വാക്കുകളില്‍ ജ്വലിച്ചത് ധാര്‍മികത
”അംഗങ്ങള്‍ അനുഭവങ്ങളുടെ വെളിച്ചത്തിലും ദൃഢനിശ്ചയത്തോടെയും ഹൃദയത്തില്‍ നിന്ന് സംസാരിക്കുമ്പോഴാണ് പാര്‍ലമെന്റ് സമ്പന്നമാകുന്നത്. ആദ്യപ്രസംഗം കൃത്യമായി അതുതന്നെയായിരുന്നു. വരുംകാലങ്ങളിലും താങ്കളുടെ ഉള്‍കാഴ്ചകളാല്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ സമ്പന്നമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ലമെന്റില്‍ താരതമ്യേന പുതുമുഖമാണെങ്കിലും ജീവിതകാലം മുഴുവന്‍ രാഷ്‌ട്രം ആദ്യം എന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും നീണ്ടസേവനവും താങ്കള്‍ക്കുണ്ട്. സംസാരിക്കുന്നതു കേട്ടപ്പോള്‍, ആ വാക്കുകളിലെ ധാര്‍മികശക്തിയും ദൃഢനിശ്ചയവും കാണാനായി. നമ്മുടേതുപോലുള്ള ജനാധിപത്യ രാജ്യത്ത്, കഠിനാധ്വാനിയായ ഒരു അധ്യാപകന്‍ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രക്കാരാല്‍ ആക്രമിക്കപ്പെടുന്നത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഇന്ന്, ആ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രം അങ്ങേയറ്റം ക്ഷയിച്ചുപോകുകയും താങ്കള്‍ അഭിമാനത്തോടെ പാര്‍ലമെന്റില്‍ ഇരിക്കുകയും ചെയ്യുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്”
(പ്രധാനമന്ത്രി നരേന്ദ്രമോദി സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് അയച്ച കത്തില്‍ നിന്ന്)
പോരാട്ടം വാക്കുകള്‍ക്ക് അതീതം
”കേരളത്തില്‍ പതിറ്റാണ്ടുകളായി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ നേരിടുന്ന രക്തരൂക്ഷിതമായ അക്രമം തുറന്നുകാട്ടപ്പെട്ടു. പ്രത്യയശാസ്ത്രത്തിലെ വ്യത്യാസങ്ങള്‍ കൊണ്ടോ കാഴ്ചപ്പാടുകളിലെ യോജിപ്പില്ലായ്‌മ കൊണ്ടോ ഒരാളുടെ ജീവന്‍ എടുക്കുകയോ ഒരാളുടെ കാലുകള്‍ വെട്ടിമാറ്റുകയോ ചെയ്യുന്ന ക്രൂരമായ പ്രത്യയശാസ്ത്രത്തിനെതിരെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടം വാക്കുകളാല്‍ വിവരിക്കാനാവില്ല. ജനാധിപത്യത്തിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും കാണണം. സദാനന്ദന്‍ജിയുടെയും അദ്ദേഹത്തെപ്പോലുള്ള എണ്ണമറ്റ മറ്റുള്ളവരുടെയും പോരാട്ടങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.’
