ചെന്നൈ: ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി തമിഴ്‌നാട് കൃഷി മന്ത്രി എംആർകെ പനീർസെൽവം. ബുധനാഴ്ചയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
വടക്കേ ഇന്ത്യയിൽ നിന്നുള്ള ആളുകൾ തമിഴ്‌നാട്ടിലേക്ക് മേശ വൃത്തിയാക്കാൻ വരുന്നു. ഹിന്ദി മാത്രം പഠിച്ചതുകൊണ്ട് അവർ നിർമ്മാണ തൊഴിലാളികളായും പാനി പുരി വിൽപ്പനക്കാരായും ഇവിടെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിന് പുറമെ നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോകുന്നു. കാരണം നമ്മൾ ദ്വിഭാഷാ നയം പിന്തുടരുന്നതിനാൽ നമ്മുടെ കുട്ടികൾ ഇംഗ്ലീഷ് നന്നായി പഠിച്ചിരിക്കുന്നു. അവർ വിദേശത്തേക്ക് പോയി അമേരിക്കയിലും ലണ്ടനിലും കോടികൾ സമ്പാദിക്കാനുള്ള അവസരങ്ങൾ നേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം ഇത് ഒരു രാഷ്‌ട്രീയ കൊടുങ്കാറ്റിന് വഴിയൊരുക്കുമെന്നുള്ളത് ഉറപ്പാണ്. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഈ വിവാദപരമായ പ്രസ്താവനകൾ വന്നിരിക്കുന്നത്.
















