പുസ്തകങ്ങള്‍ വായിക്കാനുള്ളതല്ല, പ്രദര്‍ശനത്തിനുള്ളതാണെന്ന പുതിയക്രമം വന്നിട്ട് കുറെക്കാലമായി. വായനശാലകള്‍ വെറും ഗ്രന്ഥശാലകളായി. വായനക്കാര്‍ കാലെടുത്തു കുത്താത്ത ഇടം. വായനയൊഴിച്ച്, തെരഞ്ഞെടുപ്പും ഭരണവും തകൃതിയായി നടക്കുന്ന മന്ദിരം. കാളിദാസനും വ്യാസനും ഷേക്‌സ്പിയറും ശ്രീകണ്‌ഠേശ്വരവും മാത്രമല്ല ആനന്ദും വിജയനും മുകുന്ദനുമൊക്കെ ചില്ലലമാരകളില്‍ സുഖസുഷുപ്തിയിലാണ്. വയലാര്‍ അവാര്‍ഡ് ജേതാക്കള്‍ പ്രത്യേകം ഒരു മൂലയിലാണ്. അഹല്യയെപ്പോലെ ആരുടെയെങ്കിലും കരസ്പര്‍ശത്താല്‍ മോക്ഷം കാക്കുന്ന പുതുപുത്തന്‍ പുസ്തകങ്ങള്‍.
സാഹിത്യോത്‌സവങ്ങളുടെ ആവിര്‍ഭാവത്തോെട ഇതെല്ലാം കീഴ്‌മേല്‍ മറിഞ്ഞുവത്രെ. ജനക്കൂട്ടം ഗ്രന്ഥകാരന്റെ ഒപ്പുചാര്‍ത്തിയ കൃതികള്‍ക്കായി ക്യൂനില്‍ക്കുന്ന കാഴ്ച ആരേയാണ് രോമാഞ്ചം കൊള്ളിക്കാതിരിക്കുക! പത്രങ്ങളും പ്രസാധകരും സ്വന്തം കാര്യസാധ്യത്തിനു തുടങ്ങിയതാണെങ്കിലും ഇന്നതു കൈവിട്ട് പോയിരിക്കുന്നു.
‘എവിടെത്തിരിഞ്ഞങ്ങുനോക്കിയാലും അവിടെയെല്ലാം സാഹിത്യോത്‌സവ മൂഡുമാത്രം!’ സ്‌കൂളുകള്‍, ക്ലബുകള്‍, ഗ്രന്ഥശാലകള്‍- എന്നുവേണ്ട കല്യാണത്തലേന്നുപോലും ഒരു സാഹിത്യോത്‌സവമായാലെന്താ എന്ന് ചിന്തിക്കുന്ന മേല്‍മുണ്ട് സാഹിത്യഭ്രമം കലശലായിരിക്കുന്നു. നിളാതീരത്ത് മാഘമഹോത്‌സവത്തിന് ലക്ഷങ്ങള്‍ വന്നണഞ്ഞിട്ടും നമ്മുടെ മാധ്യമങ്ങളുടെ മിഴിതുറന്നതേയില്ല. എന്നാല്‍ സാഹിത്യോത്‌സവമായാല്‍ ഉദയാസ്തമനപൂജതന്നെ. കാക്കയ്‌ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്!
അക്ഷരങ്ങള്‍ തിളങ്ങേണ്ടത് ചിന്തകളിലാണ്. ക്യാമറ ഫ്‌ളാഷുകളിലല്ല. വായന ഉത്സവപ്പറമ്പിലോ കടല്‍ത്തീരങ്ങളിലോ കൊട്ടാരങ്ങളിലോ അല്ല തഴയ്‌ക്കുന്നത്, ഏകാന്തതയില്‍, അടച്ചിട്ട മുറിയിലാവാം. നിരവധി പതിപ്പുകളുടെ അകമ്പടിയോടെ അവതാരമെടുക്കുന്ന അത്ഭുത ശിശുക്കളായ ചില കൃതികള്‍ക്ക് വായിക്കപ്പെടുന്നതിനേക്കാള്‍ ഷോക്കേസുകളില്‍ അലങ്കരിക്കപ്പെടുവാനാണിന്ന് യോഗം.
