ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായി മാറുമായിരുന്നു അന്വേഷ എന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിയിരുന്നെങ്കില്‍. 500 കിലോമീറ്റര്‍ അകലെ വരെ ശത്രു പതിഞ്ഞിരുന്ന് ചെയ്യുന്ന കാര്യങ്ങള്‍ വരെ കൃത്യമായി പകര്‍ത്താന്‍ കഴിയുന്ന ക്യാമറക്കണ്ണുള്ള ബഹിരാകാശവാഹനമായിരുന്നു അന്വേഷ. പക്ഷെ ഈ ഉപഗ്രഹം ബഹിരാകാശത്ത് എത്തിയില്ല. കാരണം ഈ ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്ന ഇന്ത്യയുടെ പിഎസ് എല്‍വി സി62 എന്ന റോക്കറ്റ് തകര്‍ന്നു വീണതോടെ ഇന്ത്യയുടെ പ്രതിരോധമന്ത്രാലയത്തിന്റെ വലിയൊരു സ്വപ്നമാണ് തകര്‍ന്നത്. പക്ഷെ ഇത് തകര്‍ന്നതല്ല, തകര്‍ത്തതാണോ? ആ അട്ടിമറി നീക്കത്തിന് പിന്നില്‍ തിരുവനന്തപുരത്തെ തുമ്പയിലെ വിഎസ്എസ് സിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് കൂടി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ചത് മറ്റാരേയുമല്ല, സാക്ഷാല്‍ അജിത് ഡോവലിനെ.
കഴിഞ്ഞ ദിവസം ഇന്ത്യുയുടെ ദേശീയ പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രൊട്ടോക്കോളില്ലാതെ, കോണ്‍വോയ് പോലുമില്ലാതെ നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ തുമ്പ വിഎസ്എസ് സിയില്‍ എത്തി. അവിടെ രണ്ട് ദിവസങ്ങളിലായി ആറ് മീറ്റിങ്ങുകള്‍ നടത്തുകയുണ്ടായി. വിഎസ് എസ് സി ഡയറക്ടര്‍ എ. രാജരാജന്‍ വരെ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയത്.
ജനുവരി 12ന് ഇന്ത്യയുടെ പിഎസ് എല്‍വി റോക്കറ്റ് പ്രതിരോധവകുപ്പിന്‍റേതടക്കം അതീവപ്രാധാന്യമുള്ള 16 ഉപഗ്രഹങ്ങളും (16 പേലോഡുകള്‍) വഹിച്ചുകൊണ്ടാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാല് ഘട്ടങ്ങളിലായി ബഹിരാകാശ പഥത്തിലേക്ക് എത്തുന്ന രീതിയിലാണ് പിഎസ് എല്‍വി സജ്ജീകരിച്ചിരുന്നത്. ഇതില്‍ ആദ്യ രണ്ട് ഘട്ടങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പക്ഷെ കൂടുതല്‍ കുതിപ്പ് നല്‍കേണ്ട ഖരഇന്ധനം ഉപയോഗിക്കുന്ന മൂന്നാം ഘട്ടം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് റോക്കറ്റ് ദിശമാറിപ്പോവുകയായിരുന്നു. വാസ്തവത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് മൂന്നാം ഘട്ടമാണ്. കാരണം റോക്കറ്റിന്റെ വേഗത മണിക്കൂറില്‍ 14000 കിലോമീറ്ററില്‍ നിന്നും മണിക്കൂറില്‍ 28000 കിലോമീറ്ററിലേക്ക് ഉയര്‍ത്തുന്ന ഘട്ടമാണിത്. മൂന്നാംഘട്ടത്തിലെ മോട്ടോറിലെ പ്രഷര്‍ കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ഇതാണ് റോക്കറ്റിനെ അസ്ഥിരപ്പെടുത്തിയത്. അതോടെ റോക്കറ്റിന്റെ ദിശ മാറി. . പിഎസ് എല്‍വിയുടെ വിക്ഷേപണം തകര്‍ന്നതോടെ ഇതിനൊപ്പമുണ്ടായിരുന്ന 16 ഉപഗ്രഹങ്ങളും നഷ്ടമായി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ ഈ പരാജയത്തിന് പിന്നില്‍ ക്രമക്കേട് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ആര്‍ഒയുടെ ഫെയ് ലിയര്‍ അനാലിസിസ് കമ്മിറ്റി (പരാജയ വിശകലന സമിതി) ചില കണ്ടെത്തലുകള്‍ നടത്തിയത്. മോട്ടോര്‍ ചേംബറില്‍ പ്രഷര്‍ കുറഞ്ഞുപോയതാണ് പരാജയകാരണമെന്നായിരുന്നു ഒടുവില്‍ ഈ അന്വേഷണ സമിതി വിലയിരുത്തിയത്. പക്ഷെ ഈ അന്വേഷണഫലം ശരിയാണോ എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്. എട്ടുമാസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കപ്പെട്ട രണ്ട് പിഎസ് എല്‍വി റോക്കറ്റുകള്‍ പരാജയപ്പെടുക എന്നത് വലിയ തിരിച്ചടി തന്നെയായി ഐഎസ് ആര്‍ഒ കണക്കാക്കുന്നു. അതുകൊണ്ടാണ് ഇതിന് പിന്നില്‍ അട്ടിമറിയായിരിക്കാം എന്ന സംശയം ശക്തമാകുന്നത്. മൂന്നാം ഘട്ടത്തില്‍ എന്തുകൊണ്ട് റോക്കറ്റ് പരാജയപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
അജിത് ഡോവലിനൊപ്പം ഒരു വിദഗ്ധന്‍ കൂടിയുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിഎസ്എസ് സി ഉദ്യോഗസ്ഥരുടെ അടക്കം മറുപടി കൂടി ഉള്‍പ്പെടുത്തി വിശാലമായ ഒരു റിപ്പോര്‍ട്ട് അജിത് ഡോവല്‍ മോദിയ്‌ക്ക് കൈമാറും.