അമിത്ഷാ (കേന്ദ്ര ആഭ്യന്തരമന്ത്രി)
അഭിനന്ദനം ഊര്‍ജദായകം
‘‘പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ചപ്പോള്‍ അതിരറ്റ അഭിമാനം തോന്നി. ആകെ അമ്പരന്നുപോയ നിമിഷം, തിരിച്ചും അഭിവാദ്യം ചെയ്തു. ജീവിതത്തിലെ അസുലഭവും അവിസ്മരണീയവുമായ മുഹൂര്‍ത്തമായിരുന്നു അത്. മുഴുവന്‍ ഭാരതവുമാണ് അഭി വാദ്യങ്ങള്‍ അര്‍പ്പിച്ചത്. ആദര്‍ശപ്രേരിതമായി പ്രസ്ഥാനത്തെ മറ്റെന്തിനേക്കാളും സ്നേഹിച്ച് വീരമൃത്യുവരിച്ചവരുടെ ആത്മാക്കളെയുമാണ് നമിച്ചത്. ദുരിതംപേറി കഴിയേണ്ടി വന്നവര്‍ക്കുള്ള ആദരമാണ് പ്രകടമായത്. സംഘപാതയില്‍ അണിനിരന്ന് ആദര്‍ശസാക്ഷാത്കാരത്തിനായി അഹോരാത്രം നിസ്വാര്‍ത്ഥമായി അധ്വാനിക്കുന്നവരെയാണ് നാട് വണങ്ങിയത്. ഈ തണല്‍ ഒരു കരുത്താണ്. തന്നെപ്പോലെ അനേകരോടുള്ള കരുതലാണ്. ആദര്‍ശപാതയില്‍ കുതിച്ചു മുന്നേറാനുള്ള ആത്മവിശ്വാസം വാനോളമുയര്‍ത്തുന്ന ഊര്‍ജദായിനിയുമാണ്” –സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി
സി. സദാനന്ദന്‍ മാസ്റ്ററെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത നിമിഷം മുതല്‍ അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ആശയത്തിന്റെ വക്താക്കള്‍ ഭയപ്പെട്ടത് അത്തരമൊരു നിമിഷമായിരുന്നു, സഭയില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ ആദ്യമായി സംസാരിക്കുന്ന നിമിഷം. മാസ്റ്ററുടെ ഒറ്റപ്രസംഗംകൊണ്ട് ജനാധിപത്യവാദികളെന്നും സഹിഷ്ണുതാവാദികളെന്നും സ്വയംഅവകാശപ്പെട്ടവരുടെ പൊയ്‌മുഖങ്ങള്‍ അഴിഞ്ഞുവീണു. അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ നിരന്തരം ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം തിരിച്ചടികളായി മാറുകയായിരുന്നു.
രാഷ്‌ട്രമാദ്യം എന്ന ദൃഢപ്രതിജ്ഞ നെഞ്ചേറ്റിയതിനാല്‍ സ്വജീവിതം സമര്‍പ്പിക്കപ്പെട്ടവര്‍, ജീവിതം പോരാട്ടമാക്കി ഇന്നും ജീവിക്കുന്നവര്‍. അതിനുദാഹരണമാണ് സി. സദാനന്ദന്‍ മാസ്റ്റര്‍. രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം കൊണ്ട് ഭാരതം മുഴുവന്‍ അദ്ദേഹം ശ്രദ്ധാകേന്ദ്രമായി. തന്റെ കൃത്രിമക്കാലുകള്‍ മേശപ്പുറത്തുവെച്ച് മാസ്റ്റര്‍ നടത്തിയ പ്രസംഗം സഭാംഗങ്ങളുടെ മാത്രമല്ല, ആ പ്രസംഗം കേട്ട, കേട്ടുകൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ വിസ്ഫോടനമായി മാറി. ആ നിമിഷത്തെക്കുറിച്ച്, പിന്നീടുണ്ടായ പ്രതികരണങ്ങളെക്കുറിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു.
നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കമിടാന്‍ ലഭിച്ച നിയോഗത്തെ എങ്ങനെ കാണുന്നു ?
രാജ്യസഭയില്‍, രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കണം എന്നത് കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തീരുമാനം ആയിരുന്നു. അത് തനിയ്‌ക്കും കേരളത്തില്‍ സംഘടനയ്‌ക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന പ്രവര്‍ത്തകര്‍ക്കും ലഭിച്ച വലിയ അംഗീകാരമായി കാണുന്നു. രാഷ്‌ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യുന്നു എന്ന് സൂചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചപ്പോള്‍ പറഞ്ഞത് ഒരു ദൗത്യം ഏല്‍പ്പിക്കുന്നു എന്നാണ്. ആ ദൗത്യം എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ സങ്കല്പം അനുസരിച്ചുള്ള വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ക്കുക, അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, പങ്കാളിത്തം വഹിക്കുക എന്നൊക്കെയുള്ളതാണ്. തന്റെ പ്രസംഗവും ആ ദൗത്യത്തിന്റെ ഭാഗമായാണ് കാണുന്നത്. വികസിത ഭാരതത്തിലേക്കുള്ള മാര്‍ഗദര്‍ശനമാണ് രാഷ്‌ട്രപതി അവതരിപ്പിച്ചത്. അതിന് നന്ദി അറിയിക്കുന്നതായിരുന്നു പ്രസംഗം. അതില്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ട്.
