അമരാവതി (എപി):മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പ്രസാദമെന്ന നിലയിൽ ഒരുലക്ഷം ‘വ്യാജലഡ്ഡു’ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് സമ്മാനമായി അയച്ചുവെന്ന് ആരോപണം. ഇപ്പോൾ ഉപമുഖ്യമന്ത്രിയായ പവൻ കല്യാണാണ് ആക്ഷേപം ഉന്നയിച്ചത്. ഇത് ശരിയാണെങ്കിൽ ഏറെ ഗുരുതരമായ പ്രശ്‌നമായി ഇത് മാറിയേക്കും.
തിരുപ്പതിയിൽ പ്രസാദമായി വിതരണം ചെയ്യാൻ കരാറെടുത്ത ഒരു കമ്പനി ശുദ്ധമായ നെയ്യ് ചേർക്കാതെ, രാസവസ്തുക്കൾ ചേർത്ത് ലഡ്ഡു ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. വ്യാജ ലഡ്ഡു അയച്ചതുവഴി ഒരു ദേശീയ ആഘോഷത്തിന് കളങ്കം വരുത്തിയെന്ന് പവൻ പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണത്തിന്റെ സന്തോഷത്തിനിടയിൽ ഞെട്ടിക്കുന്നതാണ് ഈ സംഭവമെന്ന്
കല്യാൺ പറഞ്ഞു. ക്ഷേത്രശുദ്ധിയെ കളങ്കപ്പെടുത്തുകയും വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത ജഗൻ റെഡ്ഡിയുടെ ഭരണകാലത്ത് നടത്തിയ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം ഉണ്ടെന്നും കല്യാൺ പറഞ്ഞു.
പാരമ്പര്യം ആവശ്യപ്പെടുന്നതുപോലെ ലഡ്ഡു ശുദ്ധമായ നെയ്യ് ഉപയോഗിച്ചല്ല ലഡ്ഡുക്കൾ നിർമ്മിച്ചതെന്ന് വിശദമായ അന്വേഷണത്തിൽ സ്ഥിരീകരിച്ചു, വാസ്തവത്തിൽ, നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് പവൻ കല്യാൺ ഉറപ്പിച്ചു പറഞ്ഞു. പകരം, വനസ്പതി അല്ലെങ്കിൽ പാം ഓയിൽ പോലുള്ള വെജിറ്റബിൾ കൊഴുപ്പുകൾ ഉൾപ്പെടെ 59.70-60 ലക്ഷം കിലോഗ്രാം നിലവാരമില്ലാത്ത വസ്തുക്കളാണ് വിനിയോഗിച്ചത്. ഇത് വെറും മായം ചേർക്കലല്ലെന്ന് അദ്ദേഹം വാദിച്ചു.
