കത്തിയമര്‍ന്നത് ഏതൊക്കെ ഉപഗ്രഹങ്ങള്‍?
ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ വ്യക്തതയോടെ പകര്‍ത്താന്‍ ശേഷിയുള്ള പ്രതിരോധവകുപ്പിന്റെ അന്വേഷ എന്ന ഉപഗ്രഹവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഇന്ത്യയുടെ പ്രതിരോധരംഗത്തെ കുതിപ്പിന് തിരിച്ചടിയായി. ഡിആർഡിഒയുടെ ഇൻസ്ട്രുമെന്റ്സ് റിസർച്ച് & ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ഐആർഡിഇ) ആണ് ‘അന്വേഷ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹൈപ്പർസ്പെക്ട്രൽ ഭൗമ നിരീക്ഷണ ഉപഗ്രഹം. പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണ ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റല്‍ പാരഡൈമിന്റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍സാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ഉണ്ടായിരുന്നു. രാഹുല്‍ മൂന്ന ധ്രുവ സ്‌പേസ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 62ല്‍ ഉണ്ടായിരുന്നു. ഈ ഉപഗ്രഹങ്ങളെല്ലാം കത്തിയമര്‍ന്നിരുന്നു.
പിഎസ് എല്‍വി സി-61ഉം പരാജയം
ഇന്ത്യയുടെ 61ാം പിഎസ് എല്‍വി ദൗത്യവും പരാജയമായിരുന്നു. 2025 മെയ് മാസത്തിലായിരുന്നു ഈ വിക്ഷേപണം നടന്നത്. പ്രതിരോധവകുപ്പിന്റെ നിര്‍ണ്ണായകമായ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പിഎസ് എല്‍വി സി-61 അന്ന് കുതിച്ചുയര്‍ന്നത്. ഇതിന്റെയും പി3 എന്ന മൂന്നാം ഘട്ടമാണ് പരാജയമായത്. ഈ ഘട്ടത്തില്‍ എത്തുമ്പോള്‍ റോക്കറ്റില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നതോടെ പറക്കല്‍ദിശ മാറിപ്പോവുക വഴി റോക്കറ്റ് ക്രമേണ തലയും കുത്തി താഴെ വീഴുകയാണ്.
അട്ടിമറിയ്‌ക്ക് പിന്നില്‍ ചൈനയോ?
ഇന്ത്യയ്‌ക്ക് പ്രതിരോധമേഖലയില്‍ കരുത്തുപകരുന്ന ഉപഗ്രഹങ്ങളെയും വഹിച്ച് ബഹിരാകാശത്തേക്ക് പറന്ന സി-61, സി-62 എന്നീ പിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷപണം പരാജയപ്പെട്ടതിന് പിന്നില്‍ ചൈന നടത്തിയ അട്ടിമറിയാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. കാരണം ഐഎസ് ആര്‍ഒ എന്ന ഇന്ത്യയുടെ ബഹിരാകാശഗവേഷണകേന്ദ്രം വികസിപ്പിച്ച വിശ്വസ്തതയുള്ള റോക്കറ്റാണ് പിഎസ് എല്‍വി. എന്നിട്ടും ഇത് എങ്ങിനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഒരു ബാഹ്യശക്തിയുടെ അട്ടമറിയില്ലാതെ ഇങ്ങിനെ സംഭവിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇന്ത്യയുടെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്താതിരിക്കാന്‍ ചൈനയാണ് ഈ രണ്ട് പിഎസ് എല്‍വി ദൗത്യങ്ങള്‍ പരാജയപ്പെടുത്തിയതെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചൈന ഇന്ത്യയിലെ ഉദ്യോഗസ്ഥരെക്കൂടി ഇതിന് പ്രയോജനപ്പെടുത്തിയോ എന്ന വശവും പരിശോധിക്കുന്നുണ്ട്. കാരണം ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് കുതിപ്പുപകരുന്ന ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഈ രണ്ട് പിഎസ്എല്‍വികളിലും ഉണ്ടായിരുന്നു.
പിഎസ് എല്‍വിയുടെ 64 ദൗത്യങ്ങളില്‍ അഞ്ച് പരാജയം മാത്രം
ചന്ദ്രയാന്‍, ആദിത്യ എല്‍1 എന്നീ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ത്താല്‍ ആകെ 64 പിഎസ് എല്‍വി റോക്കറ്റുകള്‍ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 59 ദൗത്യങ്ങള്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം പരാജയത്തിന്റെ ചൂടറിഞ്ഞു. നാല് ദൗത്യങ്ങള്‍പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം ഭാഗികമായി പരാജയപ്പെട്ടു. പക്ഷെ 61ാമത്തെയും 62ാമത്തെയും പിഎസ് എല്‍വി ദൗത്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പിന്റെ നിര്‍ണ്ണായകമായ ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവയെ അട്ടിമറിച്ചതായിരിക്കാമെന്നാണ് ചില നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്.
















