ന്യൂദല്‍ഹി: അഞ്ചാം തലമുറ വിമാനങ്ങള്‍ റഷ്യയും യുഎസും വാഗ്ദാനം ചെയ്തിട്ടും നാലരത്തലമുറയില്‍പ്പെട്ട ഫ്രാന്‍സിന്റെ റഫാല്‍ എന്തിന് വാങ്ങി എന്ന ചോദ്യം ആയുധരംഗത്തെ വിദഗ്ധര്‍ പലരും ഇന്ത്യയോട് ചോദിക്കുന്നു. റഷ്യ എസ് യു 57ഉം യുഎസ് എഫ്-35ഉം ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ തന്നെ വാങ്ങാന്‍ ഒന്നല്ല പല കാരണങ്ങള്‍ ഉണ്ട്.
അതില്‍ ഒന്ന് ഫ്രാന്‍സ് ഒരു മിഡില്‍ പവര്‍ ആണെന്നതാണ്. ഫ്രാന്‍സിന്റെ കയ്യില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ രാഷ്‌ട്രീയനഷ്ടം ഉണ്ടാകില്ല. യുഎസില്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 വാങ്ങിയാല്‍ അത് ഇന്ത്യയ്‌ക്ക് രാഷ്‌ട്രീയ നഷ്ടം വരുത്തിവെയ്‌ക്കും. ഉദാഹരണത്തിന് അമേരിക്ക പാകിസ്ഥാനും ആയുധങ്ങള്‍ നല്‍കുന്ന രാജ്യമാണ്. ഈയിടെ പാകിസ്ഥാന് അമേരിക്ക പണ്ട് നല്‍കിയ എഫ് 16 യുദ്ധവിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് അമേരിക്ക സഹായിക്കും എന്ന ട്രംപിന്റെ പ്രസ്താവന അതീവപ്രാധാന്യമുണ്ട്. പാകിസ്ഥാന്റെ പക്കല്‍ ആധുനികമായ എഫ് 16 ഉള്ളപ്പോള്‍ പിന്നെ ഇന്ത്യയ്‌ക്ക് എഫ് 35 കിട്ടിയിട്ട് ഒരു കാര്യവുമില്ല. മാത്രമല്ല, നാളെ അമേരിക്ക പാകിസ്ഥാന് എഫ് 35 തന്നെ നല്‍കിയേക്കാം. ഇതാണ് രാഷ്‌ട്രീയ നഷ്ടം എന്ന് പറയുന്നത്. ഇനി റഷ്യയുടെ കാര്യമെടുക്കാം. യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടി റഷ്യ നിര്‍മ്മിക്കുന്ന എഞ്ചിനാണ് ആര്‍ഡി93. ഈ എഞ്ചിന്‍ റഷ്യ ചൈനയ്‌ക്ക് നല്‍കിയിട്ടുണ്ട്. ചൈനയുടെ ജെഎഫ് 17 എന്ന യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്നത് ആര്‍ഡി93 ആണ്. റഷ്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആര്‍ഡി33 എഞ്ചിന്റെ കയറ്റുമതി ചെയ്യുന്ന എഞ്ചിന്‍ പതിപ്പാണ് ആര്‍ഡി93. ഈ ജെഎഫ് 17 ചൈനയില്‍ നിന്നും വാങ്ങി പാകിസ്ഥാന്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. അപ്പോള്‍ പിന്നെ റഷ്യയില്‍ നിന്നും എസ് യു 57 വാങ്ങുന്നതിലും ഇന്ത്യയ്‌ക്ക് ഒരു രാഷ്‌ട്രീയനഷ്ടം ഉണ്ടാകും. ചരിത്രപരമായി നോക്കിയാല്‍ റഷ്യ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 1996ല്‍ എംഐ17 യുദ്ദവിമാനങ്ങളും 2016ല്‍ എംഐ35ഉം വിതരണം ചെയ്തിട്ടുണ്ട്. ഭാവിയില്‍ എസ് യു57 നല്‍കിയാല്‍ എന്തു ചെയ്യും?
ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമാക്രമണശേഷി കൂട്ടാന്‍ റഫാല്‍ ആയിരിക്കും കൂടുതല്‍ അഭികാമ്യം. കാരണം ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കയ്യില്‍ 36 റഫാല്‍ ജെറ്റുകള്‍ ഉണ്ട്. ഇനി കൂടുതല്‍ ജെറ്റുകള്‍ എത്തിയാല്‍ റഫാല്‍ വിമാനങ്ങള്‍ തമ്മില്‍ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ എളുപ്പമുണ്ട്. അതും റഫാല്‍ തന്നെ വാങ്ങാന്‍ ഒരു കാരണമാണ്.
