തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ യൂണിയൻ അസാധുവാക്കി ഉത്തരവിറക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിച്ചു.
യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാൽ സ്വാഭാവിക നടപടി മാത്രമാണിതെന്ന് സർവകലാശാലയുടെ വിശദീകരിച്ചു. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ വൈകിയെന്നും വിസി വ്യക്തമാക്കി. ഈ യൂണിയന്റെ കാലത്ത് കഴിഞ്ഞ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നും പുതിയ കലോത്സവം അടുത്ത ഭരണസമിതിയാണ് നടത്തേണ്ടതെന്നുമാണ് വിസിയുടെ നിലപാട്.
വിസിയുടെ നടപടി വെറും പ്രതികാരമാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കലോത്സവം നടത്താത്തതിലും കായിക വിദ്യാർത്ഥികൾക്ക് ടി.എ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സർവകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥികൾ സമരം നടത്തുകയാണ്. ഇതിന് പിന്നാലെയാണ് യൂണിയൻ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ഒരു ഭരണസമിതിയുടെ കീഴിൽ രണ്ട് കലോത്സവം നടത്താനാകില്ലെന്നാണ് വിസിയുടെ നിലപാട്. എന്നാൽ വിദ്യാർത്ഥികളുടെ അവകാശം തടയുന്നുവെന്നാണ് എസ്‌എഫ്ഐയുടെ ആരോപണം.
ബാരിക്കേഡുകള്‍ വച്ച് സര്‍വകലാശാല ആസ്ഥാനത്തിന്റെ കവാടത്തില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് വിദ്യാര്‍ഥികളെ സര്‍വകലാശാല ആസ്ഥാനത്തേക്ക് കയറാൻ അനുവദിക്കുകയായിരുന്നു. ബുധനാഴ്ച മുതല്‍ സര്‍വകലാശാല ആസ്ഥാനത്ത് രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു.
















