ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) കേന്ദ്രീകരിച്ചുണ്ടായ രാഷ്‌ട്രീയ തർക്കങ്ങൾ പുതിയ തലത്തിലേക്ക്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കാത്തുനിൽക്കുന്ന പുസ്തകത്തിന്റെ പകർപ്പ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ പുസ്തകം തനിക്ക് എങ്ങനെ ലഭിച്ചു എന്നതിൽ രാഹുൽ വ്യക്തത വരുത്തി.
നേരത്തെ പിടിഐ പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ദി കാരവൻ ഈ ഓർമ്മക്കുറിപ്പുകളുടെ കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കി ഒരു കവർ സ്റ്റോറിയും പ്രസിദ്ധീകരിച്ചിരുന്നു. ”ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്. അത് വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല.’ എന്നാണ് രാഹുൽ ഗാന്ധി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പുസ്തകം തനിക്ക് കിട്ടിയത് വിദേശത്തു നിന്നാണെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ഉറവിടം പറയുന്നില്ല. എന്നാൽ, ഇത് സോറോസിന്റെ കയ്യിൽ നിന്നാവും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
വിവാദം കൊഴുക്കുന്നതിനിടെ പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വിശദീകരണവുമായി എത്തി. പുസ്തകം ഇതുവരെ ഔദ്യോഗികമായി വിപണിയിൽ എത്തിച്ചിട്ടില്ല. അനധികൃതമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കെ സി വേണുഗോപാൽ പറഞ്ഞത് പുസ്തകം ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ്. ഇതും കള്ളമാണെന്ന് തെളിഞ്ഞിരുന്നു.
സൈനിക നിയമങ്ങൾ പ്രകാരം (Army Rules 1950 & 1954), ഉദ്യോഗസ്ഥർ വിരമിച്ചാലും ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്.നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയിലുള്ള ഈ കൈയെഴുത്തുപ്രതി പാർലമെന്റിൽ ചർച്ചാവിഷയമാക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിലപാട്.
