ഇരുന്നു സംസാരിക്കാനുള്ള കാരണം ?
കൂടുതല്‍ സമയം നിന്ന് സംസാരിക്കുക എന്നത് ഇപ്പോള്‍ കുറച്ചുബുദ്ധിമുട്ടാണ്. ഒരു കാലിന് ബ്ലീഡിങ് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ശസ്ത്രക്രിയയും വേണ്ടിവന്നു. അതിനുശേഷം ഒരു മൂന്നു നാലുമാസം എങ്കിലും നില്‍ക്കല്‍, നടക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ചെറിയ ദൂരം നടക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ തുടര്‍ച്ചയായി ദീര്‍ഘനേരം നില്‍ ക്കാന്‍ ബുദ്ധിമുട്ടാണ്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ദൂരം നടക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ വീല്‍ ചെയറാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുന്ന് സംസാരിക്കാന്‍ രാജ്യസഭാ ചെയര്‍മാന്റെ അനുമതി തേടുകയായിരുന്നു. അനുമതി ലഭിക്കുകയും ചെയ്തു.
സഭയില്‍, ലോകത്തിന് മുന്നില്‍ സ്വയം ഒരു ഉദാഹരണമായി മാറിയതിനെക്കുറിച്ച് ?
പ്രസംഗത്തിന്റെ തുടക്കത്തില്‍ സിപിഎം എന്ന രാഷ്‌ട്രീയ കക്ഷി അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തമായി സ്വയം മാറുകയായിരുന്നു. അതാണ് സഭയില്‍ കൃത്രിമക്കാലുകള്‍ പ്രദര്‍ശിപ്പിക്കണം എന്ന തോന്നലിന് കാരണം. അതിന്റെ സാങ്കേതിക കാര്യങ്ങള്‍, അങ്ങനെ ചെയ്യാമോ, ഇല്ലയോ എന്നത് മറ്റൊരുവിഷയം. ഏറ്റവും ഭാവാത്മകമായ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു സര്‍ക്കാരിനെ അസഹിഷ്ണുതയുടെ പേരില്‍ നിരന്തരമായി വിമര്‍ശിക്കുന്നു. ഫാസിസം, ഭരണഘടനാ വിരുദ്ധത, ജനാധിപത്യ വിരുദ്ധത, ഇതൊക്കെയാണ് ബിജെപി, എന്‍ഡിഎ, കേന്ദ്രസര്‍ക്കാര്‍ എന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി തന്നെ അത്തരത്തിലുള്ള ആഖ്യാനങ്ങളും ആശയപ്രചാരണങ്ങളും കാണുന്നുണ്ട്. ഇത് ഏറ്റവും ശക്തമായി സഭയിലും പുറത്തും ഒക്കെ ഉന്നയിക്കുന്നവരില്‍ ഒരു കൂട്ടരാണ് സിപിഎമ്മുകാര്‍. ഇന്നവര്‍ ഭാരത രാഷ്‌ട്രീയത്തില്‍ പ്രസക്തര്‍ അല്ല. ഭരണം കേരളത്തിലേക്ക് ചുരുങ്ങി. അവിടെയും സ്വാധീനം കുറയുന്നു. എങ്കിലും അവര്‍ നിര്‍മ്മിച്ചെടുക്കുന്ന ആഖ്യാനങ്ങള്‍ക്ക് വലിയ തോതിലുള്ള പ്രചാരം ലഭിക്കുന്നു. അതിന് രാജ്യസഭ അടക്കമുള്ള വേദികളെ അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.
