തിരുവനന്തപുരം: നിയമസഭാസീറ്റ് കിട്ടിയേക്കുമെന്ന പ്രലോഭനമാണോ വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വിഎസിന് മരണാനന്തര ബഹുമതിയായി ലഭിയ്‌ക്കേണ്ട പത്മവിഭൂഷണ്‍ പുരസ്കാരം തിരസ്കരിച്ചതിന് പിന്നിലെന്ന് വിമര്‍ശനം ഉയരുന്നു. ഇന്ത്യയാകെ അറിയപ്പെടുന്ന വ്യക്തിത്വമായി വിഎസ് എന്ന നാമം മാറുമായിരുന്ന ഒരു അപൂര്‍വ്വമായ അവസരമാണ് പത്മവിഭൂഷണ്‍ പുരസ്കാരം വേണ്ടെന്ന് വെയ്‌ക്കുക വഴി വരട്ടുതത്വവാദത്തിന്റെ പേരില്‍ കുടുംബം കളഞ്ഞുകുളിച്ചത്. . ഇനി കൊതിച്ച നിയമസഭാ സീറ്റ് കിട്ടിയില്ലെങ്കിലാണ് അച്ഛന് ലഭിയ്‌ക്കേണ്ട പുരസ്കാരം നിഷേധിച്ചുവെന്ന കുറ്റബോധം അരുണ്‍കൂമാറിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടാന്‍ പോകുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ വിഎസിനെ വേട്ടയാടിയിരുന്നതാണ് സിപിഎമ്മിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് പോലും നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതിന് പിന്നില്‍ വിഎസിന് എതിരായ ഗ്രൂപ്പിന്റെ കൈകളുണ്ടായിരുന്നു. പിന്നീട് തൃശൂര്‍ ജില്ലയിലെ വിഎസ് ആരാധകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ഗത്യന്തരമില്ലാതെ വിഎസിനെ മത്സരിപ്പിക്കുകയായിരുന്നു. ക്രമേണ 14 ജില്ലകളിലും വിഎസ് വിഭാഗത്തെ വെട്ടിനിരത്തി എതിര്‍ഗ്രൂപ്പ് സിപിഎം എന്ന പാര്‍ട്ടിയുടെ സര്‍വ്വനിയന്ത്രണങ്ങളും കൈപ്പിടിയിലൊതുക്കി. പിതാവിന് ഒരു ആലങ്കാരിക പദവി നല്‍കി തിരുവനന്തപുരം നഗരത്തിന്റെ മൂലയ്‌ക്കിരുത്താന്‍ പാര്‍ട്ടി നല്‍കിയത് എട്ട് ബെഡ് റൂമുകളുള്ള ഒരു കൂറ്റന്‍ ബംഗ്ലാവായിരുന്നു. വിഎസിന് ആരോഗ്യമുണ്ടായിരുന്നെങ്കില്‍ എന്നേ ആ ബംഗ്ലാവില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നു എന്ന് പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ മരണശേഷവും വിഎസിനെ ഇവര്‍ വേട്ടയാടുകയാണ്. വിഎസിന്റെ നാമത്തിന് തിളക്കം കൂട്ടേണ്ടിയിരുന്ന ഒരു പത്മവിഭൂഷണ്‍ പുരസ്താകമാണ് വേണ്ടെന്ന് വെച്ചത്.
വിഎസ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണ മുതലാക്കാനാണ് അരുണ്‍ കുമാറിനെ മത്സരിപ്പിക്കാന്‍ ചില ആലോചനകള്‍ നടക്കുന്നത്. ഈ സഹതാപതരംഗം വോട്ടായി മാറുമെന്ന് കരുതുന്നത് മൗഡ്യമാണ്. ആ നിയമസഭാസീറ്റ് പ്രലോഭനം തന്നെയാണ് അരുണ്‍കുമാറിനെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അച്ഛന്റെ കീര്‍ത്തി ബലികളയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടാവുക എന്നാണ് ഉയരുന്ന വിമര്‍ശനം.
















