കോട്ടയം: നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ് ഭൗതിക വാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷിയാണ് പി പരമേശ്വർജിയെന്നു കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ. പി പരമേശ്വർജി പഠന കേന്ദ്രം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ പരമേശ്വർജി അനുസ്മരണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് വിഭജന വാദം കൊണ്ടു തകർന്നു പോകുമായിരുന്ന ദേശീയതയുടെ സ്തംഭങ്ങളെ ഉറപ്പിച്ചു നിർത്തുകയായിരുന്നു പരമേശ്വർജി ചെയ്തത്. ദേശീയതയുടെ ശബ്ദത്തെ കേരളത്തിൽ ഉയർത്തി കേൾപ്പിക്കാൻ ഒരു ഒറ്റയാൾ പോരാട്ടം തന്നെ ആയിരുന്നു അദ്ദേഹം നടത്തിയത്. പിന്നീട് അനേകം കൈകൾ ആ ദൗത്യം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഏകാത്മ മാനവ ദർശനം എന്നുള്ളത് ഭാരതത്തിന്റെ തനത് ആർഷ ദർശനം തന്നെയാണ് എന്നു പ്രഭാഷണ പരമ്പരയുടെ ആദ്യ ദിനത്തെ വിഷയത്തെ അധികരിച്ചു കൊണ്ടു കാ ഭാ സുരേന്ദ്രൻ പറഞ്ഞു. മുതലാളിത്തവും കമ്മ്യൂണിസവും മാത്രമാണു രാജനീതിക്കുള്ളൂ എന്ന ധാരണ തിരുത്തി ഭാരതത്തിന്റെ തനതു ദർശനത്തെ കാലികമായ രാഷ്‌ട്രീയ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. ഗാന്ധിജിയും മഹർഷി അരവിന്ദനും സ്വാമി വിവേകാനന്ദനും ഒക്കെ കണ്ടെത്തിയ അതേ ദേശീയ രാഷ്‌ട്രവീക്ഷണത്തെ തന്നെയാണ് ഏകാത്മ മാനവദർശനമായി ദീൻദയാൽ ജി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൈന്ദവ ദേശീയതയും കേരളവും ഒന്നു തന്നെയാണ് എന്നു തന്റെ ജീവിതത്തിലൂടെ, അറിവിലൂടെ, എഴുത്തിലൂടെ, പ്രഭാഷണത്തിലൂടെ, കാട്ടിത്തന്ന മഹാനായിരുന്നു പി.പരമേശ്വർജി എന്നു പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ടു രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹകാര്യവാഹ് ശ്രീ കെ ബി ശ്രീകുമാർ പറഞ്ഞു. മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രം അതിന്റെ എല്ലാ ദുഷ്പ്രവണതകളോടും കൂടി കേരള സമൂഹത്തെ പിടിമുറുക്കിയിരുന്ന കാലത്തു നമുക്കു വെളിച്ചം പകർന്നു നൽകി ഈ ലോകത്തിന്റെ മനോഹാരിതയെ വെളിവാക്കി തരികയായിരുന്നു പരമേശ്വർജി ചെയ്തത്. പരമേശ്വർജി നടന്ന വഴികളിലൂടെ ആദർശം രൂപപ്പെട്ടു കൊണ്ടിരുന്നു. അതേ സമയം പരമേശ്വർജിയുടെ ആഴത്തിലുള്ള വായനയും അറിവുമൊന്നും സാധാരണക്കാരോട് ഇടപെടുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞില്ലെന്നും കെ.ബി ശ്രീകുമാർ കൂട്ടിച്ചേർത്തു.
അധികാരത്തിനു വേണ്ടിയാകരുത് പൊതുപ്രവർത്തനം ചെയ്യേണ്ടത് എന്നു പഠിപ്പിച്ച മഹാൻ ആണ് പരമേശ്വർജിയെന്നു ആലപ്പുഴ എസ് ഡി കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി വിനീത് ചന്ദ്ര കെ എസ് അദ്ധ്യക്ഷഭാഷണത്തിൽ സൂചിപ്പിച്ചു. പരമേശ്വർജിയെ കൂടുതൽ അറിയുവാൻ പരിശ്രമിച്ചപ്പോൾ ആ മഹത്തായ ജീവിതം എത്രയോ പ്രേരണാദായകം ആണെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണപരമ്പരയുടെ രണ്ടാം ദിനമായ ഇന്നു കേരളം ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക് എന്ന വിഷയം രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ ശ്രീ വി മഹേഷ് അവതരിപ്പിക്കും.
