എന്താണ് സിപിഎമ്മിന്റെ യഥാര്‍ത്ഥമുഖം എന്ന് കാണിച്ചുകൊടുത്തില്ലെങ്കില്‍ അത് ചരിത്രത്തോട് ചെയ്യുന്ന വലിയൊരു അപരാധമാകും. നന്മയുടെ, സഹിഷ്ണുതയുടെ, സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ അവരാണ് എന്നു വരുമ്പോള്‍ അതൊരു ചരിത്രനിഷേധമാണ്. ആ പശ്ചാത്ത ലത്തില്‍ അവര്‍ ആരാണ്, അവര്‍ക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്ന് ലോകത്തെ കാണിക്കുക എന്നുള്ളതായിരുന്നു ഉദ്ദേശം. അതിന് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു എന്നാണ് തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ബോധ്യപ്പെട്ടത്. അനേകം വരിഷ്ഠരായ ആളുകള്‍, പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ നേരിട്ടും അല്ലാതെയും തന്നെ ബന്ധപ്പെട്ടിരുന്നു. അത് ഏറ്റവും ഉചിതമായി എന്നാണ് എല്ലാവരും പറഞ്ഞത്.
കൃത്രിമക്കാലുകള്‍ മേശപ്പുറത്ത് വയ്‌ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ?
കേരളത്തില്‍ ഇപ്പോള്‍ വലിയ തോതിലുള്ള രാഷ്‌ട്രീയ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും, അതിന്റെ ചില അപകടകരമായ സ്ഫുരണങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ദൃശ്യമാണ്. പ്രത്യേകിച്ച് പയ്യന്നൂര്‍ പോലുള്ള സി.പി.എമ്മിന്റെ ശക്തമായ സ്വാധീനമേഖലകളില്‍, പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ ആശങ്കാജനകമാണ്.
സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തെയും ശൈലിയെയും ചോദ്യം ചെയ്തുകൊണ്ട് പൊതുസമൂഹത്തോട് സംവദിക്കുന്ന കുഞ്ഞികൃഷ്ണനെപ്പോലുള്ളവര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിക്കുന്ന അക്രമണോത്സുകമായ നിലപാട് ഗൗരവകരമാണ്. അദ്ദേഹം ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാര്‍ട്ടി ശ്രമിക്കുകയും, പകരം അദ്ദേഹത്തെ വേട്ടയാടുന്ന ശൈലി സ്വീകരിക്കുകയും ചെയ്യുന്നത് മറ്റൊരു ടി.പി. ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന സ്വാഭാവികമായ ആശങ്കയ്‌ക്ക് ഇടനല്‍കുന്നു.
അത് നമ്മുടെ നാടിന്റെ സമാധാനം കെടുത്തും. കഴിഞ്ഞുപോയ ദുരന്തം എന്ന നിലയില്‍ നാം എല്ലാം മറക്കാന്‍ ആഗ്രഹിക്കുന്ന അക്രമരാഷ്‌ട്രീയം ഇനിയും തിരിച്ചുവരരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും ഉണ്ട്. അതിനാല്‍ സിപിഎമ്മിനുമേല്‍ ഒരു സാമൂഹിക സമ്മര്‍ദ്ദം വളര്‍ന്നു വരട്ടെ എന്ന തോന്നലിലാണ് പ്രസംഗത്തിന് മുമ്പ് കൃത്രിമക്കാലുകള്‍ ഉയര്‍ത്തി കാണിച്ചത്. ഇതിന് നല്ല ഫലങ്ങള്‍ ഉണ്ടാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു.
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തെ എങ്ങനെ കാണുന്നു ?
