8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനിയാണ് കാർലട്ടൺവില്ലിന് സമീപമുള്ള വിറ്റവാട്ടർസ്‌റാൻഡ് ബേസിനിൽ സ്ഥിതി ചെയ്യുന്ന എംപോനെങ് സ്വർണ്ണഖനി . ഇതിന്റെ ഏറ്റവും താഴത്തെ തട്ടിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സങ്കല്പിക്കാൻ പോലും കഴിയാത്തത്ര ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂനിരപ്പിൽ നിന്നും നാല് കിലോമീറ്ററിലധികം താഴേക്ക് വ്യാപിച്ചുകിടക്കുന്ന ഈ ഖനിക്ക് കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴമുണ്ട്.
മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റുകൾ (കേജുകൾ) ഉപയോഗിച്ച് ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ എടുത്താണ് ഖനിയുടെ അടിത്തട്ടിലേക്ക് തൊഴിലാളികൾ എത്തുന്നത്. പത്ത് എംപയർ സ്റ്റേറ്റ് ബിൽഡിംഗുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെക്കാവുന്ന അത്രയും ആഴം ഈ ഖനിക്കുണ്ട്
എംപോനെങ്ങിലെ ഖനികളിലെ പാറകളുടെ താപനില 66°C (150°F) വരെ എത്താറുണ്ട്. ഖനിത്തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനായി, ദിവസേന ഏകദേശം 6,000 ടൺ ഐസ് മിശ്രിതം (Ice Slurry) ഭൂമിക്കടിയിലെ സംഭരണികളിലേക്ക് പമ്പ് ചെയ്യുന്നു. ഇത് തുരങ്കങ്ങളിലെ താപനില ഏകദേശം 28°C ആയി കുറയ്‌ക്കാൻ സഹായിക്കുന്നു. മുകൾഭാഗത്തുള്ള പാറകളുടെ ഭീമമായ ഭാരം കാരണം അവിടെ നിരന്തരമായ ഭൂകമ്പ മർദ്ദവും (Seismic pressure) അനുഭവപ്പെടാറുണ്ട്. തുരങ്കങ്ങൾ ഇടിഞ്ഞു വീഴാതിരിക്കാൻ സ്റ്റീൽ, കോൺക്രീറ്റ്, ഡയമണ്ട് മെഷ് വലകൾ എന്നിവ ഉപയോഗിച്ച് അവ ശക്തമായി ബലപ്പെടുത്തിയിരിക്കുന്നു.പ്രതിവർഷം 8,000 കിലോഗ്രാമിലധികം സ്വർണ്ണമാണ് എംപോനെങ് ഖനിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്, അതായത് ഏകദേശം 250,000 മുതൽ 275,000 ഔൺസ് വരെ
ഏകദേശം 5,000 പൗണ്ട് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഖനിത്തൊഴിലാളികൾ ഓരോ ദിവസവും ശരാശരി 6,400 ടൺ പാറകൾ പൊട്ടിക്കുന്നു. ഇത്രയും വലിയ അധ്വാനത്തിലൂടെ ലഭിക്കുന്ന ചെറിയ അളവിലുള്ള സ്വർണം പോലും അങ്ങേയറ്റം മൂല്യമുള്ളതാണ്. ഖനനം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരു ടൺ പാറയിൽ നിന്ന് വെറും 0.35 ഔൺസ് സ്വർണം മാത്രം ലഭിച്ചാൽ മതിയാകും.
















