പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം ബലാത്സംഗം ചെയ്ത കേസിൽ പോലീസിനെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. പ്രതികളായ ഗുണ്ടകളും പ്രാദേശിക പോലീസും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവല്ല സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ ഗുണ്ടകളിൽ നിന്ന് കൃത്യമായി മാസപ്പടി കൈപ്പറ്റുന്നുണ്ടെന്ന രഹസ്യവിവരമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. സ്പാകളിൽ ഇവർ നിത്യസന്ദർശകരാണെന്നും റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി ഒന്നിന് നടന്ന ക്രൂരകൃത്യത്തിൽ പരാതി ലഭിച്ചിട്ടും പോലീസ് നടപടി വൈകിയത് പ്രതികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണ്. ജില്ലാ പോലീസ് മേധാവി നേരിട്ട് ഇടപെട്ട ശേഷമാണ് അന്വേഷണം ഊർജ്ജിതമായത്. 50,000 രൂപ ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്നാണ് മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടറും സംഘവും സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടാണ് സുബിനും സംഘവും തിരുവല്ലയിലെ സ്പായിൽ എത്തിയത്. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിക്കുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് 25,000 രൂപയും കവർന്നാണ് സംഘം മടങ്ങിയത്.
ആകെ ആറ് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേർ മാത്രമാണ് പിടിയിലായത്. കാപ്പാ കേസ് പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് മരണ സുബിൻ. കൊലപാതക ശ്രമം, അടിപിടി, ലഹരി മരുന്ന് കടത്ത്, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
















