ടോക്യോ: ജപ്പാനിൽ ഞായറാഴ്ച നടന്ന പാർലമെന്‍റിന്റെ അധോ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കടുത്ത ചൈനാവിമര്‍ശകയായ പ്രധാനമന്ത്രി സനായേ താകായീച്ചിയുടെ ലിബറൽ ഡെമക്രാറ്റിക് പാർട്ടി (എൽഡിപി) വമ്പൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 465 അംഗ പാർലമെന്റിൽ 316 സീറ്റ് നേടിയാണ് എൽഡിപി കേവലഭൂരിപക്ഷം മറികടന്നത്.
നേരത്തെ പുറത്ത് വന്ന എക്സിറ്റ് പോളുകളിലും എൽഡിപി പാർട്ടി അധികാരത്തിൽ വരുമെന്നായിരുന്നു പ്രവചനം. 2017-നുശേഷം ലിബറൽ ഡെമക്രാറ്റിക് പാർട്ടി പാർട്ടി കൈവരിക്കുന്ന ഏറ്റവുംവലിയ നേട്ടമാണിത്. ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സനായേ താകായിച്ചിയെ ജപ്പാന്‍കാര്‍ക്ക് വലിയ ഇഷ്ടമാണ്. ജപ്പാനിലെ സൈന്യത്തെ ശക്തിപ്പെടുത്താന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും സനായേ താകായിച്ചി ചുക്കാന്‍ പിടിക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ ചൈനയ്‌ക്കെതിരെ തകായിച്ചി നടത്തിയ പ്രസ്താവന ഒരു നയതന്ത്രതല പ്രതിസന്ധി തന്നെ ഉണ്ടാക്കിയിരുന്നു. ചൈന തായ് വാനെ ആക്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന അര്‍ത്ഥത്തിലുള്ള വാചകമാണ് തകായിച്ചി പറഞ്ഞത്.
ചൈനയെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ ദുരന്തവാര്‍ത്തയാണ്. സാനായേ താകായീച്ചിയുടെ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ചൈനയും കിണഞ്ഞ് ശ്രമിച്ചിരുന്നു. നടന്നില്ല. ജപ്പാനില്‍ രാഷ്‌ട്രീയസ്ഥിരതയുടെ സൂചനയായാണ് സാനായേ താകായീച്ചിയുടെ വിജയം ആഘോഷിക്കപ്പെടുന്നത്.
കടുത്ത ചൈനാ വിമർശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എൽഡിപിയുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമക്രാറ്റിക് പാർട്ടിയും (സിഡിപി) എൽഡിപിയുടെ മുൻ സഖ്യകക്ഷിയായ കൊമെയ്തോയും ചേർന്നുണ്ടാക്കിയ സെൻട്രിസ്റ്റ് റിഫോം അലയൻസിനെ പരാജയപ്പെടുത്തിയായിരുന്നു താകായീച്ചിയുടെ പാർട്ടി അധികാരത്തിലേറിയത്.
മോദിയുടെ അടുത്ത കൂട്ടുകാരി
മോദിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ് തകായിച്ചി. ക്വാഡ് എന്ന സഖ്യമുന്നണി ഇതോടെ കൂടുതല്‍ ശക്തിപ്പെടുമെന്ന് ഇന്ത്യ കരുതുന്നു. മാത്രമല്ല, സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള രംഗത്ത് ചൈനയ്‌ക്ക് പകരം ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. അതിനി തകായിച്ചിയുടെ വിജയത്തോടെ കൂടുതല്‍ ശക്തിപ്പെടും. തകായിച്ചിയുടെ വിജയത്തില്‍ മോദി അഭിനന്ദനം അറിയിച്ചു.
















