വിവി
2026 ഫെബ്രുവരി 2-ന് ഭാരതവും അമേരിക്കയും പ്രഖ്യാപിച്ച ചരിത്രപരമായ വ്യാപാര കരാറിനെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇത് നികുതി ഘടനകളില്‍ മാറ്റം വരുത്തുകയും വിപണി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അമേരിക്കന്‍ വിപണിയില്‍ ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് വലിയ അവസരങ്ങളും നല്‍കും. നികുതി നിരക്കുകള്‍ 50 ശതമാനത്തില്‍ (പിഴകളും പരസ്പരമുള്ള തീരുവകളും ഉള്‍പ്പെടെ) നിന്ന് 18 ശതമാനത്തിലേക്കാണ് കുത്തനെ കുറച്ചത്. നിരന്തകം സമ്മര്‍ദ്ദത്തിലാഴ്‌ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്രയും വേഗത്തില്‍ വലിയ ഇളവുകള്‍ നേടിയെടുക്കാന്‍ ഭാരതത്തിന് സാധിച്ചു എന്നതും അപൂര്‍വ്വ നേട്ടമായി മാറി.
ഭാരതത്തിന്റെ തന്ത്രപരമായ സ്വയംഭരണാധികാരത്തിലോ ആഭ്യന്തര താല്‍പ്പര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ കരാര്‍ പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഉറച്ച രാഷ്‌ട്രീയ നേതൃത്വത്തെയും മികച്ച സാമ്പത്തിക ചര്‍ച്ചാ വൈദഗ്ധ്യത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.
ഭാരതത്തില്‍ നിന്നുള്ള ഇറക്കുമതിക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി അടിയന്തര പ്രാബല്യത്തോടെ കുറച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന 25% ശിക്ഷാ തീരുവ പിന്‍വലിച്ചതും ഭാരത വ്യാപാര മേഖലയ്‌ക്ക് വലിയ ആശ്വാസമായി.
വസ്ത്രങ്ങള്‍, പരവതാനികള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, എഞ്ചിനീയറിംഗ് കയറ്റുമതി എന്നിവയില്‍ ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്‍തൂക്കം നേടാന്‍ ഇത് ഭാരതത്തെ സഹായിക്കും. കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഭാരത വിപണികള്‍ വലിയ ഉണര്‍വ് രേഖപ്പെടുത്തിയതും ശുഭസൂചനയാണ്. നിഫ്റ്റി (ചശള്യേ 50) റെക്കോഡ് ഉയരത്തിലെത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 119 പൈസ വര്‍ധിച്ച് 90.3 എന്ന നിരക്കിലെത്തി.
യാതൊരു നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ അന്തസ്സോടും ഉറച്ച നിലപാടോടും കൂടിയാണ് ഭാരതം ചര്‍ച്ചകള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിന്റെ ഭാവി സമൃദ്ധിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന നേതാവും കര്‍ക്കശക്കാരനായ ചര്‍ച്ചാവിദഗ്ധനുമാണെന്ന് അമേരിക്കന്‍ നേതാവ് ജെ.ഡി. വാന്‍സ് പരസ്യമായി സമ്മതിച്ചതും മോദിയുടെ നയതന്ത്ര മികവിനെ സൂചിപ്പിക്കുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നതിന് പകരം, സ്വന്തം നിബന്ധനകളിലൂടെ ഭാരതം പരമാധികാര തീരുമാനങ്ങള്‍ സംരക്ഷിച്ചു.
അമേരിക്കയുടെ വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും കൃഷി, ക്ഷീരമേഖല, മത്സ്യബന്ധനം എന്നീ മേഖലകളില്‍ വിട്ടുവീഴ്ച ചെയ്യാതെ രാജ്യത്തെ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. കര്‍ഷകരെ സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി, അതിനായി വലിയ വില നല്‍കേണ്ടി വന്നാലും കര്‍ഷക താല്‍പ്പര്യങ്ങള്‍ ബലികഴിക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുമായുള്ള കരാറിന് പുറമെ, 18 വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യൂറോപ്യന്‍ യൂണിയനുമായി ഭാരതം ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിലും ഏര്‍പ്പെട്ടു. ഒപ്പം ഇ.എഫ്.ടി.എ (EFTA) രാജ്യങ്ങള്‍ (സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍), ഒമാന്‍, ന്യൂസിലന്‍ഡ്, യു.എ.ഇ എന്നിവയുമായും സാമ്പത്തിക പങ്കാളിത്തം ഭാരതം ശക്തമാക്കി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 50% നികുതികള്‍ക്കിടയിലും, 2025 സെപ്തംബറിലെ കണക്കുകള്‍ പ്രകാരം ഭാരതത്തിന്റെ കയറ്റുമതി മേഖല ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി. തടസ്സങ്ങള്‍ക്കിടയിലും യു.എ.ഇ, ബംഗ്ലാദേശ്, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വഴിതിരിച്ചുവിട്ടുകൊണ്ട് വിപണികളെ വൈവിധ്യവത്കരിക്കാന്‍ ഭാരതത്തിന് സാധിച്ചു.
‘മിഷന്‍ 500’ ലൂടെ 2030-ഓടെ അമേരിക്കയുമായുള്ള വ്യാപാരം 500 ബില്യണ്‍ ഡോളറില്‍ എത്തിക്കുകയാണ് ഭാരതത്തിന്റെ ലക്ഷ്യം.
പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഭാരതത്തിന്റെ കഴിവിനെ ഈ കരാര്‍ അടിവരയിടുന്നു.
മറ്റ് രാജ്യങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വേഗത്തില്‍ വഴങ്ങിയപ്പോള്‍, ഭാരതം ക്ഷമയോടെയും അളന്നുമുറിച്ചുമാണ് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയത്.
പണ്ട് ‘ഫ്രാഗൈല്‍ ഫൈവ്’ (ദുര്‍ബലമായ അഞ്ച് സമ്പദ് വ്യവസ്ഥ) എന്ന് വിളിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് ആഗോള സപ്ലൈ ചെയിനിന്റെ ഭാഗമായി മാറിയ ഭാരതത്തിന്റെ വളര്‍ച്ചയാണിത് കാണിക്കുന്നത്. ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രസക്തി കാരണം പ്രധാന അമേരിക്കന്‍ കമ്പനികള്‍ തന്നെ ഭാരതവുമായുള്ള ചര്‍ച്ചകള്‍ തുടരാന്‍ യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ആഗോള നേതാവെന്ന നിലയില്‍ മോദിയുടെ സ്വീകാര്യതയ്‌ക്കുള്ള തെളിവാണിത്. ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ള നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഭാരതത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അനുകൂലമായ കരാറിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സാമ്പത്തിക കരുത്തും തന്ത്രപരമായ ക്ഷമയും കൃത്യമായ ചര്‍ച്ചാ വൈദഗ്ധ്യവും ഒത്തുചേര്‍ന്ന ഭാരതത്തിന്റെ സമീപനം, ലോകവേദിയില്‍ ഭാരതത്തിന്റെ പക്വതയും ആത്മവിശ്വാസവും തെളിയിക്കുന്നു. അതേസമയം, രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോഴും, രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഭാരതത്തെ ‘മൃത സമ്പദ്വ്യവസ്ഥ’ എന്ന് പരിഹസിച്ചത് രാജ്യത്തിന്റെ പുരോഗതിയെ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ രാജ്യവിരുദ്ധതയും ജനം തിരിച്ചറിയും.
















