കോഴിക്കോട്: കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ ഷാഫി പറമ്പിൽ എംപിയുടെ പ്രസംഗം വിലക്കി. പിന്നീട് പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഷാഫി പിണങ്ങി ഒറ്റവാക്യത്തിൽ പറഞ്ഞുപിരിഞ്ഞു. യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോളായിരുന്നു സംഭവം. കോൺഗ്രസ്സിൽ പടലപിണക്കത്തിന് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം. സ്വീകരണത്തിനിടെ സതീശൻ എത്തുന്നതിന് തൊട്ടുമുന്നിൽ പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്നത് ഷാഫിയെയാണ്. ‘ഷാഫി ഫാൻസ്’ പ്രസഗഗം ആഘോഷമാക്കാനിരിക്കെ ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി, യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യം ഉയർന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. വേദിയിൽ പിടിവലിയായി.
‘ജാഥാക്യാപ്റ്റനെ വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിക്കുന്നത് കേൾക്കാമായിരുന്നു. പ്രസംഗിക്കാനുള്ള വിളി പ്രതീക്ഷിച്ചുനിന്ന ഷാഫി, തന്റെ പേരുവിളിക്കാഞ്ഞതിനാൽ പിണങ്ങി മാറിനിന്നിരുന്നു. ഇതെല്ലാം യോഗത്തിനെത്തിയവർ ശ്രദ്ധിച്ചു.
തർക്കത്തിനൊടുവിൽ സതീശൻ തന്നെസംസാരിക്കുകയായിരുന്നു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ’ എന്നുമാത്രം.
വടകരയുടെയുടെ എംപി എന്ന നിലയിൽ മാത്രമല്ല, കടയത്തനാടിന്റെ കരുത്തനായ നായകൻ എന്ന പ്രതിച്ഛായ ഉണ്ടാക്കാൻ ഈ കുറ്റ്യാടി യോഗം വിനിയോഗിക്കാനിരിക്കെയാണ് ഷാഫിക്ക് ഈ പ്രഹരമുണ്ടായത്. ഇത് അറിയാതെ സംഭവിച്ചതല്ലെന്ന വിലയിരുത്തലിൽത്തന്നെയാണ് ഷാഫിയും ഫാൻസും.