അപ്രതീക്ഷിതമായാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. ഏറ്റവും പുറകിലായാണ് ഇരുന്നത്. പ്രധാനമന്ത്രി പ്രവേശന കവാടത്തിലൂടെ ഹാളിലേക്ക് കയറിയപ്പോള്‍ തന്നെ കാണുകയും സംസാരിക്കുകയും ചെയ്തു. കൈകള്‍ ചേര്‍ത്തുപിടിച്ചു. പ്രസംഗം കേട്ടെന്നും ഗംഭീരമായെന്നും പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ 20 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ അഞ്ചു മിനിറ്റ് നേരം എങ്കിലും കേരളത്തിലെ പ്രത്യേകസാഹചര്യത്തില്‍ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിച്ച് സംസാരിച്ചു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെയും നേരിടുന്ന അക്രമങ്ങളുടെയും ഒരു ഉദാഹരണം മാത്രമാണ് സദാനന്ദന്‍ മാസ്റ്റര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനുശേഷം യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും എന്‍ഡിഎയുടെ മുഴുവന്‍ എംപിമാരോടും എഴുന്നേറ്റുനിന്ന് അഭിവാദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ സമയം ഹാള്‍ നിറയെ കരഘോഷവും ഭാരത് മാതാ കീ ജയ് വിളികളും ഉയര്‍ന്നു. വല്ലാത്തൊരു അനുഭൂതിയാണ് ആ സമയത്ത് ഉണ്ടായത്. കേരളത്തിലെ പ്രവര്‍ത്തകര്‍ നടത്തുന്ന ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെ എത്രമാത്രം വിലമതിക്കുന്നു എന്ന് കണ്ടപ്പോള്‍ വലിയ സന്തോഷമുണ്ടായി. അത് കേരളത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അര്‍ഹതപ്പെട്ട അംഗീകാരമാണ്. രാജ്യസഭയിലും അപ്രതീക്ഷീതമായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ലോകം കാണേണ്ടത് കണ്ടു എന്ന് പറഞ്ഞു. ഓരോ കാര്യ കര്‍ത്താവിന്റെയും സഭാംഗങ്ങളുടെയും കര്‍ത്തവ്യം എന്താണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളാണുണ്ടായത്.
പ്രതിപക്ഷത്തിന്റെ നടപടികളെക്കുറിച്ച് ലോക്സഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച്?
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ പരാമര്‍ശം രാജ്യത്തെ ഞെട്ടിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തടസ്സപ്പെടുത്തുക എന്നതിനപ്പുറം മറ്റെന്തോ സ്പീക്കര്‍ പ്രതീക്ഷിച്ചു. മോദി അവിടെ വന്നിരുന്നുവെങ്കില്‍ രാജ്യം മുമ്പ് കാണാത്ത തരത്തിലുള്ള ഭയാനകമായ, ഒരിക്കല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നേനെ. സഭയുടെ ഒരു പ്രിവിലേജ് വെച്ച് ഏതുതരത്തിലും അവര്‍ പെരുമാറാന്‍ സാദ്ധ്യതയുണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാന്‍ താന്‍ തന്നെയാണ് പ്രധാനമന്ത്രിയോട് വരേണ്ടെന്ന് അഭ്യര്‍ത്ഥിച്ചതെന്നാണ് സ്പീക്കര്‍ പറഞ്ഞത്. നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ച് വലിയ നാണക്കേടാണത്. പ്രതിപക്ഷത്തിന്റെ ആക്രമ ണോത്സുക നിലപാട് കാരണം പ്രധാനമന്ത്രിക്ക് തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാനാവാതെ വന്നു. ഭരണഘടന കയ്യില്‍വെച്ച് നടക്കുന്ന പ്രതിപക്ഷത്തിന്റെ ഭരണഘടനാമൂല്യങ്ങളോടും ജനാധിപത്യമൂല്യങ്ങളോടുമുള്ള നിലപാട് എന്താണെന്ന് ജനത്തിന് വ്യക്തമായി.
രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമാണോ ?
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ ഒട്ടും മര്യാദയില്ലാത്ത സമീപനമാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഉള്‍പ്പെടെയുള്ള ഇന്‍ഡി സഖ്യത്തിലെ അംഗങ്ങള്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ തന്നെ ബഹളം വെച്ചു. രാഷ്‌ട്രപതി നടത്തിയ പ്രസംഗത്തിന് പ്രതികരണം എന്ന നിലയില്‍ ഒരു പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ കാണിക്കേണ്ട ഏറ്റവും ചുരുങ്ങിയ മര്യാദ പോലും കാണിക്കാതെ ബഹളം വെച്ചു. അദ്ദേഹത്തിന് പറയാനുള്ളത് എന്ത് എന്ന് കേട്ടതിനുശേഷം വിമര്‍ശിക്കട്ടെ. എന്നാല്‍ അതൊന്നുമില്ലാതെ ബഹളമുണ്ടാക്കുക. സഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ ജനാധിപത്യത്തിന് ഈ പ്രവര്‍ത്തി ഭൂഷണമല്ലെന്ന് നിരന്തരം പറഞ്ഞിട്ടും അത് കേള്‍ക്കാതെ ബഹളം തുടര്‍ന്നു, പിന്നാലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്താണ് ഇവരുടെ മുഖമെന്ന് കാണിക്കാന്‍ ശ്രമിച്ചത് അത് പച്ചയായി അവര്‍ തന്നെ കാണിക്കുകയായിരുന്നു. സമീപനവും പെരുമാറ്റവും എല്ലാം ജനാധിപത്യവിരുദ്ധവുമാണ്.
