കഴിയുന്നുണ്ടാവുക. ഇത്തരം നേതാക്കള്‍ അഴിമതി ചെയ്തില്ലെങ്കിലും അവരെ അധികാരസ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിക്കൊണ്ട് പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തുകയാണ് ഷീ ജിന്‍പിങ്ങ്.
കാരണം വിദേശത്തുള്ളവരെ വിദേശരാജ്യങ്ങള്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഷീ ജിന്‍പിങ്ങിന്റെ കണക്ക് കൂട്ടല്‍. ഈ കുടുംബം ക്രമേണ ചൈനയിലുള്ള കമ്മ്യൂണിസ്റ്റ് നേതാവിനെയും ചൈനയ്‌ക്ക് എതിരായി തിരിക്കുമെന്നും ചൈന ഭയപ്പെടുന്നു. ഈ ഭാവി അപകടം ഒഴിവാക്കാനാണ് നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്. പാര്‍ട്ടി പദവികള്‍, സര്‍ക്കാര്‍ പദവികള്‍, യൂണിവേഴ്സിറ്റികളിലെ പദവികള്‍ തുടങ്ങി എല്ലാം പദവികളില്‍ നിന്നും ഇവരെ മാറ്റിനിര്‍ത്തുകയാണ്.
ചൈനയിലെ ശുദ്ധീകരണം
തായ് വാനെ കീഴടക്കി ചൈനയുമായി ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഷീ ജിന്‍പിങ്ങ്. അത് ചെയ്തില്ലെങ്കില്‍ ഇനി അദ്ദേഹത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി നിലകൊള്ളാന്‍ കഴിയില്ല. അതിന്റെ ഭാഗമായി ചൈനയില്‍ കര്‍ശനമായ ആഭ്യന്തരശുദ്ധീകരണം നടത്തുകയാണ് ഷീ ജിന്‍പിങ്ങ്. പാര്‍ട്ടിയെ മാത്രമല്ല, സൈന്യത്തെയും അദ്ദേഹം കര്‍ശനമായി ശുദ്ധീകരിക്കുന്നു. അതിന്റെ ഭാഗമായി പൊളിറ്റ് ബ്യൂറോ അംഗമായ ഷാങ്ങ് യൂക്സിയയെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് ഷാങ്ങിനെ അധികാരത്തില്‍ നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഷീ ജിന്‍പിങ്ങ്. 2025 ഒക്ടോബറില്‍ ഹെയ് വെയ്ഡോങ്ങ് എന്ന മറ്റൊരു ഉയര്‍ന്ന സൈനികോദ്യോഗസ്ഥനെ പദവികളില്‍ നിന്നും തൂത്തെറിഞ്ഞിരുന്നു. സൈന്യത്തിനുള്ളിലെ അഴിമതി വേരോടെ പിഴുതെറിയാനാണ് ഷീ ജിന്‍പിങ്ങിന്റെ ശ്രമം.
രണ്ട് കുറ്റങ്ങളാണ് ഷാങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ യുഎസിന് ചോർത്തി നൽകിയെന്നതാണ് ഒരു കുറ്റം. ഒരു ഉദ്യോഗസ്ഥനെ പ്രതിരോധ മന്ത്രിയായി സ്ഥാനക്കയറ്റം നൽകാന്‍ കൈക്കൂലി വാങ്ങിയെന്നാണ് രണ്ടാമത്തെ കുറ്റം. സിഎംസിയുടെ ജോയിന്‍റ് സ്റ്റാഫ് വകുപ്പിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ആയ ഷാങ്ങും ലിയു സെൻലിയും അന്വേഷണത്തിലാണെന്ന് ശനിയാഴ്ചയാണ് ചൈനീസ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ഒരു കാലത്ത് ഷീ ജിന്‍പിങ്ങിന്റെ ഏറ്റവും അടുത്ത സൈനിക സഖ്യകക്ഷികളിൽ ഒരാളായിരുന്നു ഷാങ്ങ്. . യുദ്ധ പരിചയമുള്ള ചുരുക്കം ചില മുൻനിര ഉദ്യോഗസ്ഥരിൽ ഒരാളാണ്. 1979 ലെ വിയറ്റ്നാമിലെ അതിർത്തി സംഘർഷത്തിൽ പങ്കെടുത്തയാളാണ് ഷാങ്ങ്.ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, സർക്കാർ, സൈനിക നേതൃത്വം എന്നിവയുടെ ഉന്നത തലങ്ങൾക്കിടയിലെ അസാധാരണമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അതിസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
അതുപോലെ തന്നെ ഷീ ജിന്‍പിങ്ങിനറെ അടുത്തയാളുകളായിരുന്ന ചൈനയുടെ റോക്കറ്റ് ഫോഴ്സിലെ ചില ഉന്നതോദ്യോഗസ്ഥരെ ഈയിടെ ഷീ ജിന്‍പിങ്ങ് പുറത്താക്കിയിരുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് കൈക്കൂലിയും അഴിമതിയുമാണ്. പക്ഷെ അത് മാത്രമല്ല, അവര്‍ ജോലികളില്‍ പിഴവ് വരുത്തുകയും ചെയ്യുന്നു. ഒരു ആണവമിസൈലിനുള്ളില്‍ ഇന്ധനത്തിന് പകരം വെള്ളമാണ് നിറച്ചുവെച്ചിരുന്നത്. അതുപോലെ പടിഞ്ഞാറന്‍ ചൈനയിലെ മിസൈല്‍ സൈലോകളുടെ മൂടി തുറന്നുവെയ്‌ക്കാതിരുന്നതും വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നു. ഒരു സായുധശക്തി എന്ന നിലയില്‍ ചൈനയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങളാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ തരം ചാരന്മാരേയും അഴിമതിക്കാരേയും വിട്ടുവീഴ്ചകളില്ലാതെ പുറത്താക്കാനാണ് ഷീ ജിന്‍പിങ്ങിന്റെ ശ്രമം.
