മറ്റൊരു കാരണം ദീര്‍ഘദൂര മിസൈലുകള്‍ എത്ര വേണമെങ്കിലും റഫാലില്‍ സംയോജിപ്പിക്കാം എന്നുള്ളതാണ്. ബ്രഹ്മോസിന്റെ പുതിയ പതിപ്പായ ബ്രഹ്മോസ് എന്‍ജി, ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന സ്കാല്‍പ് മിസൈല്‍ ഹമ്മര്‍ ബോംബുകള്‍ എന്നിവയെല്ലാം റഫാലില്‍ ഘടിപ്പിക്കാം. ഇത് ഇന്ത്യയുടെ വ്യോമാക്രമണശേഷി കാര്യമായി വര്‍ധിപ്പിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സും മറ്റ് ഭീകരപരിശീലന ക്യാമ്പുകളും തകര്‍ത്തതില്‍ റഫാലിന്റെ പങ്ക് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് മറക്കാനാവില്ല. ആക്രമണശേഷിയിലെ ഈ മികവാണ് റഫാല്‍ തന്നെ മതിയെന്ന തീരുമാനത്തിന് പിന്നില്‍.
മാത്രമല്ല, ഇന്ത്യയ്‌ക്ക് ഭാവിയില്‍ ആധുനികമായ യുദ്ധവിമാനങ്ങള്‍ക്കുള്ള എഞ്ചിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിയ്‌ക്കണം എന്നുണ്ട്. അതിന് ഫ്രഞ്ച് കമ്പനിയായ സഫ്രാന്‍ സഹായിക്കും. ഇതും ഫ്രാന്‍സുമായുള്ള കരാര്‍ ഉറപ്പിക്കുന്നതിന് ഒരു കാരണമാണ്. ഇന്ത്യയില്‍ തന്നെ റഫാലിന്റെ അറ്റകുറ്റപ്പണിയ്‌ക്കും മറ്റും വലിയ ഫാക്ടറി തുറക്കാമെന്ന് ഈ കരാറിന്റെ ഭാഗമായി സമ്മതിച്ചിട്ടുണ്ട്. ഇതും ഇന്ത്യയ്‌ക്ക് നേട്ടമാകും. സഫ്രാന്‍ എഞ്ചിനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണവും ഇന്ത്യയില്‍ ഒരു സൈനിക വ്യവസായകെട്ടിടസമുച്ചയം ഉയരുന്നതിന് കാരണമാകും. ഇതും ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ പ്രധാനഘടകമാണ്.3.25 ലക്ഷം കോടി നല്‍കി വാങ്ങാന്‍ ഉദ്ദേശിക്കുന്ന 114 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 18 എണ്ണം മാത്രമേ ഫ്രാന്‍സില്‍ നിന്നും നേരിട്ട് വാങ്ങൂ. ബാക്കി 96 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇതില്‍ 20 ശതമാനം ഭാഗങ്ങള്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കുന്നവ ആയിരിക്കും എന്നതും കരാറിന്റെ ഭാഗമാണ്.
വ്യോമാക്രമണശേഷിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം പരിഹരിക്കാനും 114 റഫാല്‍ ജെറ്റുകള്‍ സഹായിക്കും. ഇന്ത്യയ്‌ക്ക് 42 വിമാന സ്ക്വാഡ്രണെങ്കിലും ഭാവിയില്‍ ഉണ്ടാകണം എന്നതാണ് കണക്കുകൂട്ടല്‍. പക്ഷെ ഇപ്പോള്‍ 29 സ്ക്വാഡ്രനെ ഉള്ളൂ. റഫാല്‍ എത്തുന്നതോടെ ഇതിന് പരിഹാരമാകും.
അടുത്ത 15 മുതല്‍ 20 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വ്യോമാക്രമണശേഷിയെ കരുത്തുറ്റതാക്കാന്‍ റഫാലിന് സാധിക്കും. ഫെബ്രുവരി 17 മുതല്‍ 19 വരെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് അന്തിമപ്രഖ്യാപനം ഉണ്ടാവുക.
















