കോഴിക്കോട്: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തിനാണ് യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
മതാധിഷ്ഠിത റിപ്പബ്ലിക്കാണ് ലക്ഷ്യമെന്ന് പരസ്യമായി പറഞ്ഞ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ്. ഏറെക്കാലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് ഇപ്പോള്‍ ജമാഅത്ത് ബന്ധത്തിന്റെ പേരില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു. ജമാഅത്തിന് പകരം എല്‍ഡിഎഫിനൊപ്പം പിഎഫ്‌ഐ, പിഡിപി തുടങ്ങിയ വര്‍ഗീയ ഭീകര സംഘടനകളാണ് ഇപ്പോഴുള്ളത്. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് താക്കോല്‍സ്ഥാനം കൊടുത്താല്‍ കേരളത്തിന്റെ മതേതര സംസ്‌കാരം തകരും. സമസ്ത ജമാഅത്തിനെ തള്ളിപ്പറയുന്നുണ്ടെങ്കിലും യുഡിഎഫിന്റെ ഭാഗമായ മുസ്ലിം ലീഗ് ജമാഅത്തിനെ കൂടെക്കൂട്ടുന്നതിന് അനുകൂലമാണ്. മതത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭരണം കിട്ടിയാല്‍ മതത്തിനായിരിക്കും പരിഗണനയെന്നും പറയുന്ന ലീഗ് ആശയപരമായി ജമാഅത്തിനൊപ്പമാണ്.
യുഡിഎഫ് വര്‍ഗീയതയെ വെള്ളപൂശുകയാണ്. അവര്‍ രാജ്യത്തെ തകര്‍ക്കുന്ന ഭീകരവാദികളെയാണ് കൂട്ടുപിടിക്കുന്നത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന് മാറിനിന്ന് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. കേരളത്തെ ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കേരളത്തെ ‘ശരിയത്തി’ന് കീഴിലാക്കാന്‍ പരിശ്രമിക്കുകയാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും മതരാഷ്‌ട്രങ്ങള്‍ സൃഷ്ടിച്ച ആഗോള ഭീകരസംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ ഭാരതത്തെയും മതരാഷ്‌ട്രമാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ രാഷ്‌ട്രീയത്തെ ചെറുത്തുതോല്‍പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ശബിരമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണ് ആന്റോ ആന്റണിയും അടൂര്‍ പ്രകാശും അവരെ കാണാന്‍ പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 50,000 കോടിയുടെ ആന്റ്വിക് കച്ചവടമാണ് ശബരിമല സ്വര്‍ണക്കൊള്ളയിലൂടെ നടന്നതെന്ന് ആദ്യം ആരോപിച്ച രമേശ് ചെന്നിത്തല, സോണിയയ്‌ക്ക് ഇതിലുള്ള ബന്ധം പുറത്തുവന്നതോടെ ആ ആരോപണം വിഴുങ്ങി. സോണിയ ഗാന്ധിയുടെ സഹോദരിക്ക് ഇംഗ്ലണ്ടില്‍ ആന്റ്വിക് കച്ചവടമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കോഴിക്കോട് സിറ്റി ജില്ല അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബുവും പങ്കെടുത്തു.
