കേന്ദ്ര ബജറ്റിനെ എങ്ങനെ വിലയിരുത്തുന്നു ?
2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഭാവി ലക്ഷ്യമിട്ട് തയ്യാറാക്കിയ ബജറ്റാണിത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും സമഗ്രവികസനത്തിന് ഉതകുന്ന ബജറ്റാണ് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് റെക്കോര്‍ഡ് വിഹിതമാണ് നീക്കിവച്ചിരിക്കുന്നത്. പ്രതിരോധം മുതല്‍ എഐ വരെ നീളുന്ന സമഗ്ര മേഖലയുടെയും വികസനം, നവീകരണം എന്നിവ ലക്ഷ്യമിടുന്നു. മോദി സര്‍ക്കാരിന്റെ വികസന, നവീകരണ എക്സ്പ്രസ് കുതിച്ചു പായുകയാണ്.
കേരളത്തെ അവഗണിക്കുന്നു എന്ന സ്ഥിരം പല്ലവിയെക്കുറിച്ച് ?
ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങുംമുമ്പ് തന്നെ കേരളത്തിന് അവഗണന എന്ന് വരുത്താനാണ് ഇന്‍ഡി സഖ്യവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വെറും രാഷ്‌ട്രീയലക്ഷ്യത്തിനായാണ് ഇത്തരം പ്രചാരണങ്ങള്‍. ഓരോ സംസ്ഥാനത്തിനും പ്രത്യേകം പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് അല്ല നിലവിലെ ബജറ്റിന്റെ രീതി. കേരളത്തിന് നല്‍കേണ്ടതെല്ലാം കേന്ദ്രം നല്‍കുന്നുണ്ട്, അതിനിയും നല്‍കും, അത് ഔദാര്യമല്ല. നിര്‍ണായക ഘട്ടങ്ങളിലെല്ലാം കേരളത്തിന് കേന്ദ്രത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ നടത്താന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിലേക്ക് നീങ്ങിയ സമയങ്ങളിലും കേന്ദ്രം ആവശ്യമായ പിന്തുണ നല്‍കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യമേഖലയില്‍ ഉള്‍പ്പെടെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. എന്‍എച്ച് 66, സംസ്ഥാനത്തെ റെയില്‍വേ വികസനവുമെല്ലാം നേരിട്ട് കാണാവുന്ന മാറ്റങ്ങളാണ്. യുപിഎ സര്‍ക്കാരില്‍ എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത് പോലും സംസ്ഥാനത്തിന് ഒന്നും ലഭിച്ചിരുന്നില്ല. അന്ന് അനുവദിച്ചതിന്റെ പത്തിരട്ടിയാണ് ഈ ബജറ്റില്‍ റെയില്‍വേയ്‌ക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. എയിംസ് അനുവദിച്ചില്ല എന്നു പറഞ്ഞും ബഹളം വയ്‌ക്കുന്നുണ്ട്. സ്ഥലം നിര്‍ദ്ദേശിക്കുന്നതിലുള്‍പ്പെടെ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. വീഴ്ച പറ്റുന്നത് സംസ്ഥാന സര്‍ക്കാരിനാണ്, കേരളം ചെയ്യേണ്ടത് ചെയ്യാതെ കേന്ദ്രത്തെ വിമര്‍ശിച്ചിട്ട് എന്ത് കാര്യം. തികഞ്ഞ രാഷ്‌ട്രീയ അന്ധതയാണ് കേരളത്തിന്റെ പ്രശ്നം. വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ബിജെപി
ക്കെ കഴിയൂ.
