പുസ്തകോത്സവങ്ങള്‍ പ്രസാധകരുടെ വില്‍പനകൗശലത്തിന്റെ അടവുനയങ്ങളായി പരിണമിക്കുന്നു. ആരെ വില്‍ക്കണമെന്നും താരമാക്കണമെന്നും തലയിലേറ്റണമെന്നും പ്രസാധകന്‍ തീരുമാനിക്കും. ആഴത്തിലുള്ള സംവാദമോ, ആശയവിനിമയമോ ഇവിടെ സംഭവിക്കുന്നില്ല. ഒരുതരം പെര്‍ഫോമിങ് ആര്‍ട്ടായി, റിയാലിറ്റി ഷോയായി അത് ചിറകുവിരിക്കുന്നു. പയ്യാരം പറച്ചിലുകള്‍. പുറം ചൊറിയലുകള്‍. മുഖാമുഖമിരുന്നുള്ള പ്രശംസകള്‍. വേദികള്‍ മാറുന്നു. ആളുകളും ചര്‍ച്ചാവിഷയവും ഏറെക്കുറെ ഒന്നുതന്നെ. ഒരേ കാര്യങ്ങള്‍ കടലോരത്തും കൊട്ടാരവളപ്പിലും ആവര്‍ത്തിക്കുന്നു. വാക്കുകളല്ല എഴുത്തുകാരാണ് വേദിയില്‍ നിറയുന്നത്. സ്‌പോണ്‍സറാണ്, കാരണഭൂതനാണ് ദൈവം. എതിര്‍ത്തൊന്നും പറയാന്‍ അനുവാദമില്ല. അപ്രിയമായത് പറയാന്‍ തുടങ്ങിയാല്‍ പേരുവെട്ടും. മൈക്ക് ഓഫ് ചെയ്‌തെന്നും വരും.
ഈയിടെ സാഹിത്യം ഉത്തരീയമായി കരുതുന്ന ഒരു പരിഷ്‌കാരിക്ക് ഒരു ഗൃഹപ്രവേശം വേണ്ടിവന്നു. തലേന്ന് ഗംഭീരമായ കലാവിരുന്ന്. വേടന്റെ പാട്ടുത്‌സവം കൂടിയായാലോ? അത് അല്‍പം കടന്ന കൈയാവില്ലേ എന്നു ചോദിച്ചപ്പോള്‍ എന്നാല്‍ നന്ദഗോവിന്ദം ഭജനയാകാമെന്നായി. അവര്‍ പാടിത്തുടങ്ങിയത് കല്യാണപ്പന്തലിലാണെങ്കിലും ഇപ്പോള്‍ ഉത്‌സവപ്പറമ്പിലാണ് കമ്പം. എന്നാല്‍ കവിയരങ്ങാവാം. വേദിയിലും സദസ്സിലുമുള്ളവര്‍ കവിത വായിച്ച് തളരട്ടെ. ഇതിനൊക്കെ തുള്ളാന്‍ കവികളെ കിട്ടുമോ? നല്ല പടിപ്പണം കൊടുത്താല്‍ മുട്ടുമടക്കാത്ത ഒരു കൊലകൊമ്പനും ഇന്നു മലയാള സാഹിത്യത്തിലില്ല എന്നയാള്‍ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി. എന്നാല്‍ ഒരു സാഹിത്യോത്‌സവം കൂടിയായാലോ? ലക്ഷങ്ങള്‍ പാട്ടം കൊടുക്കേണ്ട ഗജവീരന്മാരെ അണിനിരത്തിയാല്‍ പൂരം പൊടിപൂരമാവില്ലേ? അതിനെന്താ അടുത്ത വാര്‍ഷികത്തിനാവാം. സകലമാന പേരേയും മുന്‍കൂര്‍ ബുക്കുചെയ്യാം. കുളിയും താമസവും പ്രസംഗവും ഗള്‍ഫില്‍ത്തന്നെയാക്കിയിരിക്കുന്ന എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി പുരോഗമന-വിപ്ലവ-നവോത്ഥാന പ്രഭാഷണ പരമ്പരക്കാരും വിലസട്ടെ. വായിക്കാന്‍ ആര്‍ക്കും നേരമില്ലെങ്കിലും ഒരു ഗംഭീര ലൈബ്രറിയും പുസ്തക അലമാരകളുംകൂടി വീട്ടിന്നലങ്കാരമായി ഒരുക്കാമെന്നായി അയാള്‍. വായിക്കാന്‍ ദാഹിക്കുന്ന, പുസ്തകം വാങ്ങാന്‍ കയ്യില്‍ കാശില്ലാത്ത, ഭാവിയിലെ ഒരാള്‍ക്കുവേണ്ടി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
പ്രകൃതി വിധ്വംസകരും മനുഷ്യജീവന് വിലകല്‍പ്പിക്കാത്തവരും നടത്തുന്ന സാഹിത്യോത്‌സവങ്ങളില്‍ പങ്കെടുക്കില്ലെന്ന് അരുന്ധതീ റോയി. എന്തു കുന്തമായാലും വേണ്ടില്ല, ഒരു ചാന്‍സു കിട്ടിയാല്‍ മതിയെന്ന് വിളിച്ചുകൂവിക്കൊണ്ട് കല്യാണസദ്യയുടെ ഊട്ടുപുരയ്‌ക്കു മുന്നില്‍ തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടമായി നമ്മുടെ എഴുത്തുകാര്‍?
അവര്‍ക്കെന്ത് അരുന്ധതീ റോയി?
















